ബിജെപിയുടെ 'ധോണിയും പാണ്ഡ്യ'യും മധ്യപ്രദേശ് നിലനിര്‍ത്തുമോ?

ബിജെപി വിട്ടു കോണ്‍ഗ്രസില്‍, കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍, തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ പ്രാദേശിക നേതാക്കളുടെ ചാട്ടവും തിരിച്ചു ചാട്ടവുമെല്ലാം പതിവാകുകയാണ്. ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനായ് പ്രഭാത് സാഹു ബിജെപി വിട്ടതാണ് ഒടുവിലത്തെ ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസിലേക്കാണെന്ന് കക്ഷി വ്യക്തമാക്കിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നുണ്ട്. ഈ മാസം 21ന് പാര്‍ട്ടി ഓഫിസില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം തയാറാവാത്തതാണ് സാഹുവിന്റെ രാജിക്ക് പിന്നിലെ മൂലകാരണം. ഇവിടെ ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യവും സീറ്റ് കാര്യത്തില്‍ പ്രശ്‌നത്തില്‍ തന്നെയാണ്. കോണ്‍ഗ്രസിന്റെ ഛിന്ദ്വാര വര്‍ക്കിംഗ് പ്രസിഡന്റെ സീതാറാം ദഹാരിയ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ട്രൈബല്‍ സെല്ലിലെ വിനയ് ഭാരതിയും ബിജെപിയിലെത്തിയിട്ടുണ്ട്. നേരത്തെ ബിജെപിയില്‍ നിന്ന് പ്രമേദ് ടണ്ഡന്‍, രാം കിഷോര്‍ ശുക്ല, ദിനേഷ് മല്‍ഹര്‍ എന്നിവര്‍ കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഇനി പ്രഭാത് സാഹുവെന്ന ചൗഹാന്‍ വിശ്വസ്തന്‍ പാര്‍ട്ടിവിടാന്‍ കാരണം ബിജെപിയ്ക്കുള്ളിലെ പ്രശ്‌നമാണ്. ജബല്‍പുരിലെ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റ് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ തടഞ്ഞുവയ്ക്കുകയും സുരക്ഷാഭടനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് മാത്രമല്ല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യപ്രദേശിലെത്തിയപ്പോള്‍ അക്രമകാരികളായ പാര്‍ട്ടി പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ചതും സാഹുവിനെ ചൊടിപ്പിച്ചുവത്ര.

ഇതിലെ ശരിക്കുള്ള രാഷ്ട്രീയം എന്താണെന്നാല്‍ കേന്ദ്ര നേതൃത്വം ശിവ് രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് മാത്രമല്ല ശിവ് രാജ് സിങ് ചൗഹാന്റെ കൂടെയുള്ളവര്‍ക്ക് സീറ്റും കൊടുക്കുന്നില്ല. ജബല്‍പൂരില്‍ സീറ്റ് പ്രതീക്ഷിച്ച ചൗഹാന്റെ വിശ്വസ്തന്‍ സാഹുവിനെ കേന്ദ്ര നേതൃത്വം പരിഗണിച്ചത് പോലുമില്ല. ദീര്‍ഘനാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചൗഹാനെ തള്ളാനൊരുങ്ങുന്ന നരേന്ദ്ര മോദിയും അമിത് ഷായും പിന്നെ ചൗഹാന്റെ കൂട്ടത്തിലുള്ള നേതാക്കളെ പ്രോല്‍സാഹിപ്പിക്കുമോ. നിലവില്‍ വലിയ അന്തര്‍ സംഘര്‍ഷത്തിലാണ് മധ്യപ്രദേശിലെ ബിജെപി. ഇതിന്റെ ദൃഷ്ടാന്തമാണ് തന്റെ ആജീവനാന്ത നേതാവ് ശിവ് രാജ് സിഘ് ചൗഹാനാണെന്ന് പറഞ്ഞു കൊണ്ടുള്ള പ്രഭാത് സാഹുവിന്റെ രാജി.

ഇനി മറ്റൊരു കാര്യം കൂടി നരേന്ദ്ര മോദി – അമിത് ഷാ ഏകാധിപത്യ നീക്കങ്ങളില്‍ അതൃപ്തിയുള്ളൊരു വിഭാഗം ബിജെപിയിലുണ്ട്. വാജ് പേയി – അദ്വാനി ബെല്‍റ്റിലെ ഒടുവിലത്തെ നേതാക്കളായ പലരേയും ഒതുക്കി മൂലയ്ക്കിരുത്തിയതില്‍ അമര്‍ഷമുള്ള ഇവര്‍ ഒരുമിച്ച് ചേരുന്നത് പതിവാക്കിയിട്ടുണ്ട്. രാജ്‌നാഥ് സിംഗ്- നിതിന്‍ ഗഢ്ഗരി എന്നിവര്‍ക്ക് തങ്ങളെ പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമാനങ്ങള്‍ എടുത്തുമാറ്റി അപ്രസക്തരാക്കിയവരോട് അമര്‍ഷമുണ്ട്, ഒപ്പം യോഗി ആദിത്യനാഥ് കൂടി മോദി- ഷാ അപ്രമാദിത്യത്തിനെതിരെ ഒപ്പം ചേരുമ്പോള്‍ പഴയ പല വമ്പന്‍മാരും ഈ കൂട്ടര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ഒതുക്കിയ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അടക്കം ഈ ക്യാമ്പിലുണ്ട്. ഇവര്‍ക്കൊപ്പം ശിവ് രാജ് സിങ് ചൌഹാന്‍ വിഭാഗവും ഒതുക്കല്‍ പേടിയില്‍ ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ഒതുക്കാന്‍ ശ്രമിക്കുന്ന ശിവ് രാജ് സിംഗ് ചൗഹാനെ മധ്യപ്രദേശിലെത്തി എംഎസ് ധോണിയാക്കിയ രാജ് നാഥ് സിംഗിന്റെ പരാമര്‍ശം ശ്രദ്ധേയമാകുന്നതും ഈ പുകഞ്ഞുപൊങ്ങുന്ന ബിജെപി രാഷ്ട്രീയത്താലാണ്.

ചൗഹാനെ ധോണിയാക്കിയ രാജ്‌നാഥ് സിംഗ് മോദിയുടെ പ്രിയങ്കരനായ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയെ ഹാര്‍ദ്ദിക് പാണ്ഡ്യയായാണ് ഉപമിച്ചത്. കൈലാഷ് വിജയ് വര്‍ഗീയയ്ക്കുപുറമേ, മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് സിറ്റിങ് എംപിമാര്‍ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലിറക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വം. ജയിച്ചാല്‍ ചൗഹാനെ മാറ്റി നിര്‍ത്തിയ വിജയ വര്‍ഗീയ അടക്കം നേതാക്കളെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ താല്‍പര്യം.

ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരെ വലിയ ഭരണവിരുദ്ധ വികാരം ഉയരുമ്പോള്‍ കോണ്‍ഗ്രസാകട്ടെ മധ്യപ്രദേശില്‍ വന്‍വിജയം പ്രതീക്ഷിക്കുന്നുണ്ട്. മധ്യപ്രദേശ് തിരിച്ചുപിടിക്കാന്‍ പട്ടിക ജാതി- പട്ടിക വര്‍ഗ മേഖലയില്‍ ശക്തമായ ഇടപെടല്‍ പാര്‍ട്ടി നടത്തിയിട്ടുണ്ട്. ദളിത് വോട്ടുകള്‍ ഉറപ്പിക്കാന്‍ പ്രകടന പത്രികയിലും കാര്യമായ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പിടിക്കുന്ന ദളിത് വോട്ടുകളും പിന്നോക്ക വിഭാഗ വോട്ടുകളും ഏകീകരിക്കാനുള്ള കോണ്‍ഗ്രസ് നടപടികള്‍ ശക്തമാണ്.

തിരഞ്ഞെടുക്കപ്പെട്ടാല്‍,സര്‍ക്കാര്‍ ഭരണ കാര്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടുള്ള ആവശ്യങ്ങളില്‍ നല്ലൊരു പങ്ക് എസ്സി-എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ മുഖേന നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഒരു കോടി രൂപ വരെയുള്ള ചെറുകിട കരാറുകളുടെ 25 ശതമാനം പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.

പക്ഷേ ഇന്ത്യ മുന്നണിയിലുള്ള സഖ്യകക്ഷികള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിച്ചേക്കാന്‍ സാധ്യതയുണ്ട്. സമാജ് വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡുമെല്ലാം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പണിയാകുമെന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ വ്യക്തമാകുന്നത്. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 92 സീറ്റുകളില്‍ കോണ്‍ഗ്രസ് സൗഹൃദ മല്‍സരത്തിന് നില്‍ക്കേണ്ടി വരും. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ ഇത്രയും സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ 9 സീറ്റുകളില്‍ കഴിഞ്ഞ തവണ നേരീയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായതും നേരീയ മാര്‍ജിനിലാണ്.

26 സീറ്റുകളില്‍ നന്നായി വോട്ടു പിടിക്കാന്‍ സമാജ് വാദി പാര്‍ട്ടിയ്ക്കും ആംആദ്മിയ്ക്കും കഴിയുമെന്നിരിക്കെ ഇവിടെ ഇന്ത്യ മുന്നണി വോട്ടുകള്‍ ചിതറി തെറിക്കും. ജെഡിയു മല്‍സരിക്കുന്നിടത്തും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച ഉണ്ടാകുമോയെന്ന പേടിയുണ്ട്. പ്രതിപക്ഷ ഐക്യമെന്നെല്ലാം പറഞ്ഞു ഒടുവില്‍ സൗഹൃദ മല്‍സരം കളിച്ച് ഇന്ത്യ മുന്നണി ബിജെപി പ്രതീക്ഷിച്ചത് പോലെ വോട്ട് ചിതറിക്കുമെന്ന കാര്യം മധ്യപ്രദേശില്‍ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഈ സൗഹൃദ മല്‍സരത്തിനപ്പുറം കോണ്‍ഗ്രസ് സംഘടനാപരമായി മധ്യപ്രദേശിലെ സാഹചര്യങ്ങളെ കൃത്യമായി അവലോകനം ചെയ്ത് മുന്നേറിയോ എന്ന് വ്യക്തമാക്കുന്നതാവും നവംബര്‍ 17ലെ വോട്ടെടുപ്പ്. ഇന്ത്യ മുന്നണി ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന ഫലമാണോ സംസ്ഥാന തിരഞ്ഞെടുപ്പില്‍ തെളിഞ്ഞുകാണാനാവുക എന്നതും ഡിസംബര്‍ 3ലെ വോട്ടെണ്ണലില്‍ അറിയാം.