'മോദി കാ പരിവാര്‍' സെന്റിമെന്‍സില്‍ പിടിച്ചു കയറാന്‍ ബിജെപി

വീണിടം വിദ്യയാക്കുന്ന താമര തന്ത്രം മോദി കാലത്ത് കുറച്ചൊന്നുമല്ല ഇന്ത്യ കണ്ടിട്ടുള്ളത്. പണ്ടൊരു നോട്ട് നിരോധന കാലത്ത് നവംബര്‍ എട്ടിന്റെ ഭീകരാവസ്ഥയില്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ആര്‍ത്തലച്ച് കരഞ്ഞുനിന്ന ഒരു ജനതയെ അതേ കരച്ചില്‍ തന്ത്രത്തില്‍ അടിയറവ് പറയിച്ചിട്ടുണ്ട് മോദി. എനിക്ക് 50 ദിവസം തരൂ, എന്നിട്ടും ഈ നോട്ട് നിരോധന പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അവര്‍ക്ക് എന്നെ ശിക്ഷിക്കാം എന്നെല്ലാം ഗദ്ഗദകണ്ഠനായി മോദി പറഞ്ഞിരുന്നു. ആകെ നട്ടംതിരിഞ്ഞു നിന്നവരോട് എന്റെ കുടുംബവും വീടുമെല്ലാം ഞാന്‍ ഉപേക്ഷിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നടക്കം വെച്ചുകാച്ചി.

പിന്നീട് റാഫേല്‍ ഇടപാടിലടക്കം ആക്ഷേപങ്ങളും കോടതി നടപടികളുമടക്കം പ്രശ്‌നം ഉണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലുണ്ടായ ചൗക്കിദാര്‍ ചോര്‍ ഹേ മന്ത്രം കോണ്‍ഗ്രസുകാര്‍ ഹിറ്റാക്കിയപ്പോള്‍ പിന്നേയും മോദിയും ബിജെപി നേതാക്കളും ബിജെപിയുടെ ഐടി സെല്ലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ മേം ഭീ ചൗക്കിദാര്‍ എന്ന പ്രമോഷനുമായി ബിജെപി കളം നിറഞ്ഞു. ബിജെപി നേതാക്കളുടേയും അണികളുടേയും ഹാന്‍ഡിലുകളില്‍ ഞാനും കാവല്‍ക്കാരന്‍ എന്ന ടാഗ് തിളങ്ങി നിന്നു. അഴിമതിക്കെതിരെ പോരാടുന്നുവെന്നായിരുന്നു അതിന്റെ ടാഗ്ലൈന്‍.

ഇപ്പോള്‍ ഒരിക്കല്‍ കൂടി വീണിടം വിദ്യയാക്കി സെന്റിമെന്‍സില്‍ പിടിച്ചു കയറാന്‍ ഒരു തിരഞ്ഞെടുപ്പു കാലത്ത് ബിജെപി ഐടി സെല്‍ പണിയെടുക്കുകയാണ്. പണ്ട് അയോധ്യയിലേക്ക് രഥമുരുട്ടി വന്ന എല്‍കെ അദ്വാനിയെ തടഞ്ഞുനിര്‍ത്തിയ ലാലു പ്രസാദ് യാദവിന്റെ വായില്‍ നിന്ന് വീണൊരു ചോദ്യത്തെയാണ് ബിജെപി വരാനിരിക്കുന്ന 2024 തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ കോപ്പുകൂട്ടുന്നത്. തന്റെ കുടുംബവും വീടുമെല്ലാം ദേശത്തിന് വേണ്ടി ഉപേക്ഷിച്ച പരിത്യാഗി ഇമേജില്‍ മോദിയെ പ്രതിഷ്ഠിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് പിന്തുടര്‍ച്ചയാക്കിയിരിക്കുകയാണ് ലാലുവിന്റെ ചോദ്യത്തെ ബിജെപി.

മോദിയ്ക്ക് കുടുംബമില്ലാത്തതിന് ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന ആര്‍ജെഡി നേതാവിന്റെ ചോദ്യമാണ് സഹതാപ തരംഗമാക്കാന്‍ അമിത് ഷായും ജെപി നഡ്ഡയുമടക്കം പ്രമുഖര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. എല്ലാവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മോദി കാ പരിവര്‍ എന്ന് കൂട്ടിച്ചേര്‍ത്ത് ബയോ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. മോദിക്ക് കുടുംബമില്ലാത്തതിന് ഞങ്ങളെന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഞങ്ങളാണ് മോദിയുടെ കുടുംബം എന്ന മറുപടിയിലൂടെ ഒരു ക്യാമ്പെയ്‌നാണ് തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഉദ്ദേശിക്കുന്നത്. മന്ത്രിമാരെല്ലാം തങ്ങളുടെ പേജില്‍ മോദിയുടെ കുടുംബക്കാരായി മാറിയിട്ടുണ്ട്.

പട്നയില്‍ നട്ട ഇന്ത്യ മുന്നണിയുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മോദിയുടെ കുടുംബരാഷ്ട്രീയത്തെ കുറിച്ചുള്ള സ്ഥിരം ഡയലോഗിന് സ്വതസിദ്ധമായ രീതിയില്‍ തിരിച്ചടിച്ചത്.

നരേന്ദ്ര മോദിക്ക് സ്വന്തമായി ഒരു കുടുംബം ഇല്ലെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യും?. അദ്ദേഹം രാമക്ഷേത്രത്തെക്കുറിച്ച് വീമ്പിളക്കുന്നു, മോദി ശരിക്കും ഒരു യഥാര്‍ത്ഥ ഹിന്ദു പോലുമല്ല. കാരണം ഹിന്ദു പാരമ്പര്യത്തില്‍, മാതാപിതാക്കളുടെ മരണശേഷം മകന്‍ തലയും താടിയും വടിക്കണം, അമ്മ മരിച്ചപ്പോള്‍ മോദി അങ്ങനെ ചെയ്തിട്ടില്ല,’

ഇത്തരത്തില്‍ ഇവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം രണ്ടാണെന്ന് പറയുകയായിരുന്നു ലാലു പ്രസാദ് യാദവ്. എന്തായാലും വിഷയത്തില്‍ കയറി പിടിച്ച ബിഹാറിലെ ബിജെപി ലാലു പ്രസാദ് യാദവ് നൂറ്റാണ്ടുകളുടെ ഹിന്ദു പാരമ്പര്യത്തെ കളിയാക്കുകയാണെന്നും സനാതന ധര്‍മ്മത്തെ അവഹേളിക്കുകയാണെന്നും പറഞ്ഞു ഹിന്ദു വികാരമിളക്കാനാണ് ശ്രമിച്ചത്. നമ്മുടെ പ്രധാനമന്ത്രി സനാതന ധര്‍മ്മത്തിനായി എന്തൊക്കെ ചെയ്‌തെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാമെന്നും ബിജെപിക്കാര്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. രാജ്യത്തിനായി കുടുംബം ഉപേക്ഷിച്ചയാള്‍ക്ക് കുടുംബക്കാര്‍ ഞങ്ങളാണെന്ന ക്യാമ്പെയ്ന്‍ തിരഞ്ഞെടുപ്പിനെ ഉഷാറാക്കുമെന്നും വികാരപരവശരായി വീഴുന്നവരാണ് ഇന്ത്യയിലെ വോട്ടര്‍മാരെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്തായാലും കുടുംബം ഒക്കെ ഉപേക്ഷിച്ചിട്ടും മേക്ക് ഓവറിനും മേക്കപ്പിനും കോട്ടിനും സ്യൂട്ടിനും കുര്‍ത്തയ്ക്കുമെല്ലാം കോടികള്‍ ചെലവാക്കുന്ന പ്രധാനമന്ത്രിയെ പരിത്യാഗി ലൈനിലെത്തിക്കാന്‍ ചില്ലറ പാടൊന്നുമല്ല ബിജെപി ഐടിസെല്‍ പെടുന്നത്.