ചീഫ് ജസ്റ്റിസിന് നേര്‍ക്ക് കൈ ഉയര്‍ന്നാലും 'സനാതനത്തിന്റെ' പേരില്‍ രക്ഷപ്പെടാമെന്ന ചിന്ത!; 'സംഘ' ഭാരതത്തിലെ ഷൂവേറ്

ഇന്ത്യയുടെ ഭരണഘടനയ്ക്ക് മുകളില്‍ മറ്റൊന്നും ഇല്ലെന്ന് ഓരോ പൗരനും അടിയുറച്ചു വിശ്വസിക്കുന്ന ജനാധിപത്യ രാജ്യത്താണ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ചെരുപ്പേറുണ്ടായത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുന്നിലേക്ക് സനാതനത്തിന്റെ പേര് പറഞ്ഞുള്ള ചെരിപ്പേറ്. രാജ്യം ഭരിക്കുന്ന കാവിപ്പാര്‍ട്ടിയും സംഘപരിവാരവും രാജ്യത്തുണ്ടാക്കിയ വര്‍ഗീയ വിഷചിന്തയുടെ പ്രകടമായൊരു പ്രതിഫലനമാണ് സുപ്രീം കോടതിയ്ക്കുള്ളില്‍ ഇന്ന് അരങ്ങേറിയത്. നീതിയും നിയമവും ഭരണഘടനയുമെല്ലാം മതത്തിനും മതവിചാരങ്ങള്‍ക്കും കീഴെയാണെന്ന് കരുതാന്‍ ഇന്ത്യ ഒരു മതരാജ്യമല്ലെന്ന് ആവര്‍ത്തിച്ച് പലരേയും ഓര്‍മ്മപ്പെടുത്തേണ്ടിയിരിക്കുന്നു.

വിഗ്രഹ പുനര്‍നിര്‍മ്മാണത്തിന്റെ ഒരു പൊതുതാല്‍പര്യഹര്‍ജി തള്ളി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി ഭഗവാന്‍ വിഷ്ണുവിനെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ പരമോന്നത നീതി പീഠത്തിന് മുന്നില്‍ ഒരു സനാതനിയുടെ രോഷപ്രകടനത്തിലേക്ക് നയിച്ചത്. സനാതന്‍ കാ അപമാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍ എന്ന് പറഞ്ഞാണ് രാകേഷ് കിഷോര്‍ എന്ന 71 വയസുകാരന്‍ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ചെരുപ്പൂരി എറിഞ്ഞത്. അതായത് ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിധിയുണ്ടായാല്‍ കോടതിയില്‍ കയറി പ്രതികരിക്കാന്‍ മടിക്കില്ലെന്ന കാവിഭരണത്തിന്‍ കീഴിലെ ഇമ്മ്യൂണിറ്റിയാണ് ഇന്നത്തെ സംഭവത്തിന്റെ ആണിക്കല്ല്.

മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഏഴ് അടി ഉയരമുള്ള ഭഗവാന്‍ വിഷ്ണുവിന്റെ ശിരഛേദം ചെയ്യപ്പെട്ട വിഗ്രഹം പുനര്‍നിര്‍മ്മിക്കുന്നതിന് ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ച സംഭവാണ് ഇന്നത്തെ ചെരുപ്പേറിലേക്ക് നയിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി സംഘപരിവാരം സോഷ്യല്‍ മീഡിയയിലടക്കം ചൂട് പിടിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളാണ് ഒടുവില്‍ ഇന്ന് സുപ്രീം കോടതിയില്‍ നാടകീയ സംഭവങ്ങളിലേക്ക് വഴിവെച്ചത്.

സെപ്റ്റംബര്‍ 16 ന് മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ശിരച്ഛേദം ചെയ്യപ്പെട്ട വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പൊതുതാല്‍പര്യ ഹര്‍ജിയായി സുപ്രീം കോടതിയ്ക്ക് മുന്നിലെത്തിയ വിഷയം പരിഗണിക്കാന്‍ തയ്യാറാവാതിരുന്ന ചീഫ് ജസ്റ്റിസ് ഇത് പൂര്‍ണ്ണമായും പബ്ലിസിറ്റി താല്‍പ്പര്യ ഹര്‍ജിയാണെന്ന് പറഞ്ഞാണ് അത് തള്ളിയത്. ഹര്‍ജി തള്ളിക്കൊണ്ട് ഗവായ് പറഞ്ഞ കാര്യം ഇതാണ്.

ഈ വിഷയത്തില്‍ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ മഹാവിഷ്ണുവിന്റെ ഉറച്ച ഭക്തനാണെന്ന് പറയുന്നുണ്ടല്ലോ. അതുകൊണ്ട് ഇപ്പോള്‍ പോയി ദൈവത്തോട് പ്രാര്‍ത്ഥിക്കൂ. അതൊരു പുരാവസ്തുവകുപ്പിന് കീഴിലുള്ള സ്ഥലമാണ്, വിഗ്രഹം പുനഃസ്ഥാപിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയും മറ്റും ആവശ്യമാണ്.

ഈ പരാമര്‍ശത്തെ തുടര്‍ന്ന് വ്യാപകമായി ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചാരണം തുടങ്ങി. ഇതോടെ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഗവായ് വിശദീകരണവും നല്‍കിയിരുന്നു. തന്റെ പരാമര്‍ശം ഭഗവാന്‍ വിഷ്ണു ഭക്തരുടെ വിശ്വാസത്തോട് ചീഫ് ജസ്റ്റിസ് അനാദരവ് കാണിക്കുന്നു എന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചു.

‘ഞാന്‍ നടത്തിയ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോ എന്നോട് പറഞ്ഞു. ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ചീഫ് ജസ്റ്റിസ് കോടതിയില്‍ തന്നെയാണ് ഈ പ്രതികരണം നടത്തിയത് ഇതിന് മറുപടിയായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ പലപ്പോഴും അതിരുകടന്നതായി തോന്നുന്നുവെന്നാണ്.

‘ന്യൂട്ടന്റെ നിയമം നമ്മള്‍ക്ക് അറിയാം – ഓരോ പ്രവൃത്തിക്കും തുല്യമായ പ്രതികരണമുണ്ടാവാറുണ്ട് എന്നാല്‍ ഇപ്പോള്‍ ഓരോ പ്രവൃത്തിക്കും സോഷ്യല്‍ മീഡിയയില്‍ അതിന് അനുപാതമല്ലാത്ത പ്രതികരണമാണ് ഉണ്ടാവുന്നത്.

അന്ന് വിശദീകരണം അടക്കം കഴിഞ്ഞ സംഭവത്തിലാണ് ഇന്നത്തെ ചെരിപ്പേറ്. സനാതനത്തിന് നേര്‍ക്ക് പരാമര്‍ശമുണ്ടായാല്‍ ഹിന്ദുസ്ഥാന്‍ സഹിക്കില്ലെന്ന് പറഞ്ഞുള്ള സുപ്രീം കോടതി മുറിയിലെ ചെരിപ്പേറ്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിച്ചുവെന്നാണ് പുറത്തുവന്ന വിവരം. എറിഞ്ഞ ഷൂ ലക്ഷ്യത്തിലെത്തിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയിയെന്നും പറയപ്പെടുന്നു. ‘സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഹിന്ദുസ്ഥാന്‍ ഒരിക്കലും സഹിക്കില്ല’ എന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ വിളിച്ച് പറഞ്ഞിരുന്നതായി ദൃക്സാക്ഷികളായ അഭിഭാഷകരെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബെഞ്ച് അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

ഇത്രയെല്ലാം ഉണ്ടായപ്പോഴും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് അത് നേരിട്ട നടപടി പ്രശംസനീയമാണ്. ഇതൊന്നും കണ്ട് ശ്രദ്ധതിരിക്കരുത്, ഞങ്ങള്‍ ഇതൊന്നും കണ്ടു ശ്രദ്ധമാറുന്നവരല്ല, ഇതൊന്നും എന്നെ ബാധിക്കുകയുമില്ല