രാഹുല്‍ ഗാന്ധിയെ സി.പി.എമ്മിനും പേടിയാണ്

രഹാുല്‍ ഗാന്ധിയെ സി പി എമ്മിനും പേടിയാണ്. ഭാരത് ജോഡോയാത്രയുടെ വിജയത്തില്‍ സി പി എം പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പുഛവും ആ ഭയത്തിന്റെ സാക്ഷ്യ പത്രങ്ങളാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ നടത്തിയ ഭാരത്‌ജോഡോയാത്ര പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചതോടെ ന്യുന പക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന ഭയമാണ് സി പി എമ്മിനെ ഗ്രസിച്ചിരിക്കുന്നത്. ഇതോടെ രാഹുല്‍ഗാന്ധിക്കെതിരെ രാഷ്ട്രീയാക്രമണം ശക്തമാക്കിയിരിക്കുകയാണ് സി പി എം.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏഴ് മുതല്‍ പത്ത് വരെ സീറ്റുകള്‍ സി പി എം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്രയുടെ വിജയം കേരളത്തിലെ ന്യുന പക്ഷ വിഭാഗങ്ങളില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കിയെന്ന തിരിച്ചറിവ് സി പി എമ്മിനുണ്ട് . അത് വോട്ടായി മാറിയാല്‍ 2019 ലെ പോലെ തന്നെ വലിയ തിരിച്ചടി തങ്ങള്‍ക്കുണ്ടാകുമെന്നും സി പി എം കരുതുന്നു. അത് കൊണ്ടാണ് സീതാറാം യെച്ചൂരിയില്‍ സമ്മര്‍ദ്ധം ചെലുത്തി ജമ്മുകാശ്മീരിലെ സി പി എം നേതാവ് യൂസഫ് തരിഗാമിയെ ഭാരത് ജോഡോയാത്രയുടെ സമാപനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതും.

രാഹുല്‍ ഗാന്ധിയുടെ യാത്ര കോണ്‍ഗ്രസിലും ന്യുനപക്ഷ വിഭാഗങ്ങളിലും ഉണ്ടാക്കിയ ഉണര്‍വ്വിനെ വലിയ ഭീതിയോടെയാണ് സി പി എം കാണുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2019 ലേതു പോലൊരു ന്യുനപക്ഷ ഏകീകരണം കോണ്‍ഗ്രസിന് അനുകൂലമായിട്ടുണ്ടായാല്‍ അത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ തിരിച്ചടിയാണുണ്ടാക്കുക. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ അധികാരത്തിലേറ്റിയത് ന്യുന പക്ഷ വോട്ടുകളുടെ സമാഹരണമായിരുന്നു. പ്രത്യേകിച്ച് മുസ്‌ളീം വോട്ടുകളുടെ, എന്നാല്‍ അതിന് തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യുന പക്ഷ വോട്ടുകള്‍ പ്രത്യേകിച്ച് മുസ്‌ളീം വോട്ടുകള്‍ കോണ്‍ഗ്രസിനാണ് വീണത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം അനുസരിച്ചായിരിക്കും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ രാഷ്ട്രീയ തന്ത്രം ആസൂത്രണം ചെയ്യപ്പെടുന്നത്. കേന്ദ്രത്തില്‍ വീണ്ടും ബി ജെ പി അധികാരത്തിലെത്തുകയും , കേരളത്തില്‍ 2019 നെക്കാള്‍ കുറവ് സീറ്റ് ലഭിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിലും യു ഡി എഫിലും വലിയ പൊട്ടിത്തെറി തന്നെയുണ്ടാകുമെന്നാണ് സി പി എം വിലയിരുത്തുന്നത്. മുസ്‌ളീം ലീഗ് പതിയെ ഇടതുമുന്നണിയിലേക്ക് ചുവട് മാറുമെന്ന പ്രതീക്ഷയും അതേടൊപ്പം ശശി തരൂരിന്റെ നേതൃത്വത്തില്‍ പുതിയ ഒരു കോണ്‍ഗ്രസ് ഉടലെടുക്കുമെന്ന പ്രതീക്ഷയും സി പി എമ്മിനുണ്ട്. കേരളത്തിലെ യു ഡി എഫിന്റെ ശിഥലീകരണമാണ് സി പി എം ലക്ഷ്യം വയ്കുന്നത്. അതിന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മേല്‍ സി പി എമ്മിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടാകണം.

എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരം കേരളത്തില്‍ കോണ്‍ഗ്രസിനുള്ള വോട്ടായി മാറുമോ എന്ന ഭയം സി പി എമ്മിന് നന്നായുണ്ട്. അത് കൊണ്ട് രാഹുലിനെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ യാതൊരു ദയയും വേണ്ടെന്ന നിലപാടാണ് സി പി എം കേരളാ നേതൃതത്തിനുള്ളത്. സീതാറാം യെച്ചുരിയാകട്ടെ കേരളത്തിലെ നേതൃത്വത്തെ പിണക്കിക്കൊണ്ട് നിലനില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലുമല്ല. നരേന്ദ്രമോദിയല്ല രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ രാഷ്ട്രീയ ശത്രുവെന്ന് കേരളത്തിലെ സി പി എം നന്നായി മനസിലാക്കിയിട്ടുണ്ട്.

ഭാരത് ജോഡോയാത്രക്കും രാഹുല്‍ഹാന്ധിക്കുമെതിരെ സി പി എം നിയന്ത്രിത സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒരിക്കല്‍ പോലും തന്റെ യാത്രയില്‍ സി പി എമ്മിനെതിരെ ഒരക്ഷരം രാഹുല്‍സംസാരിച്ചില്ലങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും അപഹസിക്കാനുമാണ് മുതിര്‍ന്നത്.

കേരളത്തില്‍ കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഉണ്ടാക്കിയ തംരംഗം ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ഭയം സി പി എമ്മിനു നന്നായുണ്ട്. അദ്ദേഹം വയനാട്ടില്‍ നിന്നു തന്നെ വീണ്ടും ജനവധിതേടുമെന്നുള്ള സൂചനയും ശക്തമാണ്. അത് കൊണ്ട് രാഹുലിനെതിരെ തുറന്ന ആക്രമണത്തിന് തുനിഞ്ഞില്ലങ്കില്‍ വരുന്നലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019 ആവര്‍ത്തിക്കുമെന്ന് തന്നെയാണ് സി പി എം ഭയക്കുന്നത്. അത് അവര്‍ അല്‍പ്പം പോലും ആഗ്രഹിക്കുന്നുമില്ല.