ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?; നാരീശക്തിയോടെ നയം വ്യക്തമാക്കി ഇന്ത്യ; ചൂണ്ടിക്കാണിച്ച് എണ്ണിപ്പറഞ്ഞു തെളിവുനിരത്തി പഴുതടച്ച സൈനിക- നയതന്ത്ര നീക്കം

ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ മറുപടിയാണ് പഹല്‍ഗാമില്‍ വീണ ചോരയ്ക്ക്. ഭീകരത കയറ്റി അയക്കുന്ന രാജ്യമെന്ന പേരില്‍ പാകിസ്ഥാനെ തളയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം കൃത്യതയോടെ ക്ലിനിക്കല്‍ പ്രിസിഷനോടെ നടത്തിയ സര്‍ജറി. ലോകത്തിന് മുന്നില്‍ പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് അതിന്റെ ആക്രമണത്തിന്റെ മുമ്പും ശേഷവുമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇന്ത്യന്‍ സൈന്യം. തെറ്റിദ്ധാരണ പരത്താന്‍ പാകിസ്ഥാന് അവസരം നല്‍കാതെ ഞങ്ങള്‍ സിവിലിയന്‍സിനെ അല്ല ഭീകരരേയും ഭീകരകേന്ദ്രങ്ങളേയും മാത്രമാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി തെളിവ് നിരത്തി രണ്ട് കരുത്തരായ വനിത സൈനിക ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്. ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടു പാകിസ്താന്റെ കള്ളപ്രചാരണങ്ങള്‍ക്ക് ഇനി അവസരം കൊടുക്കരുതെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കരസേനയുടെ കേണല്‍ സോഫിയ ഖുറേഷിയും വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഇന്ത്യ തങ്ങള്‍ ആക്രമിച്ചത് ഭീകര ക്യാമ്പുകളെ മാത്രമെന്ന് വ്യക്തമാക്കിയത്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂരെന്ന് സോഫിയ ഖുറേഷിയും വ്യോമസേനയുടെ വ്യോമിക സിങും വിശദീകരിക്കുന്നുണ്ട്. ‘കൊളാറ്ററല്‍ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ വരെ തിരഞ്ഞെടുത്തത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഭീകരരുടെ താവളങ്ങളായ കെട്ടിടങ്ങള്‍ മാത്രം ലക്ഷ്യമിട്ടത്. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണമെന്നും ഒരു സര്‍ജറി നടത്തുന്നത്ര ‘ക്ലിനിക്കല്‍ പ്രിസിഷനോടെ’യാണ് സൈന്യം ആക്രമണം നടത്തിയതെന്നും ദൃശ്യങ്ങള്‍ കാണിച്ച് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ആക്രമണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും തെളിവായി നിരത്തി. ഒരു മണിക്കും രണ്ടുമണിക്കും ഇടയിലെ 25 മിനിട്ടുകള്‍ കൊണ്ടാണ് ഇന്ത്യ 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്.

പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും 21 ഭീകര ക്യാമ്പുകള്‍ അടയാളപ്പെടുത്തിയതില്‍ 9 ഇടത്താണ് സൈന്യം ആക്രമണം നടത്തിയത്. വടക്കു സേവായ്‌നാല മുതല്‍ തെക്ക് ഭവല്‍പൂര്‍ വരെയാണ് ഭീകര പരിശീലന കേന്ദ്രങ്ങള്‍ സൈന്യം അടയാളപ്പെടുത്തിയത്. പാകിസ്താനുള്ളിലെ 4 ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്, മറ്റ് അഞ്ച് കേന്ദ്രങ്ങള്‍ പാക് അധീന കശ്മീരിലാണ്.

പാകിസ്താനുള്ളിലെ ആ നാല് ഇടങ്ങള്‍ ഇവയാണ്.

1.സര്‍ജാല്‍ ക്യാംപ്, സിയാല്‍കോട്ട്, പാകിസ്ഥാന്‍

രാജ്യാന്തര അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം നടക്കുന്ന നുഴഞ്ഞുകയറ്റങ്ങള്‍ക്കു പിന്നില്‍ സര്‍ജാല്‍ ക്യാംപിന്് വലിയ പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. സര്‍ജാല്‍ ക്യാംപ് ജയ്‌ഷെ ഭീകരരുടെ നിയന്ത്രണത്തിലാണ്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവിടെ ശേഖരിച്ചിട്ടുണ്ട്

2.മെഹ്‌മൂന ജോയ ക്യാമ്പ് സിയാല്‍കോട്ട്: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ക്യാപ്

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹിസ്ബുള്‍ മുജാഹിദിന്റെ പ്രധാന ക്യാംപ്. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തിലാണ് മെഹ്‌മൂന ക്യാംപ് പ്രവര്‍ത്തിക്കുന്നത്. പത്താന്‍കോട്ട് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രവും നിര്‍ദേശങ്ങളും ഇവിടെ നിന്നായിരുന്നു. കശ്മീരില്‍ സജീവമായ ഭീകര സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദീന്‍.

3.മര്‍കസ് തൈബ മുരിദ്‌കെ ക്യാമ്പ്

ലഷ്‌കറെ തയിബയുടെ പരിശീലന ഗ്രൗണ്ടാണ് ഇത്.. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രത്യയശാസ്ത്രപരവും പ്രവര്‍ത്തനപരവുമായ കേന്ദ്രമായാണ് മര്‍കസ് തൈബ വ്യാപകമായി കണക്കാക്കപ്പെടുന്നത്. 2000ല്‍ ഒസാമ ബിന്‍ലാദന്‍ ഫണ്ട് നല്‍കി സ്ഥാപിച്ച കേന്ദ്രം ഹഫീസ് സെയ്ദ് ഭീകരകേന്ദ്രമാക്കി വളര്‍ത്തി. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ ഭീകരരുടേയും പരീശിലന കളരി ഇതായിരുന്നുവെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് ദൃശ്യങ്ങള്‍ പുറത്തുവിടവെ പറഞ്ഞു. അജ്മല്‍ കസബും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമെല്ലാം ഇവിടെ നിന്നാണ് പരിശീലനം നേടിയത്.

4.മര്‍ക്കസ് സുബാനള്ള, ഭഹവല്‍പൂര്‍

പാക് പഞ്ചാബിലെ ബഹവല്‍പൂരിലുള്ള 15 ഏക്കര്‍ വിസ്തൃതിയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രം. ഈ ജെയ്ഷെ മുഹമ്മദ് കോമ്പൗണ്ട് സംഘടനയുടെ പ്രവര്‍ത്തന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകനും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മൗലാന മസൂദ് അസ്ഹര്‍ 2024 നവംബറില്‍ ഇവിടെ റിക്രൂട്ട് ചെയ്തവരെ അഭിസംബോധന ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇനി പാക് അധീന കശ്മീരിലെ സൈന്യം ലക്ഷ്യമിട്ട് തകര്‍ത്ത കേന്ദ്രങ്ങള്‍ ഇവയാണ്.

5. സവായ് നാല ക്യാമ്പ് മുസാഫറാബാദ്

ലഷ്്കര്‍ ഇ തൊയ്ബയുടെ പരിശീലന കേന്ദ്രം. വടക്കന്‍ കശ്മീരിലെ പ്രത്യേകിച്ച് സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലെ ആക്രമണങ്ങളില്‍ സവായി ഭീകരപരിശീലന ക്യാംപിനു പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ഭീകരരുടേയും പരിശീലനകേന്ദ്രം ഇവിടെയാണ്.

6.സെയ്ദ് ന ബിലാല്‍ ക്യാമ്പ്, മുസഫറാബാദ്

ജെയ്‌ഷെ മുഹമ്മദിന്റെ ആയുധശേഖര ക്യാമ്പുകളില്‍ ഒന്ന്.

7.ഗുല്‍പുര്‍ ക്യാപ്, കോട്‌ലെ

പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രം. ലഷ്‌കര്‍ ഇ തൊയ്ബയുടെ കേന്ദ്രം. രജൗരിയിലും പുഞ്ചിലും സക്രിയമായ സംഘം ആക്രമണങ്ങള്‍ നടത്തുന്നു.

8.ബര്‍ണാല ക്യാംപ്, ഭിംഭര്‍,

ലഷ്‌കറെ തയിബ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ഇടം. പൂഞ്ചിലെയും രജൗറിലെയും ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം. 150 ഏക്കറില്‍ വിശാലമായ പരിശീലന കേന്ദ്രം.

9.കോട്‌ലി അബ്ബാസ് ക്യാമ്പ്

ബോംബര്‍ പരിശീലന കേന്ദ്രം . ജയ്‌ഷെ ഭീകരവാദികള്‍ക്ക് ചാവേര്‍ ബോംബാക്രമണത്തിനു പരിശീലനം നല്‍കുന്ന കേന്ദ്രമാണ് പാക്ക് അധീന കശ്മീരിലെ കോട്ലിയിലെ അബ്ബാസ് ക്യാമ്പ്. ഈ കേന്ദ്രത്തില്‍ ഒരേസമയം 50-ലധികം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താന്‍ ഭീകരരുടെ ആഗോള താവളമാണെന്ന് വ്യക്തമാക്കിയാണ് സൈനിക നടപടിയെ ഇന്ത്യ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഒപ്പം പാകിസ്താന്‍ അന്താരാഷ്ട്ര സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് നടിക്കുന്നതിനേയും പൊളിച്ചുകാണിക്കാനാണ് 9 ഭീകരകേന്ദ്രങ്ങളുടേയും ആക്രമണത്തിന് മുമ്പും പിമ്പുമുള്ള ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടത്. ഒപ്പം സിവിലിയന്‍സിനെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കാനും ഇന്ത്യന്‍ സേന കാര്യങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടു. അതില്‍ ഇന്ത്യയുടെ നയതന്ത്രം അടയാളപ്പെടുത്തുന്നു കൂടിയുണ്ട്. പാക് പൗരന്മാരേയോ പാകിസ്ഥാന്‍ സൈനികകേന്ദ്രങ്ങളേയോ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തി പാകിസ്ഥാന്‍ പിന്‍ബലത്തോടെ കഴിയുന്ന ഭീകരരുടെ 9 കേന്ദ്രങ്ങളാണ് തകര്‍ത്തതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ അജ്മല്‍ കസബും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും പരിശീലനം നേടിയ കേന്ദ്രങ്ങളടക്കമാണ് ഇന്ത്യ തകര്‍ത്തതെന്ന് സംയുക്ത സേന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിലെ രാജ്യത്തെ ഉലച്ച ഹിമാന്‍ഷിയുടെ ചിത്രത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരോടെ മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിന് അയച്ചതും രണ്ട് കരുത്തരായ വനിതകളെയാണ്. ആഗോളഭീകരരുടെ ആശ്രയമാണ് പാകിസ്ഥാനെന്നും 2008ന് ശേഷം നടന്ന ഏറ്റവും നിഷ്ഠൂരമായ സാധാരണക്കാര്‍ക്ക് നേര്‍ക്കുള്ള ആക്രമണമാണ് പഹല്‍ഗാമിലേതെന്നും അതില്‍ പാകിസ്ഥാന്റെ പങ്ക് വളരെ വ്യക്തമാണെന്നും സൈന്യം ചൂണ്ടിക്കാണിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ അനുവദിക്കില്ലെന്നും ടിആര്‍എഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്‌കറും ജയ്‌ഷെ മുഹമ്മദും ഉപയോഗിക്കുകയാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കവെ സൈന്യം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാനാണ് ഏറെക്കാലമായി സ്‌പോണ്‍സര്‍ ചെയ്യുന്നത്. നമ്മള്‍ നയതന്ത്രപരമായ നടപടികള്‍ ഏറെ കൈക്കൊണ്ടുവെന്നു. പാകിസ്ഥാന്‍ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും പഹല്‍ഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാകിസ്ഥാന്‍ അവരുടെ മണ്ണിലെ ഭീകരര്‍ക്കെതിരെ ഒരു നടപടി പോലും എടുത്തില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൂണ്ടിക്കാണിച്ചു.. ഇതാണ് ഇന്ത്യ തിരിച്ചടിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന നയം വ്യക്തമാക്കുകയായിരുന്നു രാജ്യം. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിര്‍ത്തി കടന്ന് ഇനി ഭീകരര്‍ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ലോകത്തോട് രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.