'പ്രകാശത്തിന് ശേഷമുള്ള ഈ അന്ധകാരം ഒട്ടും നല്ലതല്ല'; 'സത്യം ഇതാണ് അല്ലാതെ അവര്‍ കാണിക്കുന്നതല്ല'; യോഗിയുടെ യുപിയിലെ ഇരുട്ട്

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ഘടനയെന്ന നീതി ആയോഗിന്റെ വാക്കുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് വലിയ പ്രബന്ധങ്ങള്‍ സൃഷ്ടിക്കുന്ന മോദി രാജിലെ ഇന്ത്യയുടെ യഥാര്‍ത്ഥസ്ഥിതിയുടെ പരിഛേദം അയോധ്യ ആരതിയില്‍ ഇരുട്ടുമൂടി കിടപ്പുണ്ട്. അയോധ്യയിലെ ദീപോത്സവം കൊണ്ട് ലോകറെക്കോര്‍ഡുകള്‍ നേടി യോഗി ആദിത്യനാഥ് ലോകത്തിന് മുന്നില്‍ പ്രഭചൊരിഞ്ഞ അയോധ്യയല്ല മിന്നിച്ചിമ്മിയ ക്യാമറകള്‍ക്കപ്പുറത്തെ സരയൂതീരം. എണ്ണത്തില്‍ ലക്ഷങ്ങളുള്ള ആരതി ദീപങ്ങള്‍ അണച്ചു ബാക്കിയാവുന്ന ഇത്തിരി എണ്ണയ്ക്ക് വേണ്ടി പാത്രവുമായി പടിക്കെട്ടുകളിലേക്ക് ഇറങ്ങുന്ന നൂറു കണക്കിന് സാധാരണക്കാരാണ് യോഗിയുടെ ഉത്തര്‍പ്രദേശിന്റെ നേര്‍ചിത്രം.

ദാരിദ്ര്യവും തൊഴിലില്ലായ്മയും വലച്ച ഒരു സമൂഹത്തിന്റെ ഇരുട്ടുവീണ ജീവിതത്തിന് മുകളിലാണ് 26 ലക്ഷം ചിരാതുകള്‍ തെളിച്ചുള്ള റെക്കോര്‍ഡ് ആഘോഷം. ഉത്തര്‍പ്രദേശിന്റെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് അയോധ്യയുടെ മുഖം വെളിവാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് സത്യം ഈ ദൃശ്യങ്ങളാണ്, അല്ലാതെ അവര്‍ ലോകത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടി തീര്‍ത്ത കാഴ്ചകളല്ല, അവര്‍ അത് കാണിച്ചു തിരിച്ചുപോയി. പക്ഷേ സത്യം ഇതാണ്. പ്രകാശത്തിന് ശേഷമുള്ള ഈ അന്ധകാരം ഒട്ടുനല്ലതിനല്ല.

ഉത്തര്‍പ്രദേശിനെ ബാധിച്ചിരിക്കുന്ന ‘പണപ്പെരുപ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും യാഥാര്‍ത്ഥ്യം’ സംബന്ധിച്ചാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സംസാരിക്കുന്നത്. എസ്പി മാത്രമല്ല ആം ആദ്മി പാര്‍ട്ടിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ദീപാവലി കാഴ്ചകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്. ദീപോത്സവത്തിന് ശേഷം അയോധ്യയിലെ സരയൂ തീരത്ത് മണ്‍വിളക്കുകളില്‍ ബാക്കിയായ എണ്ണ ശേഖരിക്കുന്ന ആളുകളുടെ വീഡിയോ പറയുന്നുണ്ട് യുപിയിലെ ദാരിദ്രത്തിന്റെ കഥകള്‍.

ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമില്‍ ആ വീഡിയോ പങ്കിട്ടുകൊണ്ട് ബിജെപി അവകാശവാദങ്ങളെ പൊളിച്ചടക്കുന്നുണ്ട്. പണപ്പെരുപ്പം കുറയ്ക്കുകയും ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്‌തെന്ന ബിജെപി അവകാശവാദങ്ങള്‍ ഇതാണോ എന്നാണ് ചോദ്യം.

‘ദീപോത്സവത്തിന് ശേഷമുള്ള അയോധ്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. പണപ്പെരുപ്പം കുറയ്ക്കുന്നതിനെക്കുറിച്ചും ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതിനെക്കുറിച്ചും ബിജെപി സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ഈ വര്‍ഷത്തെ അയോധ്യയില്‍ നടന്ന ദീപോത്സവത്തില്‍ രണ്ട് പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ എണ്ണ വിളക്കുകള്‍ തെളിയിച്ചതിനും ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ ‘ആരതി’ നടത്തിയതിനുമാണ് ഇക്കൊല്ലത്തെ സരയൂ ആരതി റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ക്ഷേത്രനഗരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി 2,128 പേര്‍ ഒരുമിച്ച് ‘ആരതി’ നടത്തി, ഏകദേശം 26 ലക്ഷം ദീപങ്ങള്‍ ഒരേ സ്ഥലത്ത് കത്തിച്ചതായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. യുപി ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്വീര്‍ സിങ്ങും പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജത്തും ചേര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും അണയുന്ന വിളക്കിലെ എണ്ണയ്ക്കായി പാത്രവുമെടുത്ത് ഇറങ്ങിയവരുടെ വീഡിയോ ചില ചോദ്യങ്ങള്‍ ചോദിച്ചു പറന്നുനടക്കുമെങ്കിലും ബിജെപി സര്‍ക്കാരുകളെ അതൊട്ടും അലോസരപ്പെടുത്തില്ല. വീണ്‍വാക്കുകളില്‍ അവര്‍ തീര്‍ത്ത വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ അവര്‍ അഭിരമിച്ചു കൊണ്ടേ ഇരിക്കും.

Read more