മരണം പതിയിരിക്കുന്ന കുഴികള്‍

റോഡിലെ കുഴിയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞു പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന മാറമ്പിള്ളി കുന്നത്തുകര കുറുങ്കുളം കുഞ്ഞുമുഹമ്മദ് (73) ആണ് മരിച്ചത്്. കഴിഞ്ഞ മാസം 20 ന് ചാലക്കല്‍ പതിയാട്ട് കവലയിലായിരുന്നു അപകടം.

കഴിഞ്ഞ മാസങ്ങളിലെല്ലാം തൊടുപുഴയിലും നെടുമ്പാശേരിയിലും തൃശൂരിലുമെല്ലാം കുഴിയില്‍ വീണ് വാഹനയാത്രക്കാര്‍ മരണത്തെ പൂകിയിരുന്നു . കോടികള്‍ ചിലവഴി്ച്ചു അറ്റകൂറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ റോഡുകള്‍ പോലും പലയിടത്തും സഞ്ചാരയോഗ്യമല്ലന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച അതേ ആലുവ പെരുമ്പാവൂര്‍ റോഡില്‍ തന്നെ ഇന്നലെ മൂന്ന് അപകടങ്ങള്‍ കൂടിയുണ്ടായി. ഈ ഭാഗങ്ങളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുന്നത് കൊണ്ട് മാത്രമാണ് പലപ്പോഴും അപകടത്തില്‍ പെടുന്ന യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ഇന്ന് ഹൈക്കോടതി അതിരൂക്ഷവിമര്‍ശനമാണ് ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ചയെക്കുറിച്ച് നടത്തിയിരിക്കുന്നത്. ഇനിയുമെത്രപേര്‍ റോഡുകളിലെ കുഴികളില്‍ മരിക്കണണം സര്‍ക്കാരിന്‍െ കണ്ണുതുറക്കാനെന്നാണ് ഹൈക്കോടതി ചോദിച്ചത്. എന്നാല്‍ സര്‍ക്കാരാകട്ടെ ഷുഗര്‍ ലെവല്‍ താഴ്ന്നത് കൊണ്ടാണ് കുഞ്ഞുമൂഹമ്മദ് വീണതെന്നും അല്ലാതെ റോഡില്‍ കുഴിയുണ്ടായതുകൊണ്ടല്ലന്നുമുള്ള വാദം ആണ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ഇതിനെതിരെ മരിച്ച കുഞ്ഞുമുഹമ്മദിന്റെ കുടുംബവും രംഗത്തുവന്നിട്ടുണ്ട്.

ആലുവ പെരുമ്പാവൂര്‍ റോഡിലെ അറ്റകൂറ്റപ്പണിക്ക്് അടുത്തയിടെ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ആലുവ മുതല്‍ ആനിക്കാട് കവല വരെയുള്ള വര്‍ക്കുകള്‍ മാത്രമേ തീര്‍ത്തുള്ളു. ആനിക്കാട് കവലക്കും മാറമ്പിള്ളിക്കും ഇടക്കുള്ള ഒരു കിലമീറ്റര്‍ റോഡില്‍ ഇതുവരെ കുഴികള്‍ അടച്ചിട്ടില്ല. ഇവിടെയാണ് കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞുമുഹമ്മദിന് വീണ് ഗുരുതരമായ പരിക്കേറ്റത്.

നാലുവരി പാതയാക്കാന്‍ വേണ്ടി ഒരു കൊല്ലം മുമ്പ് പൊതുമരാമത്ത് വകുപ്പ് കിഫ്ബിക്ക് കൈമാറിയ റോഡാണ് ആലുവ പെരുമ്പാവൂര്‍ റോഡ്. അതിന് ശേഷം പൊതുമരാമത്ത് വകുപ്പ് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ് അറ്റകൂറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുമ്പോള്‍ ഇപ്പോള്‍ റോഡുമായി തങ്ങള്‍ക്ക് ബന്ധമില്ലന്നും കിഫ്ബിയാണ് അത് ചെയ്യേണ്ടെതെന്നും പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് കൈമലര്‍ത്തുകയാണ് ചെയ്യുന്നത്.

എല്ലാ ഫയലുകളും തങ്ങള്‍ക്ക കൈമാറിക്കിട്ടാത്തത് കൊണ്ട് പണി ചെയ്യാന്‍ നിര്‍വ്വാഹമില്ലന്ന നിലപാടാണ് കിഫ്ബിക്കുള്ളത്. അതീവ ഗുരതരമായ ഭരണവീഴ്ചയാണിത്. ഭരണം അഥവാ അഡ്മിനിസ്ട്രേഷന്‍ എന്നത് ഏകോപനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനമില്ലാ എങ്കില്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനേ കഴിയില്ല. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിഫ്ബിക്ക് ഫയലുകള്‍ കിട്ടിയില്ലാ എന്നത് ജനങ്ങളുടെ കുഴപ്പമല്ല, മറിച്ചു ഇതിന്റെ രണ്ടിന്റെയും തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. അതിന് ജനങ്ങളുടെ ജീലന്‍ വിലയായി നല്‍കേണ്ടി വരുന്ന ദുരന്തമുഖത്താണ് ഇപ്പോള്‍ കേരളം നില്‍ക്കുന്നത്്.

ഒരേ മന്ത്രിയുടെ കീഴിലുള്ള രണ്ട് വകുപ്പുകള്‍ ഈ വിഷയം തട്ടിക്കളിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നിരപരാധികളുടെ ജിവനും. വിദേശ രാജ്യങ്ങളിലെങ്ങാനുമായിരുന്നെങ്കില്‍ കുഴികളില്‍ വീണ് മരണമടഞ്ഞവര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം സര്‍ക്കാര്‍കൊടുക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പട്ടികടി കൊണ്ടായാലും കുഴിയില്‍ വീണായാലും മരിച്ചവരുടെ കുടുംബത്തിന് പോയി എന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്.

പത്ത് ലക്ഷം രൂപ കുഴികള്‍ അടക്കാന്‍ നല്‍കിയിട്ട് അതില്‍ കേവലം രണ്ട് ലക്ഷം രൂപാമാത്രം ചിലവഴിച്ചത് എന്ത് കൊണ്ടാണെന്ന് അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്ത് വരും. സര്‍ക്കാര്‍ പണം നല്‍കിയിട്ടും അത് ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കുഴികള്‍ അടക്കുകയാണ്. ജനങ്ങളില്‍ നിന്ന് റോഡുനികുതിയടക്കം എല്ലാം പിരിച്ചെടുത്തിട്ടും, യാത്രക്കാര്‍്ക്ക് സ്വന്തം ജീവന്‍ രക്ഷിക്കണമെങ്കില്‍ കയ്യിലെ പണമെടുത്ത് റോഡിലെ കുഴികള്‍ മൂടണം എന്ന അവസ്ഥയാണ്. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ എന്ന സംവിധാനം അമ്പേ പരാജയപ്പെടുന്നതിന് ഇതിനെക്കാള്‍ മികച്ച ഉദാഹരണം വേറെ ചൂണ്ടിക്കാണിക്കാനില്ല.