രാജസ്ഥാനിലും ഇഡി ഇറങ്ങി, കോണ്‍ഗ്രസ് നേതാക്കളുടെ വീടാണ് ടാര്‍ഗറ്റ്

‘രാജ്യത്ത് ഭീതി വിതച്ചിരിക്കുകയാണ് അവര്‍. കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു വിശ്വാസ്യതയും ഇല്ലാതായിരിക്കുന്നു. വല്ലാതെ ആശങ്കപ്പെടുത്തുന്ന ഒരു അവസ്ഥായാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. ഇതെന്റെ മകന്റെ കാര്യത്തിലോ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലോ മാത്രമുള്ള പ്രശ്‌നമില്ല. ഈ രാജ്യത്ത് അവര്‍ ഭീതി പടര്‍ത്തുകയാണ്.’

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വാക്കുകളാണിത്. തിരഞ്ഞെടുപ്പ്് അടുത്ത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് നേരെ വേട്ടയാടല്‍ നടപടികളുമായി ഇറങ്ങുന്നത് ‘മോദി ഭാരതത്തില്‍ സ്ഥാരം കാഴ്ചയായി മാറിയിട്ടുണ്ട്. അടുത്ത മാസം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന രാജസ്ഥാനും സമാന സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നത്. കോണ്‍ഗ്രസ്് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കയറി ഇറങ്ങി റെയ്ഡ് നടത്തുകയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്റെ കാര്യവും ഇഡി പിടിയിലാണ്.

അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിനെ വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് സമ്മണ്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഡല്‍ഹിയില്‍ ഹാജരാകാനാണ് വൈഭവ് ഗെഹ്ലോട്ടിനോട് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇനി രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ ഒരു നോട്ടീസ് പോലും കിട്ടാതെയാണ് ഇ ഡി റെയ്ഡിന് നിന്നുകൊടുക്കേണ്ടി വന്നത്. രാജസ്ഥാന്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് ഗോവിന്ദ് സിങിന്റെ ജയ്പുരിലെയും സികാറിലെയും വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയത്. മറ്റ് ആറിടങ്ങളില്‍ കൂടി പരിശോധന നടക്കുകയാണെന്നാണ് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായ രാജസ്ഥാനില്‍ വിജയ പ്രതീക്ഷയോടെ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഇഡിയെ ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന ആക്ഷേപം കനക്കുകയാണ്. ഇന്നലെ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലെ തിരക്കിട്ടുള്ള ഇ ഡി നീക്കം. സ്ത്രീകള്‍ക്കായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുകയും പ്രചരണ റാലികളിലേക്ക് നീങ്ങുകയും ചെയ്യുന്നതിന് ഇടയിലാണ് കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇഡി നടപടി. അന്വേഷണ ഏജന്‍സികളെ തിരഞ്ഞെടുപ്പില്‍ ദുരുപയോഗിക്കുന്നതിനെതിരെ അശോക് ഗെലോട്ട് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലെ ഇഡി നടപടിയെന്ന് കൂടി ഓര്‍ക്കണം.എന്തായാലും ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല ഇതെല്ലാം ബിജെപിയ്‌ക്കെതിരായി തന്നെ വരുമെന്നും ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞത് ഇഡിയും സിബിഐയും ഇന്‍കം ടാക്‌സും ബിജെപിയുടെ യഥാര്‍ത്ഥ ‘പന്ന പ്രമുഖ്’ ആയി മാറി എന്നാണ്. അതായത് തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയ്ക്കായി താഴെ തട്ടില്‍ പണിയെടുക്കുന്നവര്‍. വീടുവീടാന്തരം ചെന്ന് വോട്ടര്‍മാരെ കാണുന്നവര്‍.

നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലും ഒന്ന് മേഞ്ഞിറങ്ങിയതേയുള്ള ഇഡിയെന്ന കേന്ദ്ര ഏജന്‍സി. വിജയ പ്രതീക്ഷ മങ്ങുമ്പോള്‍ തങ്ങളുടെ ചതുരംഗ പലകയിലെ അവസാന പകിടയെറുകയാണ് ഇഡിയിലൂടെ ബിജെപിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിക്കുന്നു.

കൊല്‍ക്കത്തയില്‍ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മാലികിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണു ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയയുടെ വീട്ടില്‍ ഇഡി എത്തിയത്.

പ്രതിപക്ഷ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇഡി വേട്ടയ്ക്കിറങ്ങുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും. എതിര്‍പാര്‍ട്ടി നേതാക്കള്‍ക്ക് നേരെയാണ് കേന്ദ്ര ഏജന്‍സിയുടെ പ്രശ്‌നം മുഴുവന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്കൊപ്പം ചേരാന്‍ തയ്യാറുള്ള നേതാക്കളുള്ളിടത്തും ഇഡി ഉള്ളിലേക്ക് വലിയും. എന്‍സിപി നേതാവ് അജിത് പവാറിന്റെ കാര്യം ഓര്‍മ്മയുണ്ടോ? ശരദ് പവാറിന്റെ അനന്തരവന്റെ നേര്‍ക്ക് അഴിമതി കേസില്‍ വേട്ടയാടലായിരുന്നു ഒരു സമയം മുഴുവന്‍, എന്‍സിപി പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം മഹാരാഷ്ട്രയില്‍ ചേര്‍ന്ന അജിത് പവാറിനെതിരെ ഇപ്പോള്‍ കേസുമില്ല നടപടിയുമില്ല, കക്ഷിയിപ്പോള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ്.

അന്ന് ശരദ് പവാര്‍ പറഞ്ഞൊരു വാചകമുണ്ട്. എന്തായാലും പാര്‍ട്ടി പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം പോയ നേതാക്കള്‍ അഴിമതി കേസുകളില്‍ നിന്ന് മുക്തരായല്ലോ എന്ന്. ആം ആദ്മി പാര്‍ട്ടിയാകട്ടെ ഗംഭിര ഒരു പ്രയോഗവും ഇഡി കേസുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ‘മോദി വാഷിംഗ് പൗഡര്‍’ എന്നായിരുന്നു ആ പ്രയോഗം. ബിജെപി 2014 മുതല്‍ മോദി വാഷിംഗ് പൗഡര്‍ ഉപയോഗിക്കുന്നുണ്ടെന്നും നേരത്തെ അഴിമതിക്കാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചവരെ ഇപ്പോള്‍ ബിജെപിക്കാര്‍ പൂമാലയണിയിച്ച് സ്വീകരിക്കുമെന്നും മഹാരാഷ്ട്രക്കാര്‍ എല്ലാം കാണുന്നുണ്ടെന്നും പറഞ്ഞത് ആംആദ്മി നേതാവ് സഞ്ജയ് സിങാണ്. ഈ സഞ്ജയ് സിങിനെ ഒരു മാസം മുമ്പ് ഇഡി റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്ത കാര്യം കൂടി ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. അപ്പോള്‍ മനസിലാകും എങ്ങനെയാണ് ബിജെപിയുടെ പ്രതികാര രാഷ്ട്രീയം ഇന്ത്യയുടെ ഭരണ സംവിധാനത്തിലെ ഏജന്‍സികളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന്.

ഇനി ഇഡിയെ കൊണ്ട് വേട്ടയാടിയിരുന്ന ചില നേതാക്കള്‍ പ്രതിപക്ഷ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വിശുദ്ധരായി മാറിയെന്നത് വ്യക്തമാക്കാന്‍ ചില പേരുകള്‍ കൂടി പറയാം.

സുവേന്ദു അധികാരിയെന്ന ഒരു കാലഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനായ നേതാവ് ഇപ്പോള്‍ ബിജെപിക്കാരനാണ്. ശാരദ ചിട്ടി തട്ടിപ്പു കേസില്‍ വട്ടമിട്ട് ഇഡി പിടിച്ച തൃണമൂല്‍ക്കാരന്‍ ബിജെപിയിലെത്തിയപ്പോള്‍ കേസും കൂട്ടവുമില്ല. ഹിമന്ത ബിശ്വ ശര്‍മ്മയെന്ന അസം ബിജെപി മുഖ്യമന്ത്രി പണ്ടൊരു കോണ്‍ഗ്രസുകാരനായിരുന്നുവെന്നും നിരവധി അഴിമതി ആരോപണങ്ങള്‍ക്കൊടുവില്‍ ബിജെപിക്കാരനാവുകയായിരുന്നുവെന്നും ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ അപ്പുറത്തായിരുന്നപ്പോള്‍ അഴിമതിക്കാരും ഇപ്പുറത്ത് തങ്ങള്‍ക്കൊപ്പം വന്നപ്പോള്‍ അഴിമതിക്കാരല്ലാതാവുകയും ചെയ്ത നിരവധിപ്പേര്‍ ബിജെപിയ്‌ക്കൊപ്പമുണ്ട്. ഇഡിയില്‍ നിന്ന് രക്ഷപ്പെട്ട് ബിജെപി പാളയത്തില്‍ സുരക്ഷിത താവളം നേടിയവര്‍. അടുത്ത വീഡിയോയില്‍ ഇഡിയില്‍ നിന്ന് ബിജെപിയിലെത്തി രക്ഷപ്പെട്ട ചില നേതാക്കളെ കുറിച്ചും അവര്‍ നേരിട്ട ആരോപണങ്ങളെ കുറിച്ചും കാര്യമായി വിശദീകരിക്കാം.

എന്തായാലും രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇഡി വേട്ട ഛത്തീസ്ഗഢിന് പിന്നാലെയാകുമ്പോള്‍ കോണ്‍ഗ്രസും ശക്തമായി നേരിടാനാണ് ഉറച്ചിരിക്കുന്നത്. ബിജെപിയേയും ഇഡിയേയും സിബിഐയേയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന നടപടിയേയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു കഴിഞ്ഞു.