പൊട്ടിച്ചിരിപ്പിക്കാൻ ഇനി സുബിയില്ല

തന്റേതായ ഹാസ്യ ശൈലികൊണ്ട് ടെലിവിഷനുകളിലും കോമഡി സ്കിറ്റുകളിലുമായി ശ്രദ്ധ നേടിയ ചലച്ചിത്ര താരവും അവതാരകയും മിമിക്രി ആർട്ടിസ്റ്റ് കൂടിയായിരുന്നു സുബി സുരേഷ്. ‘കുട്ടിപ്പട്ടാളം’ എന്ന കുഞ്ഞുങ്ങളുടെ പരിപാടിയിലൂടെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിചിരിപ്പിച്ചിരുന്ന സുബിയെ ഓർക്കാത്തവർ ആരുമുണ്ടാകില്ല. മിമിക്രി, മോണോആക്ട് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സുബി കൊച്ചിൻ കലാഭവനിലൂടെയാണ് ഹാസ്യരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് രണ്ടായിരം കാലഘട്ടം മുതൽ കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സുബി തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന കോമഡി സ്കിറ്റുകളിലെ ഏക പെൺതരിയായിരുന്നു സുബി. ഏത് റോളും അഭിനയിച്ച് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനുള്ള സുബിയുടെ കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല.

സ്റ്റേജ് ഹാസ്യ പരിപാടികളിലും അവതാരകയായും തിളങ്ങിയ സുബി പിന്നീട് സിനിമയിൽ സജീവമായെങ്കിലും ടെലിവിഷൻ വിട്ട് വരാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, കോമഡി ഷോ അവതാരകയായും സുബി പ്രേക്ഷകർക്കിടയിൽ തൻേറതായ സ്ഥാനം ഉറപ്പിച്ചു. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം, കുട്ടിപാചകം, തരികിട പോലുള്ള പ്രോഗ്രാമുകളിലൂടെ തന്റെ കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തിരുന്നു. ഏത് പരിപാടിയിലായാലും ചിരിച്ചും ചിരിപ്പിച്ചും മാത്രമേ സുബി കാണാൻ സാധിച്ചിരുന്നുള്ളു. കോമഡി ഷോകളിലും ടെലിവിഷൻ പരിപാടികളിലൂടെയും മാത്രമല്ല, സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ സുബി സുരേഷ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നിരവധി വിദേശ വേദികളിലും സുബി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2006ൽ രാജസേനന്‍ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയാണ് സുബി സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഡോൾസ്, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ് തുടങ്ങിയ സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുബി സ്‌കൂള്‍ കാലത്തു തന്നെ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കലോത്സവങ്ങളില്‍ സജീവമായിരുന്നു സുബി. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അന്ന് അവതരിപ്പിച്ചിരുന്നു. തുടർന്ന് കൊച്ചിൻ കലാഭവനിൽ ചേർന്നു. മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്ത സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതും. ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്നായ വിവാഹം ഏറെ തീരുമാനിച്ചുറപ്പിച്ച സമയത്ത് തന്നെ സുബി വിട പറഞ്ഞതോടെ സുഹൃത്തുകൾക്കും ഇതൊരു വേദനയായി മാറിയിരിക്കുകയാണ്. നേരത്തെ ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സുബി ഇക്കാര്യം നർമ്മത്തോടെ പ്രേക്ഷകരുമായി പങ്കുവച്ചത് .

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്ന സുബി ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ചത് . കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റി വയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ഇതിനിടെ അപ്രതീക്ഷിതമായി മഞ്ഞപ്പിത്തവും വന്നു. ഇത് ഭേദമായ ശേഷം ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്. സുബിയുടെ മരണവാർത്ത കേട്ട് സിനിമ – സീരിയൽ ലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ് . ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് സുബി നിലവിൽ താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ സുബിയെ അലട്ടിയിരുന്നു.

സുബി സുരേഷിന്റെ ഓർമകൾക്ക് മുന്നിൽ സൗത്ത് ലൈവിന്റെ പ്രണാമം