മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രവും തമിഴരുടെ 'നോ ഹിന്ദി' നയവും; പ്രതിപക്ഷ സംസ്ഥാനങ്ങളെ ഞെരുക്കുന്ന ഫണ്ട് വിതരണ സമ്മര്‍ദ്ദ തന്ത്രം

സംസ്ഥാന സര്‍ക്കാരുകളെ വരിഞ്ഞുമുറക്കാന്‍ മോദിക്കാലത്ത് ബിജെപി സര്‍ക്കാര്‍ കണ്ടെത്തിയ തന്ത്രമാണ് രാജ്യത്തെ ഫെഡറലിസത്തെ ആകെ ചോദ്യം ചെയ്യുന്ന ഫണ്ട് വിതരണ അസമത്വം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിയെ കേന്ദ്രത്തില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്ന കിങ് മേക്കര്‍മാരുടെ സര്‍ക്കാരുകളുടേയും ഇടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ നേരിടുന്നത് പോലൊരു അസമത്വം ഇന്ത്യ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ബിജെപിയെ തുണയ്ക്കാത്ത കേരളത്തോടെ വയനാട് ദുരന്തത്തിലടക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയം മലയാളിയ്ക്ക് അറിയാവുന്നതാണ്. പ്രളയ കാലത്തും പിന്നീടുണ്ടായ ഓരോ ദുരന്ത കാലത്തും കേന്ദ്ര അവഗണനയില്‍ സംസ്ഥാനം കഷ്ടത്തിലായതാണ്.

അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ കാര്യത്തിലും കേന്ദ്രനയം കേരളത്തിന്റേത് പോലെ സമാനമായതാണ്. കേന്ദ്രവും എംകെ സ്റ്റാലിനും തമ്മിലുള്ള വാക്‌പോര് ഇപ്പോള്‍ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കനത്തിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരുമായി നാഷണല്‍ എജ്യുക്കേഷണല്‍ പോളിസിയുടെ പേരില്‍ കൊമ്പുകോര്‍ക്കുന്ന ബിജെപി തമിഴ്‌നാടിനെ പാഠം പഠിപ്പിക്കാന്‍ ഫണ്ട് വിതരണം വൈകിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വിതരണത്തെ സമ്മര്‍ദ്ദ തന്ത്രമാക്കി സംസ്ഥാനങ്ങളെ കേന്ദ്രതീരുമാനങ്ങള്‍ക്ക് അനുകൂലമായി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നവെന്ന ആക്ഷേപം തമിഴ്‌നാട് മുഖ്യമന്ത്രി ഉന്നയിച്ചുകഴിഞ്ഞു.

കേന്ദ്രം ശക്തമായി വാദിക്കുന്ന ഹിന്ദി- ദേശീയ ഭാഷ നയം തമിഴ്‌നാടിനെ അംഗീകരിപ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനം NEP പൂര്‍ണ്ണമായി അംഗീകരിച്ച് ത്രിഭാഷാ നയം നടപ്പാക്കുന്നതുവരെ തമിഴ്നാടിനുള്ള ‘സമഗ്ര ശിക്ഷ’ ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൂചിപ്പിക്കുക കൂടി ചെയ്തു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്ക് കേന്ദ്രത്തിന്റെ മര്‍ക്കടമുഷ്ടിയെ വിമര്‍ശിച്ച് ഫെഡറലിസത്തെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുറന്ന കത്തെഴുതി. സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴില്‍ 2,152 കോടി രൂപ അനുവദിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ കടുത്ത വാക്കുകളാല്‍ ആവശ്യപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം അഥവാ എന്‍ഇപി 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിര്‍ബന്ധിതമാക്കാന്‍ ഫണ്ട് വിതരണം തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതാണ് സ്റ്റാലിന്റെ കത്ത്. തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത ആവര്‍ത്തിച്ചു കൊണ്ടാണ് ദ്രാവിഡ പാര്‍ട്ടി തലവന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. കേന്ദ്രത്തിന്റെ ഫണ്ട് തടയല്‍ നീക്കത്തെ ”സഹകരണ ഫെഡറലിസത്തിന്റെ നഗ്‌നമായ ലംഘനം” എന്ന് പറയാനും സ്റ്റാലിന്‍ മടിച്ചില്ല.

സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ), ടീച്ചര്‍ എജ്യുക്കേഷന്‍ (ടിഇ) എന്നി പദ്ധതികള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള കേന്ദ്രാവിഷ്‌കൃത സംയോജിത പദ്ധതിയാണ് 2018-ല്‍ ആരംഭിച്ച സമഗ്ര ശിക്ഷാ അഭിയാന്‍. ഇതിന്റെ ഫണ്ട് വിതരണം തടസപ്പെടുത്തി 2152 കോടി തടഞ്ഞുവെച്ചാണ് തമിഴരെ ഹിന്ദി അംഗീകരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സമ്മര്‍ദ്ദ തന്ത്രം. ഒരു സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങളെ അടിസ്ഥാനമാക്കി സ്വന്തം വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഗുരുതരമായി അട്ടിമറിക്കുകയാണ് മോദി സര്‍ക്കാരിന്റെ നീക്കങ്ങളെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനം എന്‍ഇപി പൂര്‍ണ്ണമായും നടപ്പിലാക്കുന്നതുവരെ തമിഴ്നാടിനുള്ള ‘സമഗ്ര ശിക്ഷ’ ഫണ്ട് അനുവദിക്കില്ലെന്ന് സൂചിപ്പിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ പരാമര്‍ശത്തിനുള്ള മറുപടിയാണ് സ്റ്റാലിന്റെ കത്ത്. ഈ പ്രസ്താവനകള്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളിലും രാഷ്ട്രീയ പാര്‍ട്ടികളിലും പൊതുജനങ്ങളിലും വലിയ ഉത്കണ്ഠയും അസ്വസ്ഥതയും സൃഷ്ടിച്ചു മന്ത്രിയുടെ പ്രതികരണങ്ങളെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകളായി തമിഴ്നാട് അതിന്റെ ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ത്രിഭാഷാ ഫോര്‍മുലയോടുള്ള തമിഴ്നാടിന്റെ ചെറുത്തുനില്‍പ്പ് പുതിയതല്ല. 1960-കള്‍ മുതല്‍, തമിഴ്, ഇംഗ്ലീഷ് എന്നീ ദ്വിഭാഷാ നയത്തെ സംസ്ഥാനം സ്ഥിരമായി ഉയര്‍ത്തിപ്പിടിക്കുകയും ഹിന്ദി മൂന്നാം ഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കുകയും ചെയ്തിരുന്നു. ‘ഹിന്ദി വിരുദ്ധത’ അഥവാ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതരെ രൂക്ഷമായ സമരങ്ങള്‍ നടന്ന ഇടമാണ് തമിഴ് മണ്ണ്. അതിനാല്‍ തന്നെ ആ നിലപാടില്‍ നിന്ന് ഡിഎംകെ പിന്നോടട് പോവില്ല. തമിഴരുടെ വിദ്യാഭ്യാസ, സാമൂഹിക ചുറ്റുപാടുകളില്‍ ആഴത്തില്‍ വേരൂന്നിയതാണ് ദ്വിഭാഷ നയമെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദ്വിഭാഷാ നയത്തിലെ യാതൊരു മാറ്റവും ഈ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊന്നിനെ വെച്ച് വിലപേശാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട് സ്റ്റാലിന്‍.ത്രിഭാഷാ നയം നടപ്പിലാക്കുന്ന കേന്ദ്ര സ്‌കൂളുകളുടെ ഒരു ശൃംഖലയായ നവോദയ വിദ്യാലയങ്ങള്‍, വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ സ്ഥാപിതമായിട്ടു പോലുമില്ല. സമഗ്ര ശിക്ഷാ ഫണ്ടുകളെ എന്‍ഇപിയും ത്രിഭാഷാ നയം സ്വീകരിക്കുന്നതുമായി ബന്ധിപ്പിച്ച് വലിച്ചിഴക്കുന്നത് ‘അടിസ്ഥാനപരമായി അസ്വീകാര്യമായ’ സമീപനമാണെന്ന് സ്റ്റാലിന്‍ കേന്ദ്രത്തോട് പറയുന്നു.

Read more