243 നിയമസഭ മണ്ഡലങ്ങള്‍, 122 എന്ന മാജിക് നമ്പര്‍, ബിഹാര്‍ കേന്ദ്രഭരണത്തിലുള്ളവര്‍ക്ക് നിര്‍ണായകമാകുന്നത് സഖ്യത്തിന്റെ കെട്ടുപൊട്ടിക്കാന്‍ ഒരു പരാജയത്തിന് കഴിയുമെന്നുള്ളത് കൊണ്ടാണ്. ബിഹാറില്‍ അടിച്ചതെല്ലാം തിരിച്ചടിച്ചെന്ന പ്രതീതിയാണ് ബിജെപിയ്ക്ക്. വോട്ടുചോരി ആരോപണം ഉയര്‍ത്തിയ ജാഗ്രത ആദ്യം പ്രതിഫലിക്കുക ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലാവും. തീവ്ര പരിശോധന അഥവ എസ്‌ഐആര്‍ ബിഹാറിലുണ്ടാക്കിയ അരക്ഷിതാവസ്ഥയും ഭരണത്തിലിരിക്കുന്നവരെ വേട്ടയാടും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയും കൂടി ചെയ്യുന്നതോടെ ബിഹാറില്‍ കളമൊരുങ്ങും.
ഭരണവിരുദ്ധ വികാരം വേണ്ടുവോളം ബിഹാറില്‍ നിലനില്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണവും തുടര്‍ന്ന് തേജസ്വി യാദവിനൊപ്പം രാഹുല്‍ നയിച്ച പ്രചാരണയാത്ര അടിത്തറയില്‍ കാര്യമായ ചലനമുണ്ടാക്കിയെന്നും ബിജെപിയ്ക്ക് വ്യക്തമാണ്. നരേന്ദ്ര മോദി മാത്രമല്ല അമിത് ഷായും പല സംസ്ഥാനങ്ങളിലും വോട്ടുചോരിക്ക് ശേഷമുണ്ടായ ചലനം റാലികളില്‍ തൊട്ടറിഞ്ഞതാണ്. ഭരണവിരുദ്ധ വികാരത്തിന് നടുവിലെ ബിഹാര്‍ കടമ്പ അത്ര എളുപ്പമല്ലെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ വിലയിരുത്തല്‍. എസ്‌ഐആര്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമായിരിക്കുമ്പോള്‍ തന്നെ ജാര്‍ഖണ്ഡില്‍ പരീക്ഷിച്ച അനധികൃത നുഴഞ്ഞുകയറ്റമെന്ന വിഷയം ബിഹാറില്‍ കത്തിച്ച് പ്രചാരണം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ന്രരേന്ദ്ര മോദിയും അമിത് ഷായും. ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് ബിഹാറിലും ബിജെപിയുടെ അജണ്ട.
തീവ്ര വോട്ടര്‍ പരിഷ്‌കരണവും ബംഗ്ലാദേശികളുടെ അനധികൃത നുഴഞ്ഞുകയറ്റവും പ്രചാരണമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലുണ്ടായ എതിര്‍പ്പ് മറികടക്കാമെന്ന തന്ത്രവും ബിജെപി പ്രയോഗിക്കുന്നുണ്ട്. എസ്‌ഐആറിനെതിരേയും വോട്ടുകൊള്ള ആരോപണം ഉന്നയിച്ചും വോട്ടര്‍പട്ടികയ്ക്കെതിരേ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രചാരണം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണെന്ന വ്യാഖ്യാനമാണ് ബിജെപി നല്‍കുന്നത്. നേരത്തെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്കെതിരേയും സമാന ആക്ഷേപമാണ് ബിജെപി ഉയര്‍ത്തിയത്. നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ പ്രോല്‍സാഹിപ്പിച്ച് വോട്ടുബോങ്കാക്കി മാറ്റുന്നുവെന്ന്. ഇതേ ആക്ഷേപം കോണ്‍ഗ്രസിന് മേലേയ്ക്കിട്ട് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് മുസ്ലിം വോട്ടുബാങ്കിന് വേണ്ടിയാണെന്ന പ്രചാരണമാണ് അമിത് ഷായും നരേന്ദ്ര മോദിയും തുടങ്ങിവെച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ ബിഹാറില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് ബിഹാറിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഇല്ലാതാക്കാനള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമാണെന്ന പ്രചരണവും ശക്തമാക്കി തദ്ദേശീയരെ ഭയപ്പെടുത്താനുള്ള ഒരു കാര്യമായി വോട്ടുകൊള്ളയ്‌ക്കെതിരായ പ്രചാരണത്തെ ബിജെപി തിരിച്ചുവിടുന്നു. ഈ ഭയപ്പെടുത്തല്‍ കൊണ്ട് നിതീഷ് കുമാറിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്ന കണക്കുക്കൂട്ടലിലാണ് ചാണക്യന്‍മാര്‍. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതിന് പ്രതിപക്ഷം തടസ്സം നില്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് വോട്ടുചോരിയില്‍ ബിജെപിയുടെ ചാണക്യന്‍ അമിത് ഷാ കൗണ്ടര്‍ അറ്റാക്കിന് ഇറങ്ങിയിരിക്കുന്നത്. ഇതില്‍ ഏറ്റവും രസം ഇത്രയും ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ബിഹാര്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട് അനധികൃത നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. അങ്ങനെ അനധികൃത നുഴഞ്ഞുകയറ്റമില്ലെന്നാണ് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
പക്ഷേ, ആനയെ ചേനയാക്കാന്‍ കഴിയുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മേഖലയിലെ വോട്ടുകളുടെ ധ്രുവീകരണമാണ്. ഒപ്പം ഛഠ് പൂജ ഉള്‍പ്പെടെ ആഘോഷമുഖരിതമായ നാളില്‍ ഹൈന്ദവവോട്ട് സമീകരണം ലക്ഷ്യമിട്ട് ആര്‍എസ്എസും ബിജെപിയും പ്രചാരണത്തിന് ഒരുങ്ങി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ പ്രചരണപരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷവേളയിലെ സമുദായിക പരിപാടികളിലൂടെ വലിയ ഓളമുണ്ടാക്കി ശക്തമായ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
അപ്പുറത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കുന്ന ചെറിയ ഘടകകക്ഷികള്‍ക്കായി കൂടുതല്‍ സീറ്റ് വിട്ടുനല്‍കി വിട്ടുവീഴ്ചയിലൂടെ ബിഹാര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാറില്‍ കിട്ടിയ സ്വീകരണം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഒപ്പം പുറത്തുവന്ന ലോക്പാല്‍ അഭിപ്രായ സര്‍വ്വേയില്‍ ബിഹാറിലെ മഹാഗഡ്ബന്ധന് വിജയം പ്രവചിച്ചതും അണികള്‍ക്ക് ആവേശം പകരുന്നുണ്ട്.







