ആന്റണി (വൈകി) പറഞ്ഞ സത്യം

എ കെ ആന്റെണിയുടെ ഹൈന്ദവ പ്രേമം കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിട്ടുളള പൊല്ലാപ്പുകള്‍ ചില്ലറയല്ല. 2004 ല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയുണ്ട്. ന്യുനപക്ഷ സമുദായങ്ങള്‍ സംഘടിതശേഷി കൊണ്ട് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുകയാണെന്നും ഭൂരിപക്ഷത്തിമേല്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നുമായിരുന്നു ആ പ്രസ്താവന. വലിയ കോൡളക്കമാണ് അത് കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ കനത്ത പരാജയത്തിനും , എ കെ ആന്റെണിയുടെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിക്കുമാണ് അത് വഴി തെളിച്ചത്.

കഴിഞ്ഞ ദിവസം ഡിസംബര്‍ 28 ന് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസിന്റെ 138 ആം വാര്‍ഷിക ദിനം ഉദ്ഘാടനം ചെയ്യുമ്പോള്‍ വളരെ തന്ത്രപരമായ ഒരു രാഷ്ട്രീയ നിര്‍ദേശമാണ് എ കെ ആന്റെണി മുന്നോട്ട് വച്ചത്. ഒരേ സമയം ബി ജെ പിയെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കുന്ന ഒരു നിര്‍ദേശം. ‘മോദിയെ പരാജയപ്പെടുത്താന്‍ ഹിന്ദുക്കളെ അണിനിരത്തുക, അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ വാദിയായി മുദ്രകുത്തുന്നത് അപകടമാണ്. ഇത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ.2024 ല്‍ മോദിയെ താഴെ ഇറക്കാന്‍ എല്ലാ മത വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്’

ഏ കെ ആന്റെണി വൈകിപ്പറഞ്ഞ സത്യമാണിത്. ഇന്ത്യയില്‍ 82 ശതമാനം ഹിന്ദുക്കളാണ്. അവരെ ബി ജെപിയിലേക്ക് പാളയത്തിലേക്ക് തള്ളിവിടുന്നതിനെക്കാള്‍ അപകടം വേറേയില്ലന്ന് ആര്‍ക്കറിയില്ലങ്കിലും പരിണിത പ്രജ്ഞനായ ആന്റെണിക്കറിയാം. കേരളത്തില്‍ പോലും നൂറില്‍ പതിനാറ് പേര്‍ ബി ജെ പിക്ക് വോട്ടു ചെയ്യു്ന്ന അവസ്ഥയുണ്ടായെതെന്ന് എങ്ങിനെയെന്നും ആന്റെണിക്ക് നന്നായി അറിയാം. ഒന്നുകില്‍ ബി ജെപി അല്ലങ്കില്‍ സി പി എം എന്ന നിലയിലേക്ക് കേരളത്തിലെ രാഷ്ട്രീയത്തെ എത്തിക്കാനും നാല്‍പ്പത്തെട്ട് ശതമാനം വരുന്ന അതിശക്തരായ രണ്ട് ന്യുനപക്ഷ വിഭാഗങ്ങളെ എക്കാലവും തങ്ങള്‍ക്ക് പിന്നില്‍ ഉറപ്പിച്ച് നിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായ കേരള ഭരണം എന്ന സ്വപ്‌നം പൂവണിയി്ക്കാനും സി പി എം കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്.

്അഖിലേന്ത്യാ തലത്തിലാകട്ടെ നിരന്തരമായി മുസ്‌ളീം വിരോധം വമിപ്പിച്ചുകൊണ്ടാണ് സംഘപരിവാര്‍ രാഷ്ട്രീയ ശാക്തീകരണം നടത്തുന്നത്. അതില്‍ നിന്നുണ്ടാകുന്ന രാഷ്ട്രീയ നേട്ടമാണ് പലപ്പോഴും ബി ജെ പിയെ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം കൊയ്യാന്‍ സഹായിക്കുന്നത്. അതിനതിരെ ഹൈന്ദവ വിഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ട് ഒരു രാഷ്്ട്രീയ മുന്നേറ്റം ബി ജെ പിക്കെതിരെ നടത്തണമെന്നത് ഏറ്റവും മികച്ച ഒരു രാഷ്ട്രീയ തന്ത്രമാണ്. അതിലൂടെ മാത്രമേ ബി ജെ പിയെ ഭരണത്തില്‍ നിന്നും നീക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന ബി ജെ പിയുടെ പ്രചരാണം വലിയ തോതില്‍ പാര്‍ട്ടിക്ക് വിനയായി മാറിയിട്ടുണ്ടെന്ന് എന്നാണ് ഏ കെ ആന്റെണിയടക്കമുള്ള ഉന്നത നേതാക്കള്‍ കരുതുന്നത്. ആ പ്രചാരണത്തിന്റെ മുനയൊടിക്കണമെങ്കില്‍ ഇന്ത്യയിലെ ഭൂരിപക്ഷ മത വിഭാഗത്തെ കോണ്‍ഗ്രസ് കൂടുതല്‍ തങ്ങളിലേക്ക് അടുപ്പിക്കണം. ഹിന്ദു മതേതര വോട്ടുകളെ കോണ്‍ഗ്രസിലും മററു മതേതര കക്ഷികളും ഉറപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞാല്‍ അഖിലേന്ത്യാ തലത്തില്‍ ബി ജെ പി യുടെ അടിവേരിളകുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

എന്നാല്‍ ഹിന്ദു ഭൂരിപക്ഷത്തെ കോണ്‍ഗ്രസ് ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മൃദു ഹിന്ദുത്വം എന്ന് പറഞ്ഞ് ആക്ഷേപിക്കാനാണ് പലപ്പോഴും കേരളത്തിലെ കമ്യുണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ശ്രമിക്കാറുള്ളത്. ഇതിനെയാണ് എ കെ ആന്റെണി തന്റെ പ്രസംഗത്തിലൂടെ തുറന്ന് കാട്ടിയത്. നിങ്ങള്‍ക്ക് ബി ജെ പിയെ എതിര്‍ക്കണമെങ്കില്‍, പരാജയപ്പെടുത്തണമെങ്കില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ വോട്ടു കിട്ടിയാലെ കഴിയൂ എന്നിരിക്കെ അവരെ കോണ്‍ഗ്രസില്‍ നിന്നും മതേതര പാര്‍ട്ടികളില്‍ നിന്നും അകറ്റാനുള്ള നീക്കങ്ങള്‍ ബി ജെ പിയെയും സംഘപരിവാറിനെയും സഹായിക്കുക മാത്രമേ ചെയ്യുകയുള്ളു. ഈ സത്യം ജനങ്ങളോട് തുറന്ന് പറയാന്‍ ഏ കെ ആന്റെണിയെപോലൊരു പരിണിത പ്രജ്ഞനായ ഒരു നേതാവിനെ സാധിക്കൂ.

കേരളത്തിലെ ന്യുന പക്ഷ വോട്ടുകള്‍ സമാഹരിച്ചാല്‍ കേരളത്തില്‍ മാത്രമേ അധികാരത്തില്‍ വരൂ. അതാണ് പിണറായി രണ്ടു തിരഞ്ഞെടുപ്പുകളില്‍ ചെയ്തതും. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ ബി ജെ പിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിന് അധികാരത്തില്‍ വരണമെങ്കില്‍ ഭൂരിപക്ഷ ഹൈന്ദവ വിഭാഗത്തിന്റെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയണം. പച്ചയായ ഈ രാഷ്ട്രീയ സത്യം തുറന്ന് പറയാന്‍ ഏ കെ ആന്റെണിക്ക് കഴിഞ്ഞുവെന്നതാണ് പ്രതീക്ഷ നല്‍കുന്നത്. വി ഡി സതീശനും കെ മുരളീധരനും അടക്കമുള്ള കോണ്‍ഗ്രസിലെ വിവേകശാലികളായ നേതാക്കള്‍ അതിന് പിന്തുണ നല്‍കുകയും ചെയ്തതും സ്വാഗതാര്‍ഹമാണ്.