ബോഡി ഡബിള്‍ ആരോപണവും വെളിപ്പെടുത്തല്‍ ഭീഷണിയും അസമിലെ ഹിമന്തയും

കിലോമീറ്ററുകള്‍ നടന്ന് ഇങ്ങ് തെക്ക് കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ നടന്നപ്പോഴില്ലാത്ത ആരോപണ ശരങ്ങളാണ് ലക്ഷ്വറി ബസില്‍ കിഴക്കു പടിഞ്ഞാറന്‍ ഇന്ത്യ പ്രദിക്ഷണത്തില്‍ രാഹുല്‍ ഗാന്ധി കേട്ടുകൊണ്ടിരിക്കുന്നത്. ബസിലിരുന്ന് കൈവീശുന്നതും ആള്‍ക്കാരുടെ കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതുമെല്ലാം രാഹുലിന്റെ ബോഡി ഡബിളാണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നത്. എന്തായാലും 400 പിടിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുലിന്റെ യാത്ര ബിജെപിയെ ചൊടിപ്പിക്കുന്നുണ്ട്. അസമില്‍ രാഹുലിന്റെ യാത്രയുടെ റൂട്ട് മാറ്റവും യാത്ര മെയിന്‍ റോഡില്‍ കയറാതെ ഇരിക്കാന്‍ അസം മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷവുമെല്ലാം അസമിലെ ഭാരത് ജോഡോ ന്യായ് യാത്രയെ പ്രക്ഷുബ്ധമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പഴയ കോണ്‍ഗ്രസുകാരനായ ഇപ്പോള്‍ നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട അനുചരനായ ഹിമന്ത ബിശ്വ ശര്‍മ്മ രാഹുലിന്റെ അപരനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പകരം അദ്ദേഹത്തിന്റെ അപരനെ കോണ്‍ഗ്രസ് ഇറക്കിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്കായി സഞ്ചരിക്കുന്ന ബസില്‍ പല മുറികളുണ്ടാവാമെന്നും രാഹുല്‍ ഈ മുറിയിലിരിക്കുകയും രാഹുലിന്റെ അപരന്‍ ജനങ്ങള്‍ക്ക് നേരെ കൈവീശുകയും ആവാമെന്നായിരുന്നു ഹിമന്തയുടെ തിയറി. വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്നും ബിജെപി ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ക്കപ്പുറെ രാഹുല്‍ ഗാന്ധിയുടെ അപരന്റെ പേരും മേല്‍വിലാസവും പുറത്തു വിടുമെന്ന് അസം മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ഞാന്‍ വെറുതെ കാര്യങ്ങള്‍ പറയില്ലെന്നും എങ്ങനെയാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്തതെന്നടക്കം വിശദീകരിക്കുമെന്നും ഹിമന്ത പറയുന്നുണ്ട്. കുറച്ചു ദിവസം കാത്തിരിക്കണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസം സന്ദര്‍ശനത്തിന് ശേഷം ഒന്നു ഫ്രീ ആയിട്ട് വലിയൊരു പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് ബോഡി ഡബിളിന്റെ പേരടക്കം വെളിപ്പെടുത്തുമെന്നാണ് ഹിമന്തയുടെ വെല്ലുവിളി.

താന്‍ ഈ ആക്ഷേപം ഉന്നയിച്ചതോടെ രാഹുലിന്റെ ബോഡി ഡബിള്‍ ഗുവാഹത്തി വിട്ടെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗുവാഹത്തിയില്‍ നിന്ന് ബംഗാളിലേക്കുള്ള യാത്രയില്‍ ഇതോടെ അപരന്‍ അനുഗമിച്ചില്ലെന്നും ഹിമന്ത പറയുന്നുണ്ട്. അസമില്‍ രാഹുലിന്റെ യാത്രയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് ബിജെപി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, അതിന് പിന്നാലെയാണ് ബോഡി ഡബിള്‍ ആരോപണങ്ങളും. നിലവില്‍ അസം കഴിഞ്ഞു ബംഗാളും കഴിഞ്ഞ് ജാര്‍ഖണ്ഡിലെത്തി നില്‍ക്കുകയാണ് രാഹുലിന്റെ യാത്ര.

മമതാ ബാനര്‍ജി അടക്കം ഇന്ത്യ മുന്നണിക്കാരെ തന്നെ അലോസരപ്പെടുത്തുന്ന രാഹുലിന്റെ യാത്ര ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ അസ്വസ്ഥതപ്പെടുത്തുന്നതില്‍ അതിശയമില്ലല്ലോ. പഴയ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് മന്ത്രിയുമെല്ലാമായ ഹിമന്ത അഴിമതി കേസില്‍ പെട്ടു നട്ടം തിരിഞ്ഞപ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഏവര്‍ക്കും അറിയാം. ബിജെപിയിലെത്തി മുഖ്യമന്ത്രിയായ ഹിമന്തയെ പിന്നീടങ്ങോട്ട് ഇഡി കഷ്ടപ്പെടുത്തിയില്ല. ബിജെപിക്കാരനായ ഹിമന്ത അഴിമതി കേസുകളില്ലാത്ത രാഷ്ട്രീയക്കാരനായി. ആ നന്ദിയും കൂറും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും കിട്ടാവുന്ന അവസരങ്ങളിലെല്ലാം തള്ളിപ്പറഞ്ഞും പഴിപറഞ്ഞു ഹിമന്ത പ്രകടിപ്പിക്കുന്നുണ്ട്.

മോദിയെ പ്രീണിപ്പിക്കാന്‍ വാക് പോരാട്ടം നടത്തുന്ന ഹിമന്തയുടെ ബോഡി ഡബിള്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് വലിയ അഭിപ്രായ പ്രകടനമൊന്നും നടത്തിയിട്ടില്ല. ജനുവരി 18 മുതല്‍ 25 വരെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്ന പ്രയോഗവും രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ന്യായ് യാത്രക്കിടെ സംഘര്‍ഷമുണ്ടായതോടെ രാഹുല്‍ അടക്കമുള്ളവര്‍ക്കെതിരെ ഹിമന്തയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നതും അന്ന് ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഒരു പ്രാദേശിക മാധ്യമം രാഹുലിന്റെ അപരന്റെ ഫോട്ടോ പുറത്തുവിട്ടെന്ന് പറഞ്ഞാണ് ഹിമന്ത ബോഡി ഡബിളില്‍ ആരോപണ ശരങ്ങളുമായി രംഗത്തുവന്നത്. രാഷ്ട്രീയം പറഞ്ഞു രാഹുലിനെ പ്രതിരോധിക്കുന്നതിന് പകരം ഇത്തരത്തിലുള്ള ഗോസിപ്പിങ് കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപിയുടെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിക്ക് കഴിയുമെന്ന ഉറച്ച ബോധ്യമാണ് ഹിമന്തയുടെ വെളിപ്പെടുത്തല്‍ ട്രിക്കുകള്‍ക്കും ആരവങ്ങള്‍ക്കും പിന്നില്‍.