കനലുകള്‍ക്കിടയില്‍ നിന്നും സത്യത്തെ ഊതിക്കാച്ചിയെടുത്തവര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അറുപതോളം ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഷാന്‍ ജാഫ്രിയുടെ വിധവ സക്കീയ ജാഫ്രി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സെപ്ഷ്യല്‍ ലീവ് പെറ്റീഷന്‍ കോടതി തള്ളിയതോടെ ടീസ്്താ സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റ് ഏതാണ്ട് ഉറപ്പായിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷത്തെക്കാളും നരേന്ദ്രമോദിയും അമിത്ഷായും ഭയപ്പെട്ടത്് ടീസ്താ സെതല്‍വാദ് എന്ന പേരിനെയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി കഴിഞ്ഞ ഇരുപത് വര്‍ഷമായി ടീസ്ത് സെതല്‍വാദ് നടത്തിയ പോരാട്ടം താരതമ്യമില്ലാത്തതായിരുന്നു.

ടീസ്തയും ഭര്‍ത്താവ് ജാവേദ് ആനന്ദും സുഹൃത്തുക്കളും ചേര്‍ന്ന് 2002 ഏപ്രില്‍ 1 ന് സ്ഥാപിച്ച സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് പീസ് എന്ന എന്‍ ജി ഒ യാണ് ഗുജറാത്ത് കലാപത്തിന് ശേഷം മോദിക്കും അമിത്ഷാക്കുമൊക്കെ വലിയ തലവേദനയായി തീര്‍ന്നത്. ഗുജറാത്ത് കലാപത്തിലെ ഇരകളെ നേരിട്ട് പോയി കാണുകയും അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അവിടെ നടന്നതെന്തെന്ന് വ്യക്തമായി ലോകത്തിനുമുന്നിലെത്തിക്കുകയും ചെയ്തത് ടീസ്ത സെതല്‍വാദായിരുന്നു. ഇന്ത്യയില്‍ നടന്ന മറ്റ് ഏത് വര്‍ഗീയ കലാപത്തെയും പോലെ കുറെ നാള്‍ കഴിയുമ്പോള്‍ എല്ലാവരും മറക്കുമായിരുന്ന ഗുജറാത്ത് കലാപത്തെ ലോകത്തിന് മുന്നില്‍ ശ്രദ്ധാകേന്ദ്രമായി നിര്‍ത്തുകയും അവിടെ നടന്നതെന്തെന്ന് ലോകത്തെ അറിയിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റും ഈ മാധ്യമപ്രവര്‍ത്തക്ക് തന്നെയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അറ്റോര്‍ണി ജനറലായ എം സി സെതല്‍വാദിന്റെ ചെറുമകള്‍ക്ക് നിയമ പോരാട്ടങ്ങളൊന്നും പുത്തരിയല്ല.

ഇന്ത്യ സ്വതന്ത്ര ആയതിന് ശേഷം ചെറുതും വലുമായ നിരവധി വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ഏറ്റവും കുറവ് ആളുകള്‍ മാത്രം ശിക്ഷിപ്പെടുന്ന ഒന്നാണ് വര്‍ഗീയ കലാപങ്ങള്‍, കാരണം ജനക്കൂട്ടമാണ് ഇവിടെ വധ ലീലകള്‍ നടത്തുന്നത്. എന്നാല്‍ ഗുജറാത്ത് കലാപം എത്ര കൊല്ലം കഴിഞ്ഞാലും വിസ്മൃതിയിലേക്ക് പോകില്ലന്ന് ഉറപ്പ് വരുത്തിയത് ടീസ്താ സെതല്‍വാദായിരുന്നു. കലാപത്തെക്കുറിച്ചും, കലാപത്തില്‍ പൊലീസും ഭരണകൂടവും എത്തരത്തില്‍ അക്രമികള്‍ക്കനുകൂലമായി നിന്നുവെന്നും ലോകത്തെ കാണിച്ച് കൊടുത്തത്് ടീസ്റ്റയുടെ പരിശ്രമങ്ങള്‍ തന്നെയായിരുന്നു. വലിയ നിയമപോരാട്ടങ്ങളാണ് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി ടീസ്്ത നടത്തിയത്. കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ കാര്യക്ഷമമായി മുന്നോട്ട പോയിതിലും ഇവരുടെ ഇടപടെലുകളുണ്ടായിരുന്നു. കുപ്രസിദ്ധമായ ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റിയതിലും ടീസ്തയുടെ നിരന്തരമായ നിയമപോരാട്ടമുണ്ടായിരുന്നു.

1971 ലെ ഗുജറാത്ത് കേഡര്‍ ഐ പി എസ് ബാച്ചുകാരനായ ആര്‍ ബി ശ്രീകുമാര്‍ തിരുവനന്തപുരം സ്വദേശിയാണ്. 2002 ല്‍ കലാപത്തിന് മുമ്പ് ഗുജറാത്ത്ആംഡ് പൊലീസിന്റെ തലവനും കലാപം തുടങ്ങിയ സമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് എ ഡി ജി പിയുമായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന്റെ മുന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങിനെയാണ് പക്ഷാപാതപരമായി പ്രവര്‍ത്തിച്ചതെന്ന വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ ആര്‍ ബി ശ്രീകുമാര്‍ തെയ്യാറായി. ഗുജറാത്ത് കലാപത്തിന് പിന്നാലെ പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കലാപത്തിന്റെ വ്യക്തമായ ചിത്രം നല്‍കിക്കൊണ്ട് തടയാനും ആര്‍ ബി ശ്രീകുമാറിന് കഴിഞ്ഞു. അതിന് ശേഷം മോദി സര്‍ക്കാരിന്റെ രോഷത്തിന് പാത്രമാകേണ്ടി വന്ന ശ്രീകുമാറിന് അര്‍ഹതപ്പെട്ട പ്രമോഷന്‍ നേടിയെടുക്കാന്‍ പോലും കോടതികളെ സമീപിക്കേണ്ടി വന്നു.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ച് സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയ മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥന്‍ സജ്ജീവ്് ഭട്ട് ഇപ്പോള്‍ ജയിലിലാണ്. 1990 ല്‍ ്അദ്ദേഹം എ എസ് പി ആയിരിക്കുമ്പോള്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് 2019 ല്‍ ശിക്ഷിക്കപ്പെട്ടതെങ്കിലും 2011 മുതല്‍ വിവിധ കാരണങ്ങളിലായി അദ്ദേഹം ജയിലിലാണ്.

ഗുജറാത്ത് കലാപക്കേസിലെ ഇരകളെ സ്വാധീനിക്കാനും, കലാപത്തെക്കുറിച്ച അന്വേഷിച്ച നാനാവതി കമ്മീഷന്റെ മുന്നില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും അതിനായി വ്യാജ രേഖകളും മററു ഡോക്കുമെന്റുകളുമുണ്ടാക്കുകയും ചെയ്തു എന്ന കുറ്റമാരോപിച്ചാണ് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സക്വാഡ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലായ് 1വരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് . ഇതിന് മുമ്പ് തന്നെ ടീസ്റ്റയുടെ എന്‍ ജി ഒ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നുള്‍പ്പെടെയുള്ള കേസുകള്‍ അവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നു.

Read more

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷമായ വര്‍ഗീയ കലാപത്തിന്റെ പിന്നിലെ ഞെട്ടിപ്പിക്കുന്ന വസ്തുതകളെ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവന്നതില്‍ ടീസ്താ സെതല്‍വാദ് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ഇടപെടല്‍ വലിയ പങ്കാണ് വഹിച്ചത് അതോടൊപ്പം ശ്രീകുമാറിനെയും, സജ്ഞീന് ഭട്ടിനെയും പോലുള്ള ധീരരായ പൊലീസ് ഉദ്യോഗസ്ഥരുടെ ഉറച്ച നിലപാടും അവര്‍ക്ക് വലിയ പിന്തുണ നല്‍കി. ഇവരില്ലായിരുന്നുവെങ്കില്‍ ഗുജറാത്ത് കലാപം ഇന്ത്യയിലെ നൂറുക്കണക്കിന് വര്‍ഗീയ കലാപങ്ങളില്‍ ഒന്നുമാത്രമായി ഒടുങ്ങിയേനെ.