സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ- പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ കരുതലോട് കൂടി യുദ്ധം തങ്ങളുടെ നയമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നുണപ്രചാരണങ്ങളെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെളിവുകളോടെ ഖണ്ഡിക്കുന്ന കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ നയം വ്യക്തമാക്കുന്നുണ്ട്. പാക് ഷെല്ലിംഗുകള്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. തുര്‍ക്കിയുടെ സന്‍ഗര്‍ ഡ്രോണുകളും ഫത്ത 2 മിസൈലുകളും ലോങ് റേഞ്ച് ദീര്‍ഘദൂര വേധന ആയുധങ്ങളും യുദ്ധവിമാനങ്ങളും വരെ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇന്ത്യയുടെ സൈനിക താവളങ്ങളടക്കം ലക്ഷ്യമാക്കി പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ചെറിയ നാശനഷ്ടങ്ങള്‍ക്കപ്പുറം എല്ലാം കൃത്യമായി ചെറുത്തെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ നുണപ്രചാരണം വഴിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് മേലെ ജയിക്കാന്‍ ശ്രമം നടത്തുന്നത്.

ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തെന്ന പ്രചാരണത്തിന് ടൈം സ്റ്റാമ്പ് ചെയ്ത ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത്. പാകിസ്ഥാന്‍ തകര്‍ത്തെന്ന് പ്രചരിപ്പിക്കുന്ന വ്യോമതാവളങ്ങള്‍ ഇതാണെന്നും ഇന്നത്തെ ദൃശ്യങ്ങളാണിത്, സമയം പരിശോധിക്കാമെന്നും വിങ് കമാന്‍ഡര്‍ വ്യോമിക സിങ് ചിത്രം പങ്കുവെച്ചു കൊണ്ട് പറയുന്നു. രാത്രിയില്‍ നടത്തിയ ഏകോപിത അതിര്‍ത്തി ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ വ്യോമതാവളങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങളെയാണ് തെളിവ് നിരത്തി ഇന്ത്യ ഖണ്ഡിച്ചത്. ജനവാസ മേഖലയില്‍ പോലും ആക്രമണം നടത്തുന്ന പാകിസ്ഥാന്റെ നടപടികളെ ‘പ്രകോപനപരം’ എന്ന് വിശേഷിപ്പിച്ചു ഇന്ത്യന്‍ സൈന്യം, തങ്ങള്‍ ‘സമചിത്തതയോടെ ആനുപാതികമായും, ഫലപ്രദമായും’ തിരിച്ചടിച്ചെന്നാണ് വിശദീകരിച്ചത്.

പാകിസ്ഥാന്റെ പ്രചാരണങ്ങളെ ‘നുണകളുടെ കെട്ടുകഥകള്‍’ എന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശേഷിപ്പിച്ചത്. വ്യോമതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതായാണ് ഇസ്ലാമാബാദ് വ്യാജവാര്‍ത്തകള്‍ ചമച്ചത്. ഇന്ത്യയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി സംവിധാനങ്ങള്‍, സൈബര്‍ സംവിധാനങ്ങള്‍ മുതലായവ ആക്രമിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തതായായിരുന്നു പാക് അവകാശവാദങ്ങള്‍. ഈ നുണപ്രചരണങ്ങളെ വ്യോമതാവളങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടുതന്നെ പൊളിച്ചുവിട്ട ഇന്ത്യന്‍ സേനയുടെ മാതൃക എടുത്തുപറയേണ്ടതാണ്.

പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നും ഉധംപൂര്‍, ഭുജ്, പത്താന്‍കോട്ട്, ബട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളില്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും സൈന്യം തിരിച്ചടിച്ചുവെന്നും വ്യക്തമാക്കിയാണ് ഇന്ത്യന്‍ സൈന്യം നടപടികള്‍ വിശദീകരിച്ചത്. ഇന്ത്യയുടെ എസ്- 400 പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയെന്നതടക്കം എല്ലാം നുണപ്രചാരണങ്ങളാണ് സൈന്യം വ്യക്തമാക്കി കഴിഞ്ഞു. റാഫിഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍ എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയെന്നും സൈന്യം സ്ഥിരീകരിച്ചു. പാസ്രൂര്‍, സിയാല്‍കോട്ട് വ്യോമയാന കേന്ദ്രങ്ങളിലെ റഡാര്‍ സൈറ്റുകളും ആക്രമിച്ചുവെന്നും ആക്രമണങ്ങള്‍ കൃത്യമായി ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും കൊളാറ്ററല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ഇന്ത്യന്‍ സൈന്യം ശ്രദ്ധിച്ചുവെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി.

തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷം വിതയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷം, പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയതായുള്ള ‘പരിഹാസ്യമായ അവകാശവാദങ്ങള്‍’ ഉന്നയിച്ചതിനെതിരേയും വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. അമൃത്സറിലേക്ക് ഇന്ത്യ മിസൈലുകള്‍ തൊടുത്തുവിട്ടതായി പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ചുണ്ടിക്കാണിച്ചു. തികച്ചും ബാലിശമായ ആരോപണമാണ് പാകിസ്ഥാന്റേതെന്നും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലതവണ അഫ്ഗാനിസ്ഥാനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചത് ഏത് രാജ്യമാണെന്ന് അഫ്ഗാന്‍ ജനതയെ ആരും ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്നും മിശ്രി ചൂണ്ടിക്കാട്ടി.

അസന്തുഷ്ടരായ പൗരന്മാരുടെ സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ സര്‍ക്കാരെന്ന് ചിത്രീകരിക്കാനുള്ള പാകിസ്ഥാന്റെ തീവ്ര ശ്രമങ്ങളും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം തുറന്നുകാട്ടി. പാകിസ്ഥാന്റെ നുണപ്രചാരണങ്ങളേയും ആക്രമണങ്ങളേയും ചെറുക്കുന്നതിനൊപ്പം കടംവാങ്ങി ഭീകരത വളര്‍ത്താന്‍ ശ്രമിക്കുന്ന പാക് ശ്രമങ്ങളെ എതിര്‍ക്കാനും ലോക നാണ്യനിധിയ്ക്ക് മുന്നില്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ സമാധാനം പുലരണമെന്ന് പറയുന്ന അമേരിക്കയടക്കം ഈ പ്രശ്‌നബാധിത സമയത്ത് ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത് ഐഎംഎഫ് വായ്പ പാകിസ്ഥാന് ലഭിക്കുന്നതിന് ഇടയാക്കി. 8500 കോടിയുടെ വായ്പയാണ് ഐഎംഎഫ് പാകിസ്ഥാന് ഇന്നലെ അനുവദിച്ചത്. പാകിസ്ഥാനുള്ള 700 കോടി ഡോളറിന്റെ ധനസഹായപദ്ധതിക്ക് രാജ്യാന്തര നാണ്യനിധി അഥവ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കുകയും ആദ്യഗഡുവായ 100 കോടി ഡോളര്‍ പണമായി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. പണം ഭീകരപ്രവര്‍ത്തനത്തിനായി ദുരുപയോഗം ചെയ്‌തേക്കുമെന്നു ചൂണ്ടിക്കാട്ടി ധനസഹായം നല്‍കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ ഇന്ത്യ എതിര്‍ക്കുകയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സാമ്പത്തികാരിഷ്ടതയില്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുമ്പോഴും ഭീകരഗ്രൂപ്പുകളെ തീറ്റിപ്പോറ്റുന്ന പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.

Read more