88 ലക്ഷത്തിന്റെ എച്ച് 1 ബി വിസ ഐടിമേഖലയിലെ യുവാക്കളെ കരയിക്കുമോ?; ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നങ്ങളിലെ 'ട്രംപ് ആഘാതം'

അമേരിക്കന്‍ സ്വപ്‌നങ്ങളുമായി പ്രൊഫഷണല്‍ മേഖലയില്‍ പഠിച്ചിറങ്ങുന്ന ഇന്ത്യക്കാര്‍ക്കും നിലവില്‍ സ്വപ്‌നസാക്ഷാത്കാരവുമായി അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്കും കനത്ത പ്രഹരമാണ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിലപാടുകള്‍. അമേരിക്കന്‍ വിസ നയങ്ങളില്‍ ട്രംപ് ഭരണകൂടം വരുത്തിയ സമഗ്ര മാറ്റങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ടെക്കികളക്കമുള്ളവരെ ആശങ്കയിലാക്കി കഴിഞ്ഞു. ഇരട്ട ചുങ്ക നിലപാടിലെടുത്ത അതേ കാര്‍ക്കശ്യം തന്നെയാണ് എച്ച് 1 ബി വിസയുടെ കാര്യത്തിലും ട്രംപിന്റേത്. ഒറ്റയടിക്ക് വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കിയാണ് അമേരിക്കന്‍ സര്‍ക്കാര്‍ കൂട്ടിയത്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ 88 ലക്ഷത്തിന് മുകളില്‍. എച്ച്1ബി വീസയ്ക്ക് പ്രതിവര്‍ഷം 88 ലക്ഷം രൂപ ഫീസ് ആണ് ഇനി നല്‍കേണ്ടിവരികയെന്നത് തിരിച്ചടിയാവുന്നത് ഇന്ത്യക്കാര്‍ക്ക് തന്നെയാണ്. കാരണം പ്രൊഫഷണല്‍ വിസകളില്‍ അമേരിക്കയില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണുള്ളത്.

കണക്കുകള്‍ വെളിവാക്കും ഇന്ത്യയിലെ ഐടി മേഖലയെ എങ്ങനെയാണ് ട്രംപിന്റെ കുടിയേറ്റ നയം ബാധിക്കുകയാണ്. ഈ ഫീസ് വര്‍ധന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കും കമ്പനികള്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന്. കാരണം എച്ച്1ബി വീസകളില്‍ 71 ശതമാനത്തിലധികവും ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് ലഭിക്കുന്നത് 11.7 ശതമാനം മാത്രമാണെന്നിരിക്കെ ആരെയാണ് ട്രംപിന്റെ നയം ബാധിക്കുക എന്ന കാര്യത്തില്‍ സംശയത്തിന് പോലും പ്രസക്തിയില്ല. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വിസയ്ക്ക് ഇതുവരെ ഈടാക്കിയിരുന്നത് ഇവിടെ നിന്നാണ് 88 ലക്ഷത്തിലേക്കുള്ള കുതിച്ചു ചാട്ടം. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടത്. വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലുടമയായ കമ്പനി ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ടി വരുന്നത് നിലവിലുള്ള രജിസ്‌ട്രേഷന്‍ ഫീസ്, ഫോം ചാര്‍ജ് തുടങ്ങിയ ഫീസുകള്‍ക്ക് പുറമെയാണ്. ഇതോടെ കുടിയേറ്റ തൊഴിലാളികളെ അമേരിക്കയിലേക്ക് എത്തിക്കാനുള്ള കമ്പനികളും താല്‍പര്യത്തിലും ഇടിവുണ്ടാകും.

അമേരിക്കന്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. യുഎസിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ ഇത് ഇടയാക്കുമെന്നും ട്രംപ് ഭരണകൂടം കണക്കാക്കുന്നു. മഗാ ക്യാമ്പെയ്‌നിലൂടെ അതായത് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നിലൂടെ അധികാരത്തിലെത്തിയ ട്രംപിന്റെ പ്രഖ്യാപിത നയം തന്നെ സ്വദേശവാദമായിരുന്നു. അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് ഭരണകൂടം അവകാശപ്പെടുന്നു. സാങ്കേതിക മേഖലയിലെ വിദഗ്ദര്‍ക്കായുള്ള എച്ച്1ബി വീസ, സ്ഥിരതാമസത്തിനുള്ള ‘ഗോള്‍ഡ് കാര്‍ഡ്’ പദ്ധതി എന്നിവയുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതും ഇന്ത്യക്കാരെ വലിയ രീതിയില്‍ സ്വാധീനിക്കും.

Read more

എന്താണ് എച്ച്-1ബി വിസയെന്ന് ചോദിച്ചാല്‍ പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു താല്‍ക്കാലിക യുഎസ് വര്‍ക്ക് വിസയാണ് എച്ച്-1ബി വിസയെന്ന് ഒറ്റവാക്കില്‍ പറയാം. ശാസ്ത്രം, എഞ്ചിനീയറിങ്, ഗണിതം, സാങ്കേതികവിദ്യ, തുടങ്ങിയ ഒഴിവുകള്‍ നികത്താന്‍ പ്രയാസമുള്ള മേഖലകളിലെ ജോലികളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അടക്കം യോഗ്യതയുള്ള ആളുകള്‍ക്കായി 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്. ഒരിക്കല്‍ ലഭിച്ചാല്‍ അമേരിക്കന്‍ പൗരന്മാരുടേതിനു തുല്യമായ ശമ്പളവും സമാനമായ തൊഴില്‍ സാഹചര്യങ്ങളും വിസ ഉറപ്പാക്കുന്നുവെന്നതാണ് വികസ്വര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എച്ച്-1ബി വിസയോടുള്ള ആഭിമുഖ്യത്തിന് കാരണം. ‘ഗോള്‍ഡ് കാര്‍ഡ്’ പദ്ധതി പ്രകാരം സ്ഥിരതാമസത്തിന് 8.8 കോടി രൂപ അതായത് 1 മില്യന്‍ യുഎസ് ഡോളര്‍ ഫീസ് നല്‍കണമെന്നതും അധിക വരുമാനമുള്ളവരെ മാത്രം രാജ്യത്ത് നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഉയര്‍ന്ന വരുമാനള്ളവര്‍ക്ക് മാത്രം ഇനി ഗ്രീന്‍ കാര്‍ഡ് ലക്ഷ്യമിടുന്ന ഈ നയങ്ങള്‍ ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഇതോടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ ദുഷ്‌കരവും ചെലവേറിയതുമാകുമെന്നതാണ് രത്‌നചുരുക്കം.