മറിയക്കുട്ടിയെന്ന പ്രതിപക്ഷ നേതാവ്

പിണറായി സര്‍ക്കാര്‍ ഏറ്റവും അധികം ഭയക്കുന്നത് ആരെയായിരിക്കും , സംശയം വേണ്ടാ മറിയക്കുട്ടി എന്ന് പേരുള്ള 78 കാരിയെ തന്നെ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ അടക്കം മുള്‍ മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് തികച്ചും സാധാരണക്കാരിയായ ഒരു വയോവൃദ്ധ കഴിഞ്ഞ രണ്ടു ദിവസമായി ഹൈക്കോടതിയില്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അഞ്ച് മാസമായി മുടങ്ങിയപ്പോള്‍ പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിച്ചതോടെയാണ് ഈ അടിമാലിക്കാരി കേരളീയ സമൂഹത്തിന്റെ മുന്നില്‍ ശ്രദ്ധാ കേന്ദ്രമാകുന്നത്. താന്‍ നേരിടുന്നത് വിപുലമായ അധികാരവും സമ്പത്തുമുളള ഒരു പാര്‍ട്ടിയെയും ആ പാര്‍ട്ടിയുടെ സര്‍ക്കാരിനെയും, അതിന്റെ നായകനായ മുഖ്യമന്ത്രി പിണറായി വിജയനെയുമാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് മറിയക്കുട്ടി യുദ്ധത്തിനിറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ സി പി എമ്മും സര്‍ക്കാരും അതിന്റെ നാനവിധമായ ജിഹ്വകളും മറിയക്കുട്ടിയെന്ന ദുര്‍ബലയായ, നിരാലംബയായ സ്ത്രീക്കെതിരെ തിരിഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ സി പി എമ്മിന്റെ മുഖ്യശത്രു മറിയക്കുട്ടിയാണ്.

പിച്ചച്ചട്ടിയുമായി പ്രതിഷേധിച്ചതോടെ മറിയക്കുട്ടിക്ക് നേരെ ആദ്യം തിരിഞ്ഞത് പതിവു പോലെ പാര്‍ട്ടി ജിഹ്വയായ ദേശാഭിമാനി ദിനപ്പത്രമായിരുന്നു.അഞ്ചുമാസമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ട് തെണ്ടേണ്ടി വന്നു എന്ന് പറയുന്ന മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയാണുള്ളതെന്നായിരുന്നു ദേശാഭിമാനി റിപ്പോര്‍ട്ട്്. സ്വന്തമായി രണ്ട് വീട്. അതില്‍ ഒരു വീട് അയ്യായിരം രൂപക്ക് വാടക്ക് നല്‍കിയിരിക്കുന്നു, മക്കളും സഹോദരങ്ങളും ഉള്‍പ്പടെ അമേരിക്കയില്‍ ഇതൊക്കെയായിരുന്നു മറിയക്കുട്ടിയെക്കുറിച്ചുള്ള ദേശാഭിമാനിയുടെ കണ്ടെത്തല്‍. ദേശാഭിമാനി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സി പി എം സൈബര്‍ സേനകള്‍ മറിയക്കുട്ടിക്കെതിരെ ഉറഞ്ഞു തുള്ളി. ചട്ടി നാടകം പൊട്ടി, മറിയക്കുട്ടി കോണ്‍ഗ്രസിന് വേണ്ടി നാടകം കളിക്കുന്നുവെന്നൊക്കെയായിരുന്നു സൈബര്‍ സേനകള്‍ തള്ളിമറിച്ചത്.

എന്നാല്‍ നിരാലംബയായ 78 കാരിയുടെ ആത്മധൈര്യത്തെ തകര്‍ക്കാനൊന്നും ദേശാഭിമാനിക്കും സി പി എമ്മിന്റെ അക്ഷൗഹിണി പടകള്‍ക്കൊന്നും കഴിഞ്ഞില്ല. ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസുമായി മറിയക്കുട്ടി കോടതിയിലെത്തി അവസാനം വാര്‍ത്ത പിന്‍വലിച്ചു മാപ്പു പറയുകയും എഴുതിയ ലേഖകനെതിരെ നടപടിയെടുക്കേണ്ടിയും വന്നു പാര്‍ട്ടി പത്രത്തിന്.

അഞ്ചുമാസമായിട്ടും പെന്‍ഷന്‍ കിട്ടാതിരുന്നിതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ എടുത്തിട്ടലക്കി.1600 രൂപയല്ലേ ചോദിക്കുന്നുളളു എന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലെന്ന് പറയരുതെന്നും ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരു ആഘോഷവും മാറ്റിവച്ചിട്ടില്ല. എന്നാല്‍ സാധാരണക്കാരന് കൊടുക്കാന്‍ പണമില്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പെന്‍ഷന്‍ കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. 1600 രൂപ സര്‍ക്കാരിന് ഒന്നും അല്ലായിരിക്കും എന്നാല്‍ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണ്. സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി.

എല്ലാ ആഘോഷങ്ങള്‍ക്കും ധൂര്‍ത്തടിക്കാന്‍ പണമുണ്ട് എന്നാല്‍ മറിയക്കുട്ടിയെന്ന 78 കാരിക്ക് 1600 രൂപാ കൊടുക്കാന്‍ സര്‍്ക്കാരിന് പണമില്ലേഎന്ന ഹൈക്കോടതിയുടെ ചോദ്യമാണ് ഇടതു സര്‍ക്കാരിനെ കേരളീയ സമൂഹത്തിന് മുന്നില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത്്. എന്തിനാണ് സര്‍ക്കാര്‍ 78 വയസുള്ള നിരാംലംബയായ സ്ത്രീയോട് യുദ്ധ പ്രഖ്യാപനം നടത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ക്രിസ്മസിന് പെന്‍ഷന്‍ ആവശ്യപ്പെട്ട് 78 വയസ്സുള്ള സ്ത്രീ കോടതിയിലെത്തിയത് നിസാരമായി കാണാന്‍ കഴിയില്ല. കോടതിക്ക് മറിയക്കുട്ടി വിഐപിയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മറിയക്കുട്ടിയെന്ന ഏകാംഗ സൈന്യത്തിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍കേരളാ സര്‍ക്കാര്‍ വിമ്മിഷ്ടപ്പെടുകയായിരുന്നു. തനിക്ക് കിട്ടാനുള്ള ക്ഷേമ പെന്‍ഷന്റെ കുടിശിക മാത്രമാണ് മറിയക്കുട്ടി ആവശ്യപ്പെട്ടത്. അല്ലാതെ മുഖ്യമന്ത്രി രാജിവക്കണമെന്നോ സി പി എം ഭരണം അവസാനിപ്പിക്കണമെന്നോ അല്ല. എന്നാല്‍ അത് പോലും പരിഗണിക്കപ്പെടാതിരുന്നപ്പോഴാണ് മറിയക്കുട്ടി നിയമയുദ്ധത്തിനിറങ്ങിയത്. മറിയക്കുട്ടിയുടെ സമരം രാഷ്ട്രീയപ്രേരിതമെന്നാക്ഷേപിച്ച് ഹൈക്കോടതിക്കുമുന്നില്‍ തടി തപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലന്ന വാശിയിലാണ് മറിയക്കുട്ടി.അതേ മറിയക്കുട്ടിയാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ഒരു സാധാരണ സ്ത്രീക്ക് തന്നെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ സകല സന്നാഹങ്ങളെയും എങ്ങിനെ നിഷ്പ്രഭമാക്കാമെന്നും അവകാശപ്പോരാട്ടത്തിന്റെ മുഖമുദ്രായായി മാറാമെന്നും മറിയക്കുട്ടിയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു.