ഓട്ടോക്കാരനില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞചെയ്തു. 1960 മെയ് 1 ന് മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊണ്ടതു മുതലുള്ള ചരിത്രം എടുത്ത് നോക്കുയാണെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ തലപ്പൊക്കമുള്ള നേതാക്കന്‍മാരാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുള്ളത്.

ആദ്യ മുഖ്യമന്ത്രിയായ യശ്വന്ത് റാവു ചവാന്‍ മുതല്‍ രാജിവച്ച മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേ വരെയുള്ളവര്‍ക്ക് കുടുംബത്തിന്റെയോ രാഷ്ട്രീയ അനുഭവ സമ്പത്തിന്റെയോ ഒക്കെ പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ ഏകനാഥ് ഷിന്‍ഡേക്കാകട്ടെ സ്വയം തെളിച്ച വഴി മാത്രമേ ഉണ്ടായിരുന്നുള്ളു.1964 ല്‍ സത്താറയിലെ ജവാലി താലൂക്കില്‍ ഒരു സാധാരണ മറാത്താ കുടുംബത്തിലാണ് ഏകനാഥ് ഷിന്‍ഡേ ജനിക്കുന്നത്. നന്നെ ചെറുപ്പത്തില്‍ തന്നെ ഷിന്‍ഡേയുടെ കുടുംബം മുംബൈ നഗരത്തിന്റ പ്രാന്ത പ്രദേശമായ താനെയിലേക്ക് കുടിയേറി. പതിനൊന്നാം ക്‌ളാസില്‍ വച്ചു പഠിപ്പ് നിര്‍ത്തിയ ഷിന്‍ഡേ കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞു.

ശിവസേനയുടെ താനെ യൂണിറ്റില്‍ 1980 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ സേനയുടെ താനെ യൂണിറ്റ് പ്രസിഡന്റും കരുത്തനുമായ ആനന്ദ്് ഡിംഗേയുടെ വലം കയ്യായി മാറി. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ഷിന്‍ഡേ , 2001 ല്‍ താനേ കോര്‍പ്പറേഷനിലെ ശിവസേന പാര്‍ട്ടി നേതാവായി. 2004ല്‍ മഹാരാഷ്ട്ര അസംബ്‌ളിയിലേക്ക് ആദ്യമായി തിരഞ്ഞടുക്കപ്പെട്ടു. 2005 ല്‍ ശിവസനേയുടെ താനെ ജില്ലാ പ്രസിഡന്റുമായി . 2009 ലും 2014 ലും വീണ്ടും എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ട ഷിന്‍ഡേ 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്ര അസംബ്‌ളിയുടെ പ്രതിപക്ഷ നേതാവായി.2019 ല്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയായപ്പോള്‍ നഗരവികസന കാര്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡേ നിയോഗിക്കപ്പെട്ടു.

എന്നാല്‍ ബാല്‍ താക്കറേയെ തന്റെ ആരാധ്യപുരുഷനായി കണ്ടിരുന്ന ഏകനാഥ് ഷിന്‍ഡേക്ക് ഉദ്ദവിന്റെ രാഷ്ട്രീയ രീതികള്‍ അത്രയൊന്നും പിടിച്ചിരുന്നില്ല. മുംബൈ തെരുവുകളില്‍ ശിവസൈനികര്‍ കൊണ്ടും കൊടുത്തുമാണ് മുന്നേറിക്കൊണ്ടിരുന്നത്. വളരെ തീഷ്ണമായ രാഷ്ട്രീയമായിരുന്നു അവര്‍ കൈകാര്യം ചെയ്തിരുന്നത്. ആദ്യം ശിവസേന ദക്ഷിണേന്ത്യാക്കാര്‍ക്കെതിരായിരുന്നു. 1967 ല്‍ ശിവസേന രൂപീകരിക്കുമ്പോള്‍ മുതല്‍ മറാത്ത വികാരമുണര്‍ത്തി അവര്‍ നോട്ടമിട്ടതും, ശാരീരികമായി ആക്രമിച്ചതും ലുംഗിവാല എന്ന് കളിയാക്കി വിളിച്ചിരുന്ന മലയാളികളെയും തമിഴരെയുമൊക്കെയായിരുന്നു.

എന്നാല്‍ 80 കളുടെ മധ്യത്തോടെ തന്നെ ഇതര സംസ്ഥാനക്കാരോടുള്ള വിരോധം ശിവസേന പതിയ മാറ്റി വയ്കുകയും ഹിന്ദുത്വയെ തങ്ങളുട അജണ്ടയാക്കി മാററുകയും ഇതേ തുടര്‍ന്ന് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളും നഗരങ്ങളും രക്തരൂക്ഷിതമായ കലാപങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്തു. ആ കാലഘട്ടത്തിന്റെ പ്രതിനിധിയാണ് ഏകനാഥ് ഷിന്‍ഡേ, അത് കൊണ്ടാണ് ഉദ്ധവ് താക്കറേ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും സമ്മര്‍ദ്ധത്തിന് വഴങ്ങി ഹിന്ദുത്വം ഉപേക്ഷിച്ചപ്പോള്‍ ഏകനാഥ് ഷിന്‍ഡേയടക്കമുള്ളവര്‍ പൊട്ടിത്തെറിച്ചത്.

കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടുചേരാന്‍ ആഗ്രഹിക്കാതെ വലിയൊരു വിഭാഗം ശിവസേനയിലുണ്ടായിരുന്നു, ഷിന്‍ഡേ ആ വിഭാഗത്തിന്റേ നേതാവായിരുന്നു, അതോടൊപ്പം അഖിലേന്ത്യ തലത്തില്‍ മോദിയെ പോലൊരു നേതാവിന്റെ കീഴില്‍ ശക്തമായി നിലല്‍ക്കുന്ന ബി ജെപിക്കെതിരെ നിലയുറപ്പിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണെന്നും , ഹിന്ദുത്വയെ ഉപേക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശിവസേനയെ ഇല്ലാതാക്കുമെന്നും ഷിന്‍ഡേയും കൂട്ടാളികളും ഭയപ്പെട്ടു. ആ ഭയത്തെ ബി ജെ പി നന്നായി മുതലെടുക്കുകയും ചെയ്തു. ഷിന്ദേക്കൊപ്പം 34 എം എല്‍ എ മാര്‍ ഉണ്ടെന്ന് കേട്ട് ഉദ്ദവ് താക്കറേ രോഷത്തോടെ പറഞ്ഞു, ‘കണ്ട ഓട്ടോക്കാരനെ വരെ മന്ത്രിയാക്കിയതിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത്-

Read more

ശരിയാണ,് ഷിന്‍ഡേ മണ്ണില്‍ കളിച്ചാണ്് വളര്‍ന്നത് .അത് കൊണ്ടാണ് ബലാസാഹേബ് താക്കറേയുടെ മകനെ വെട്ടി നിലത്തിട്ട് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഇക്കാര്യത്തില്‍ ബി ജെപി എടുത്ത തന്ത്രപരമായ നിലപാടും ഇവര്‍ക്ക്‌സഹായകമായി. മഹാരാഷ്ട്രയുടെ ഭരണസാരഥ്യം താനെയില്‍ ഓട്ടോ ഓടിച്ച ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഷിന്‍ഡേ കരുതിയാല്‍ അദ്ദേഹത്തിനും അടിതെറ്റും, അങ്ങിനെ അല്ലാ എങ്കില്‍ ഏകനാഥ് ഷിന്‍ഡെയെ കാത്തിരിക്കുന്നത് ഉജ്വലമായ ഒരുഭാവിയാണ്.