ആരുടെ വികസനം? ആര്‍ക്കുവേണ്ടിയുള്ള വികസനം?; കുമരപ്പയും നെഹ്രുവും രാജപാതയും

കെ.സഹദേവന്‍

ഏഴരപ്പതിറ്റാണ്ട് കാലം മുമ്പത്തെ കഥയാണ്.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം രൂപീകരിച്ച ആസൂത്രണ കമ്മീഷന്‍ ഉപദേശക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഉപദേശക സമിതി അംഗവുമായ ഡോ. ജെ.സി.കുമരപ്പ കുതിരവണ്ടിയില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴിക്ക് വെച്ച് കുമരപ്പ സഞ്ചരിച്ച വഹനത്തെ സുരക്ഷാ ഭടന്മാര്‍ തടഞ്ഞുവെച്ചു.

കാല്‍നടയായി യോഗസ്ഥലത്തെത്തിയ കുമരപ്പ യോഗത്തില്‍ വെച്ച് തനിക്കുണ്ടായ അനുഭവം നെഹ്രുവിനെ അറിയിച്ചു.

‘വാഹനങ്ങള്‍ ചീറിപ്പായുന്ന രാജപാതയില്‍ കുതിരയുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമായിരുന്നു’ എന്നായിരുന്നു ജവാഹര്‍ലാല്‍ നെഹ്രുവിന്റെ മറുപടി.

‘അങ്ങിനെയെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന വാഹനങ്ങളെയല്ലേ മാറ്റിനിര്‍ത്തേണ്ടത്’ എന്ന ഡോ. കുമരപ്പയുടെ ചോദ്യത്തിന് നെഹ്രു വ്യക്തമായ മറുപടിയൊന്നും നല്‍കുകയുണ്ടായില്ല.

കേരളത്തിലെ എക്‌സ്പ്രസ്സ് ഹൈവേയില്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കുകയില്ലെന്ന അധികാരികളുടെ പ്രസ്താവനയാണ് കുമരപ്പയും നെഹ്രുവും തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഇടയാക്കിയത്.

‘ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം’ എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇരുചക്ര വാഹനങ്ങളില്‍ അടക്കം സഞ്ചരിക്കുന്ന കോടിക്കണക്കായ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച എക്‌സ്പ്രസ്സ് ഹൈവേയില്‍ നിന്ന് സമൂഹത്തിലെ താഴെത്തട്ടിലുള്ള വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ചോദ്യമുന്നയിക്കാന്‍ സാധിക്കാത്ത വിധം രാഷ്ട്രീയ പാര്‍ട്ടികളും പൗരസമൂഹവും മാറിയിരിക്കുന്നു എന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം.

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവ സുരക്ഷയില്‍ ഇത്രയധികം ഉത്കണ്ഠയുള്ള ഭരണാധികാരികള്‍ എന്തുകൊണ്ട് നിര്‍മ്മാണ ഘട്ടത്തില്‍ ഇരു ചക്ര വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഇതേ ഹൈവേയില്‍ നിര്‍മ്മിച്ചില്ല എന്ന ചോദ്യം പോലും ആരും ഉന്നയിച്ചില്ല.

ആറും എട്ടും വരികളുള്ള എക്‌സപ്രസ്സ് ഹൈവേകളില്‍, ഏറ്റവും കുറഞ്ഞ മലിനീകാരികളായ, സൈക്കിളുകള്‍ക്കും, മറ്റ് ഇരുചക്രവാഹനങ്ങള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുക എന്നത് ഏറ്റവും ആധുനികമായ ആസൂത്രണ ബോധ്യത്തിന്റെ ഭാഗമാണ് എന്ന് ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. ഭരണകൂടങ്ങള്‍ നല്‍കുന്ന ഉത്തരങ്ങളില്‍ തൃപ്തരായി അതേറ്റുപാടാന്‍ വിധിക്കപ്പെട്ട ജനതയായി നാം മാറുന്നു.

തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം ഒന്നൊന്നായി കുറച്ചുകൊണ്ടിരുന്നപ്പോള്‍, സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം AC കോച്ചുകളുടെ എണ്ണം കൂട്ടിയപ്പോള്‍, വിലകൂടിയ വന്ദേ ഭാരതുകളും ഹൈസ്പീഡ് ട്രെയിനുകളും ട്രാക്കുകളിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ സാധാരണ മനുഷ്യര്‍ക്കുള്ള യാത്രാ സംവിധാനങ്ങളെന്ത് എന്ന പ്രാഥമിക ചോദ്യം പോലും എങ്ങും ഉന്നയിക്കപ്പെട്ടില്ല.

പൊതുവായതില്‍ നിന്നൊക്കെയും സാധാരണ മനുഷ്യര്‍ പതുക്കെപ്പതുക്കെ അകറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അതേ മനുഷ്യരെക്കൊണ്ടുതന്നെ അതിനുള്ള ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.