ആന്ധ്രയിലെ അലസത ബിജെപിയുടെ തന്ത്രം

ആന്ധ്രപ്രദേശില്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കാന്‍ സന്നദ്ധരായ ഒരു ഭരണപക്ഷവും പ്രതിപക്ഷവും ഡല്‍ഹിയിലെ ബിജെപി കേന്ദ്രങ്ങളില്‍ കയറി ഇറങ്ങുമ്പോള്‍ എന്തിനാണ് ഒരു തീരുമാനം ബിജെപി വൈകിച്ചത്. ഒറ്റക്കാരണമേയുള്ളു ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല അതിന് പിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണ്ടായിരുന്നു ആന്ധ്രയിലെ ബിജെപി തന്ത്രങ്ങള്‍. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും പ്രതിപക്ഷത്തുള്ള ചന്ദ്രബാബു നായിഡുവും മാറി മാറി ഡല്‍ഹിയ്ക്ക് വണ്ടികയറിയിരുന്നു കഴിഞ്ഞ മാസങ്ങളില്‍. പക്ഷേ ഇരുകൂട്ടരേയും വെറുപ്പിക്കാതെ ആരെ കൂടെകൂട്ടിയാല്‍ തങ്ങളെ പുറത്താക്കി നിര്‍ത്തിയിരിക്കുന്ന തെക്കന്‍ മണ്ണിലേക്ക് കയറി കൂടാമെന്ന ചിന്തയിലായിരുന്നു ബിജെപി.

നിലവില്‍ ജഗനെ അരികിലേക്ക് മാറ്റി പ്രതിപക്ഷമായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും പവര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നു ബിജെപിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സീറ്റ് ഷെയറിംഗില്‍ ബിജെപി മുന്നോട്ടുവെച്ച ചില നിബന്ധനകളാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ ബാന്ധവത്തിലേക്ക് കടക്കാത്തതിന് പിന്നില്‍. എന്നാല്‍ നിലവില്‍ ഇഡി കേസുകളിലകം പെട്ടുകിടക്കുന്ന നായിഡു പാര്‍ട്ടിയെ എന്‍ഡിഎ ചേരിയില്‍ നിര്‍ത്താന്‍ എല്ലാ ഡിമാന്‍ഡുകള്‍ക്കും സന്നദ്ധനായി എന്ന സൂചനയാണ് പുറത്തുവരുന്നത്.

ന്യൂഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡുവും പവന്‍ കല്യാണും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. എന്‍ഡിഎ- നായിഡു ബന്ധം കുറച്ചു പഴയതാണ്. 2018 വരെ ബിജെപിയുടെ എന്‍ഡിഎയില്‍ വിട്ടുപിരിയാത്ത കക്ഷിയായിരുന്നു നായിഡുവിന്റെ ടിഡിപി. ചില്ലറ പ്രശ്‌നങ്ങള്‍ ഇടയ്ക്കുണ്ടായെങ്കിലും ഇപ്പോള്‍ ഒന്നിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇരുകൂട്ടരും. നിലവില്‍ സീറ്റ് വീതംവെപ്പില്‍ ഒരു ധാരണയായിട്ടുണ്ട്. ആന്ധ്രയെ സംബന്ധിച്ച് ലോക്‌സഭയും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തടുത്തായതിനാല്‍ രണ്ടിലും കക്ഷികള്‍ സീറ്റ് ധാരണയിലായിട്ടുണ്ട്.

ആകെയുള്ള 25 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആറെണ്ണം ബിജെപിയ്ക്ക് കൊടുക്കാന്‍ നായിഡുവിന്റെ ടിഡിപി തയ്യാറായി. പവന്‍ കല്യാണിന്റെ ജെഎസ്പി രണ്ട് സീറ്റില്‍ മല്‍സരിക്കും. ബാക്കി 17 എണ്ണത്തില്‍ നായിഡുവിന്റെ ടിഡിപി മല്‍സരിക്കും. ബിജെപിയുടെ സീറ്റ് ഷെയറിംഗില്‍ ജഗന്‍ പിന്നോട്ട് പോകാനുണ്ടായ കാരണം ഇത്രയധികം സീറ്റ് ബിജെപിയ്ക്ക് നല്‍കാനാവില്ലെന്നത് കൊണ്ടാണ്. കഴിഞ്ഞ 17ാം ലോക്‌സഭയില്‍ 25ല്‍ 22 ഉം പിടിച്ച ജഗന് അത്തരത്തിലൊരു വിട്ടുവീഴ്ച സ്വീകാര്യമല്ലായിരുന്നു.

ഇനി നിയമസഭയിലേക്ക് വരുമ്പോള്‍ ബിജെപി-ടിഡിപി-ജെഎസ്പി സഖ്യം 175 നിയമസഭാ സീറ്റില്‍ ഒരു സഖ്യത്തിന് പെടാപാടിലാണ്. കാരണം 175ല്‍ 145 എണ്ണത്തില്‍ തങ്ങള്‍ ഒറ്റയ്ക്കായാലും മല്‍സരിക്കുമെന്ന നിലപാടിലാണ് നായിഡുവിന്റെ ടിഡിപി. ബാക്കി 30 സീറ്റുകളില്‍ മല്‍സരിക്കാമെന്ന ധാരണയിലേക്ക് ബിജെപിയും ജെഎസ്പിയും എത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ സീറ്റിനായി ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തിരുപതിയും രാജമുദ്രിയും വിശാഖപട്ടണവും വിജയവാഡയും ബിജെപി കണ്ണുവെയ്ക്കുന്ന സീറ്റുകളാണ്.

നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ടിഡിപിയ്‌ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി എത്തുന്നത് വളരെ സാവകാശമായിരുന്നു. ആ അലസഗമനത്തിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രവും.

  • ഒന്ന് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും വെറുപ്പിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍.
  • രണ്ടാമതായി തരാതരത്തില്‍ ആരുമായും കൂട്ടുചേരാന്‍ പാകത്തിന് ആന്ധ്രയില്‍ ഒരു പക്ഷം പിടിക്കാതിരിക്കുക.

ഇതില്‍ രണ്ടിലും ബിജെപി വിജയമായിരുന്നു. ഇപ്പോള്‍ ടിഡിപിയ്‌ക്കൊപ്പം പ്രത്യക്ഷത്തില്‍ നില്‍ക്കാന്‍ തീരുമാനിക്കുമ്പോഴും വൈഎസ് ഡഗന്‍ മോഹന്‍ റെഡ്ഡി കൈ അകലത്തിലുണ്ടെന്ന് ബിജെപിയ്ക്കറിയാം. കാരണം കോണ്‍ഗ്രസ് വിട്ടു പാര്‍ട്ടിയുണ്ടാക്കിയ ജഗന് ഇനി തിരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം ഉണ്ടാക്കേണ്ടി വന്നാലും ആദ്യ ചോയ്‌സ് എന്നത് ബിജെപിയായിരിക്കും. കാരണം ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ഇപ്പോള്‍ ജഗന്റെ സഹോദരി വൈഎസ് ശര്‍മ്മിളയെ മുന്‍ നിര്‍ത്തി കരുത്താര്‍ജ്ജിക്കുന്ന കോണ്‍ഗ്രസാണ്. ഒപ്പം പ്രതിപക്ഷമായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും എതിരാളിയായുണ്ടെങ്കിലും കോണ്‍ഗ്രസ് വിരുദ്ധത മാറാതെയുള്ള ജഗന്‍ ആപത് ഘട്ടം വന്നാല്‍ എന്‍ഡിഎ പക്ഷത്ത് തന്നെ എത്തുമെന്ന ആത്മവിശ്വാസമാണ് ടിഡിപിയെ എന്‍ഡിഎയ്‌ക്കൊപ്പം നിര്‍ത്താനുള്ള നിലവിലെ ബിജെപി തീരുമാനത്തിന് പിന്നില്‍. കൈ നനയാതെ ആന്ധ്രയില്‍ മീന്‍പിടിക്കാന്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരു പോലെ പിടിച്ചാണ് ബിജെപിയുടെ കരുനീക്കം. കര്‍ണാടകയിലേയും തെലങ്കാനയിലെ സൂപ്പര്‍ വിജയത്തിന് പിന്നാലെ തെക്കേ ഇന്ത്യയില്‍ അടുത്തൊരു വിജയത്തിന് കോണ്‍ഗ്രസും വല്ലാണ്ടങ്ങ് പരിശ്രമിക്കുന്നുണ്ട്. വിഭജന ശേഷം കൈവിട്ടുപോയ ആന്ധ്ര തിരിച്ചുപിടിക്കാന്‍ വൈഎസ്ആറിന്റെ മകള്‍ വൈഎസ് ശര്‍മ്മിളയെ ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷയാക്കിയാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയിരിക്കുന്നത്.