കേന്ദ്രത്തിന്റെ ഇഡിയെ വെട്ടാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ്

പ്രതികാര രാഷ്ട്രീയത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുമ്പോള്‍ ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നേതാക്കള്‍ക്ക് നേരെ ഉയരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരന്തരമായ വേട്ടയാടലിന് ഒടുവില്‍ കളം പിടിച്ചിരിക്കുന്നത് ജാര്‍ഖണ്ഡിലാണ്. മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ പാര്‍ട്ടി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമാണ് ഇഡിയുടെ കണ്ണിലെ കരടായിരിക്കുന്നത്. നേരത്തെ ഛത്തീസ്ഗഢില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലിന് നേര്‍ക്ക് ഇഡിയുടെ നടപടിയുണ്ടായതാണ് ഒടുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുണ്ടായ ശക്തമായ ആക്രമണം. എന്തായാലും തിരഞ്ഞെടുപ്പ് ബിജെപി ഛത്തീസ്ഗഢില്‍ ജയിച്ചതോടെ ഉയര്‍ത്തിവിട്ട ആരോപണങ്ങളില്‍ പിന്നീട് വലിയ ആവേശം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാണിക്കുന്നത് കണ്ടില്ല.

ഇനി ജാര്‍ഖണ്ഡിലേക്ക് വന്നാല്‍ പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പറയുന്നത് പോലെയാണ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേര്‍ക്കുള്ള ഇഡി നടപടികള്‍. മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡി അയച്ച 7 സമന്‍സുകള്‍ക്ക് മറുപടി നല്‍കാതെ സോറന്‍ തിരിച്ചയച്ചതോടെ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരു മുറുകുകയാണ്. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമാണ് ഹേമന്ത് സോറനെതിരെ ഇഡി ആരോപിക്കുന്ന കേസ്. ഭൂമാഫിയയുടെ ഇടപെടലില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം അനധികൃതമായി മാറ്റിയെന്നും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കേസ്. ഇതിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോറന് ഏഴ് സമന്‍സ് അയച്ചത്.

കേന്ദ്രത്തിന്റെ മര്‍ദ്ദന ഉപാധിയായി മാറിയ ഇഡിയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ സോറന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരുമായി മുഖാമുഖം എറ്റുമുട്ടാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തയ്യാറായതോടെ ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടെന്ന ഉത്തരവിറക്കിയിട്ടുണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികളുടെ യാതൊരു ചോദ്യങ്ങള്‍ക്കും മറുപടി പറയുകയോ രേഖകള്‍ നേരിട്ട് കൈമാറുകയോ ചെയ്യരുതെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതോടെ കേന്ദ്രത്തിന്റെ മര്‍ക്കടമുഷ്ടിക്കെതിരെ കൊമ്പുകോര്‍ക്കാന്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഒരുങ്ങി ഇറങ്ങിയെന്ന് വ്യക്തമാവുകയാണ്.

ഇഡിയുടെ ഭാഗത്ത് നിന്ന് വരുന്ന എല്ലാ കാര്യങ്ങളും ഉടന്‍ തന്നെ കാബിനറ്റ് സെക്രട്ടേറിയറ്റിലോ വിജിലന്‍സ് വകുപ്പിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അപൂര്‍ണ്ണമായ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നാണ് ഉത്തരവിനെ കുറിച്ച് സര്‍ക്കാരിന്റെ നിലപാട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുമായുള്ള നിസ്സഹകരണ സമരത്തിന്റെ ഒരു രൂപമായാണ് രാഷ്ട്രീയ വിദഗ്ധരും സര്‍ക്കാരിന്റെ ഭാഗമായുള്ളവരും ഈ നീക്കത്തെ കാണുന്നത്. ചീഫ് മിനിസ്റ്ററുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി വന്ദന ദഡേലാണ് ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കുകയും ചോദ്യം ചെയ്യാന്‍ വിളിക്കുകയും ചെയ്യുന്നതല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളില്‍ അനുമതി തേടുന്നില്ല. ഒപ്പം സര്‍ക്കാരിനെ അറിയിക്കാതെ കാര്യം ചെയ്യാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നുവെന്ന് വ്യക്തമാക്കി കൊണ്ടാണ് കത്തില്‍ ഒരു രേഖയും കൈമാറരുതെന്ന നിര്‍ദേശമുള്ളത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ഐ.ടി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ തങ്ങളുടെ തലവനെ അറിയിക്കണമെന്നതാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ നടപടിക്രമം. വകുപ്പ് മേധാവി നോഡല്‍ ഏജന്‍സിക്ക് വിവരം കൈമാറണമെന്നാണ് നിര്‍ദേശം.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിലാണ് ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സംസ്ഥാനത്ത് കൂട്ടുകക്ഷി സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയിലെ പ്രധാന നേതാവ് കൂടിയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കാലാകാലങ്ങളായുണ്ട്. നേരത്തെ പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വിഷയത്തില്‍ വലിയ കൊമ്പുകോര്‍ക്കല്‍ നടന്നതാണ്.

ഇ ഡി സമന്‍സിനോട് ഹേമന്ത് സോറന്റെ സഹോദരി അഞ്ജലി സോറന്‍ പ്രതികരിച്ചത് തന്റെ സഹോദരന്‍ ഒരു ആദിവാസിയായതുകൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടുന്നതെന്നാണ്. മോദി സര്‍ക്കാര്‍ ഒരു വശത്ത് ആദിവാസികളുടെ ഉന്നമനത്തിനായി നില്‍ക്കുന്നുവെന്ന് കാണിക്കാന്‍ ദ്രൗപതി മുര്‍മുവിനെ പ്രസിഡന്റാക്കി. മറു വശത്ത് തങ്ങളെ പോലുള്ളവരെ വേട്ടയാടുകയാണെന്നും അഞ്ജലി പറഞ്ഞിരുന്നു. ഹേമന്തിന്റെ സര്‍ക്കാര്‍ തുടര്‍ന്നാല്‍ ബിജെപിക്ക് ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ വോട്ട് ലഭിക്കില്ലെന്നും അതുകൊണ്ടാണ് ഹേമന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതെന്നും അഞ്ജലി ആരോപിച്ചിരുന്നു. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ രാമക്ഷേത്രത്തിനപ്പുറം ബിജെപി തങ്ങളുടെ അജണ്ടയില്‍ സ്ഥിരം കാര്യമായ പ്രതിപക്ഷ വേട്ടയാടലിനും ഊന്നല്‍ കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. തിരിച്ചടിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരും തീരുമാനിച്ചതോടെ പശ്ചിമ ബംഗാളിലുണ്ടായത് പോലെ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍