സുപ്രീംകോടതി ഉത്തരവും ബഫര്‍ സോണും, മലയോര ജനത ആശങ്കയില്‍

ബഫര്‍ സോണുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. കേരളത്തിലെ വനമേഖലകള്‍ ആയ ഇടുക്കി, വയനാട് ജില്ലകൡലടക്കം ഹര്‍ത്താലും പ്രതിഷേധങ്ങളും വ്യാപകമായിരിക്കുകയാണ്. വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പോലും ഇതിന്റെ പേരില്‍ സി പി എം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ ചുറ്റളവില്‍ ഒരു തരത്തിലുമുള്ള വികസന- നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം മേഖലകളില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍ അതുപോലെ തുടരണം. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയുടെ ഓരോന്നിന്റെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വരും. ഇതോടെ ഈ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയ്്ക് നിയന്ത്രണം ഉണ്ടാകുകയും ചെയ്യും.നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാവൂ. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

കേരളത്തിലെ ഇരുപതോളം പട്ടണങ്ങളെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും, രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടത്തെയും, ഉപജീവനമാര്‍ഗങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയുമെല്ലാം ഈ വിധി ഗുരുതരമായ ബാധിക്കുമെന്നാണ് ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നത്്.

2002 ലെ വാജ്‌പേയ്് സര്‍ക്കാരാണ് ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പത്ത് കിലോമീറ്റര്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാന്‍ 2010-ല്‍ നോയിഡ പാര്‍ക്കിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീ കോടതി അന്നത്തെ യു പി എ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

2013-ല്‍ കേരളത്തിലെ അന്നത്തെ യുഡി എഫ് സര്‍ക്കാര്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കുകയും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം 2015-ല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം ഇറക്കി. 2016-ല്‍ എക്സ്പെര്‍ട്ട് കമ്മിറ്റി ചേര്‍ന്ന് ഈ നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന ഇടതു സര്‍ക്കാര്‍ 2018 വരെ ഒരു മറുപടിയും കൊടുത്തില്ല എന്നാണ് ഇപ്പോള്‍ പ്രതിപക്ഷം ആരോപിക്കുന്നത്.
എന്തായാലും ബഫര്‍ സോണുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലന്നത് ആ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ഉപജീവനമാര്‍ഗങ്ങളെയും ഗുരുതരമായി ബാധിക്കും. കേരളത്തില്‍ കിടന്ന് ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം കടിച്ചുകീറുന്നതിന് പകരം സുപ്രിം കോടതിയെ കോടതിയെ സമീപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്്.