അവിടെ നിതീഷിന്റെ സത്യപ്രതിജ്ഞ, തൊട്ടപ്പുറത്ത് രാഹുലിന്റെ ന്യായ് യാത്ര!

10 കൊല്ലത്തില്‍ അഞ്ച് വട്ടം മലക്കം മറിഞ്ഞ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി കസേരയിലേക്ക് സത്യപ്രതിജ്ഞ ചെയ്തത് 9ാം തവണ. സോഷ്യലിസ്റ്റ് നേതാവെന്ന് പറഞ്ഞാല്‍ സോഷ്യലിസത്തിന് തന്നെ മാനക്കേടാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ കുതുകാല്‍വെട്ടല്‍ ചരിത്രം. ചാടി ചാടി ഇതെങ്ങോട്ട് എന്ന ചോദ്യത്തിന് നിതീഷ് കുമാറിന്റെ കാര്യത്തില്‍ ഒരു ഉത്തരം പറയുക ആര്‍ക്കും എളുപ്പമല്ല. ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പം കൈകൊടുത്ത് ഇന്ത്യ മുന്നണിയെ പെരുവഴിയിലാക്കി കോട്ടുടുത്ത് സത്യപ്രതിജ്ഞ ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി കസേരയില്‍ ഒന്നു കൂടി നിതീഷ് കുമാര്‍ അമര്‍ന്നിരിക്കുമ്പോള്‍ ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി ബിഹാറിലെത്തിയിരുന്നു.

ഒപ്പം നിന്ന് ബിജെപിയെ കേന്ദ്രഭരണത്തില്‍ നിന്ന് ഇറക്കണമെന്ന് പറഞ്ഞു പ്രധാനമന്ത്രി കസേര കണ്ട് ഓട്ടം തുടങ്ങിയ നിതീഷ് കുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിയ്ക്ക് കൈകൊടുത്തത് ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. പണ്ടും സ്വന്തം കാര്യം നേടാന്‍ മഹാഗഡ്ബന്ധനുണ്ടാക്കി ഒടുവില്‍ കാര്യം കഴിഞ്ഞപ്പോള്‍ ഒപ്പം നിന്നവരെ സൈഡാക്കി ബിജെപിയ്ക്ക് ഒപ്പം പോയ നിതീഷ് കുമാറില്‍ നിന്ന് ആരും രാഷ്ട്രീയ മര്യാദ പ്രതീക്ഷിക്കുന്നുമില്ല. 1989 മുതല്‍ ബിഹാറിലെ രാഷ്ട്രീയത്തില്‍ പയറ്റുന്ന നിതീഷ് കുമാര്‍ അന്ന് മുതല്‍ ഇന്നുവരെ ഈ മലക്കം മറിച്ചില്‍ സ്ഥിരമാക്കിയ കക്ഷിയാണ്.

ഇക്കുറി രാഷ്ട്രീയ ജനതാദ കോണ്‍ഗ്രസിനേയും മാത്രമല്ല ബന്ധം വിച്ഛേദിക്കുക വഴി നിതീഷ് കളിയാക്കിയത്, ഇന്ത്യ മുന്നണിയെ ഒന്നടങ്കമാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചു ബിഹാറിലെ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചേര്‍ന്നായിരുന്നു മല്‍സരിച്ചത്. 2022 ഓഗസ്റ്റില്‍ ബിജെപി തന്റെ പാര്‍ട്ടിയെ വിഴുങ്ങുമെന്ന് കണ്ട് പേടിച്ചാണ് എന്‍ഡിഎ സഖ്യം വിട്ടു അഭയാര്‍ത്ഥിയായി നിതീഷ് കുമാര്‍ മഹാസഖ്യത്തിനടുത്തെത്തിയത്.

2020 ബിജെപിയുമായി ചേര്‍ന്ന് മല്‍സരിച്ച ജെഡിയുവിന് കാര്യങ്ങള്‍ കൈവിട്ട് പോകുന്നത് വ്യക്തമായിരുന്നു, ബിജെപി തങ്ങളെ വിഴുങ്ങി തുടങ്ങിയെന്ന്. ഒരുകാലത്ത് ബിഹാറിലെ എന്‍ഡിഎയിലെ മുതിര്‍ന്ന കക്ഷിയായിരുന്ന ജെഡിയു, ജൂനിയര്‍ സഖ്യകക്ഷിയായ ബിജെപിയ്ക്ക് പിന്നിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് നിതീഷ് കുമാര്‍ ബിജെപിയോട് അതൃപ്തി രേഖപ്പെടുത്തി 2022ല്‍ പുറത്തേക്ക് വന്നത്. തന്റെ പാര്‍ട്ടിയുടെ നിയമസഭാ സീറ്റുകള്‍ 2015-ല്‍ 71-ആയിരുന്നിടത്ത് നിന്ന് 2020-ല്‍ 45-ലേക്ക് കുത്തനെ ഇടിഞ്ഞതിന് പിന്നില്‍ ഒപ്പം നിന്ന ബിജെപിയാണെന്ന് നിതീഷിനറിയാമായിരുന്നു. കാരണം ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ച 2015ല്‍ 53-ആയിരുന്നിടത്ത് നിന്ന് 2020ല്‍ 78-ലേക്ക് ഉയര്‍ന്നു. ബിഹാറിലെ വലിയ ഒറ്റകക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ആയിരുന്നു.

ജെഡിയു മത്സരിക്കുന്ന മിക്കവാറും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ സ്വാധീനിച്ച ബിജെപി നിതീഷ് കുമാറിന്റെ വോട്ട് ഭിന്നിപ്പിച്ചാണ് സംസ്ഥാനത്ത് കൊടുകുത്തി വാണത്. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി വിഴുങ്ങുന്ന ബിജെപിയെ പേടിച്ച് 2022ല്‍ മഹാസഖ്യത്തിനൊപ്പമെത്തി വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നല്‍കാന്‍ വിട്ടുവീഴ്ച ചെയ്ത ലാലുവിന്റെ പാര്‍ട്ടിയേയും സഖ്യത്തിന് മുന്‍കൈയ്യെടുത്ത കോണ്‍ഗ്രസിനേയും നോക്കുകുത്തിയാക്കിയാണ് ബിജെപിയ്ക്ക് മുന്നിലേക്ക് വീണ്ടും കസേര ഉറപ്പിക്കാന്‍ നിതീഷ് ഓടിയെത്തിയത്.

ഒന്നിച്ച് നിന്ന് വലിയ ചരിത്രമാണ് മഹാഗഡ്ബന്ധന്‍ ബിജെപിയ്‌ക്കെതിരെ 2015ല്‍ അടക്കം ബിഹാറില്‍ നേടിയത്. 243 സീറ്റുകളില്‍ 178ഉം പിടിച്ചിരുന്നു കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആര്‍ജെഡിയും ജെഡിയുവും അടങ്ങുന്ന മഹാസഖ്യം. പക്ഷേ അടുത്ത തിരഞ്ഞെടുപ്പായപ്പോഴേക്കും ബിജെപിയ്‌ക്കൊപ്പം മറുകണ്ടം ചാടിയാണ് നിതീഷ് കസേര ഉറപ്പിച്ചത്. അന്ന് പാര്‍ട്ടിയെ ബിജെപി ഹൈജാക്ക് ചെയ്യുമെന്ന് നിതീഷിന് മനസിലായി. 2020ല്‍ ജെഡിയുവിനൊപ്പം നിന്ന് 78 സീറ്റ് നേടിയ ബിജെപിയ്‌ക്കൊപ്പം 45 സീറ്റുമായി നിന്നപ്പോള്‍ സീനിയര്‍ ജൂനിയറായി. ഇനിയും നിന്നാല്‍ ഇരിക്കാന്‍ ബിജെപി കസേര തരില്ലെന്ന് വ്യക്തമായപ്പോഴാണ് രാഷ്ട്രീയ അഭയം തേടി പണ്ട് താന്‍ കുതുകാല്‍വെട്ടിയവര്‍ക്കടുത്തേക്ക് നിതീശ് എത്തിയത്.

എല്ലാ മറന്ന് ഒപ്പം കൂട്ടി സീറ്റ് കുറവായിട്ടും വിട്ടുവീഴ്ചയില്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കിയവര്‍ക്കിട്ട് നല്ലൊരു അടി കൂടി നല്‍കിയാണ് പ്രതിപക്ഷ ഐക്യം പൊളിച്ച് നിതീഷ് കൂറുമാറി മുഖ്യമന്ത്രിയായത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബംഗാളില്‍ എത്തിയ രാഹുല്‍ ഗാന്ധി ബ്രേക്കിനായി ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോള്‍ ബിഹാറിലെ നിതീഷ് കുമാറിന്റെ ജെഡിയു മഹാഗത്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രി കസേരയില്‍ നിതീഷും. എന്നാല്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബിഹാറില്‍ രാഹുലിന്റെ യാത്ര പുനരാരംഭിക്കുമ്പോള്‍ നിതീഷ് കുമാര്‍ അതേ മുഖ്യമന്ത്രി പോസ്റ്റിലാണ്, എന്നാല്‍ ഒപ്പം കോണ്‍ഗ്രസും ആര്‍ജെഡിയുമല്ല പക്ഷേ ബിജെപിയും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുമാണെന്ന് മാത്രം.