വിരട്ടുന്ന കര്‍ഷകര്‍, ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതി തിരിച്ചടി, ഇടറുമോ മോദി!

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ പ്രാണ പ്രതിഷ്ഠയോടെ കാര്യങ്ങള്‍ എല്ലാം തങ്ങളുടെ ചൊല്‍പ്പടിക്കെന്ന് കരുതി മുന്നോട്ട് പോയിക്കോണ്ടിരുന്ന ബിജെപിയ്ക്ക് ഹരിയാനയില്‍ നിന്നാര്‍ത്തലച്ചുവന്ന കര്‍ഷക സമരം ചില്ലറ പ്രഹരമയിരുന്നില്ല. ബുള്‍ഡോസറും അള്ളും ബാരിക്കേഡും മുള്ളുവേലിയുമെല്ലാമായി കര്‍ഷകരെ പ്രതിരോധിക്കാന്‍ ഡ്രോണില്‍ കണ്ണീര്‍വാതകം വരെ വീഴ്ത്തിയ ബിജെപിയ്ക്ക് കര്‍ഷകരോഷം അടിച്ചമര്‍ത്താനായില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിനെ ഇതെങ്ങനെ ബാധിക്കുമെന്ന പേടിയുമുണ്ട്. അതിനിടയിലാണ് ഇലക്ടറല്‍ ബോണ്ടെന്ന ബിജെപിയുടെ വിവാദ ‘സംഭാവന സ്‌കീമിനെ’ സുപ്രീം കോടതി പൊളിച്ചടക്കിയത്.

ഇലക്ടറല്‍ ബോണ്ടെന്ന പേരില്‍ സ്രോതസ് വെളിപ്പെടുത്താതെ ധനസമാഹരണം നടപ്പാക്കിയ ബിജെപിയെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു റദ്ദാക്കുക വഴി കടുത്ത അടിയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ ഇത്തരം തിരിച്ചടികള്‍ ബിജെപിയെ ഒന്ന് ഉലച്ചിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുന്നതെങ്കിലും അതില്‍ ജനങ്ങളുടെ പ്രതികരണവും ഇടപെടലും ബാധിക്കില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയില്‍ ഒരു അസംതൃപ്തി ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് നിശ്ചയദാര്‍ഡ്യത്തിലാണ് ബിജെപി നീങ്ങുന്നത്.

അടുമുടി ഒരു മാറ്റത്തിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും അമിത് ഷായും തന്ത്രം മെനയുന്നത്. ഇപ്പോള്‍ രാജ്യസഭയിലുള്ള പുറത്തേക്ക് പോകാനിരിക്കുന്ന ബിജെപി അംഗങ്ങളില്‍ ഭൂരിഭാഗവും തിരിച്ച് അപ്പര്‍ ഹൗസിലേക്ക് വരണ്ടെന്നാണ് മോദിയുടേയും അമിത് ഷായുടേയം തീരുമാനം. ഇപ്പോഴിറങ്ങുന്നവരില്‍ വീണ്ടും നാമനിര്‍ദേശം ചെയ്തവരില്‍ നാല് പേര്‍ മാത്രമാണുള്ളത്.

7 കേന്ദ്രമന്ത്രിമാര്‍ രാജ്യസഭയില്‍ നിന്നുണ്ട് ബിജെപിയ്ക്ക്. ഒറ്റൊരാളെ പോലും ഇതുവരെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നോമിനേറ്റ് ചെയ്തിട്ടില്ല. ഇതിലൊരു കാരണം മിഷണ്‍ 400 നിലവിലെ സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ്. ഈ കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലെ നോമിനേഷനുകളില്‍ നിന്ന് ഒഴിവാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് ഗോദയിലിറക്കാനാണ് മോദി- ഷാ തീരുമാനം.

ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തിയ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മധ്യപ്രദേശില്‍ നിന്നെത്തിയ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ ജൂനിയര്‍ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരും രാജ്യസഭാ നോമിനേഷന്‍ പട്ടികയിലില്ല.

രാജസ്ഥാനില്‍ നിന്ന് അപ്പര്‍ ഹൗസിലെത്തിയ പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ഗുജറാത്തില്‍ നിന്നെത്തിയ ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള മൈക്രോ, ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ എന്നിവരും ബിജെപി പട്ടികയ്ക്ക് പുറത്താണ്.

ഇവരെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വോട്ട് നേടി പാര്‍ട്ടിയുടെ മിഷണ്‍ 400 പൂര്‍ത്തിയാക്കണമെന്നാണ് ബിജെപി നേതൃത്വം കരുതുന്നതത്രേ. കോണ്‍ഗ്രസില്‍ നിന്ന് ചാടി ബിജെപിയിലെത്തിയ അശോക് ചവാനും ഒരു സീറ്റ് ബിജെപി നല്‍കിയിട്ടുണ്ട്. മറ്റൊന്ന് വനിത വോട്ടുകളില്‍ കണ്ണുവെയ്ക്കുന്ന ബിജെപി മൂന്ന് വനിത എംപിമാരേയും പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതാണ്. ബിഹാറില്‍ നിന്ന് ധര്‍മ്ശില ഗുപ്തയേയും മഹാരാഷ്ട്രയില്‍ നിന്ന് മേധാ കുല്‍ക്കര്‍ണിയേയും മധ്യപ്രദേശില്‍ നിന്ന് മായാ നരോലിയയേയുമാണ് പാര്‍ട്ടി രാജ്യസഭയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രമന്ത്രിമാരെയടക്കം ഇറക്കി മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അതേ തന്ത്രം പയറ്റാന്‍ ഒരുങ്ങുന്നത്.