'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

കെപിസിസി കസേരയ്ക്ക് വേണ്ടി കയ്യുംമെയ്യും മറന്ന് പോരാടുന്ന കേരള ഘടകം ഹൈക്കമാന്‍ഡിന് വരെ തലവേദനയായി കഴിഞ്ഞിട്ടുണ്ട്. നിലവിലെ കെപിസിസി അധ്യക്ഷനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടും കേരളത്തിലെ പോര് ചെറുതായി പോലും അയഞ്ഞിട്ടില്ല. ക്രൈസ്തവ വോട്ട് ബാങ്ക് ബിജെപി കൊത്തിക്കൊണ്ടുപോകുമെന്ന പേടിയില്‍ സഭാനേതൃത്വം മുന്നോട്ട് വെയ്ക്കുന്ന പേരുകളില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്താല്‍ വീഴുമോയെന്ന ചര്‍ച്ചയും മുറയ്ക്ക് ന
ടക്കുന്നുണ്ട്. ഫോട്ടോ കണ്ടാല്‍ പ്രവര്‍ത്തകരെങ്കിലും തിരിച്ചറിയുന്ന ഒരാള്‍ വേണ്ടേ തലപ്പത്തെന്ന ചോദ്യവുമായി കെ മുരളീധരന്‍ തുടക്കത്തില്‍ തന്നെ കത്തോലിക്ക സഭയുടെ നിര്‍ദേശങ്ങള്‍ക്ക് വശപ്പെടരുതെന്ന താക്കീത് നല്‍കി കഴിഞ്ഞു.

Read more

ആര് വിചാരിച്ചാലും എന്നെ തൊടാനാകില്ലെന്ന് പറഞ്ഞും കസേര ഒഴിയില്ലെന്ന് കണ്ണൂര്‍ ശൈലിയില്‍ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞു രോഗിയാക്കി മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞു കെ സുധാകരന്‍ പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടി പരസ്യമായി പറഞ്ഞിട്ടുണ്ട്.
തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞ സുധാകരന്‍ ഗ്രൂപ്പ് ചര്‍ച്ചയുടെ കാര്യം പറഞ്ഞു ആന്റോ ആന്റണിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സഭാ നിര്‍ദേശത്തില്‍ വന്ന ആന്റോ ആന്റണിയും സണ്ണി ജോസഫും കോണ്‍ഗ്രസ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ പ്രതീക്ഷവെയ്ക്കുന്നുണ്ടാവാം. എന്തായാലും സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത കൊല്ലം ഉണ്ടാവുമെന്ന് ഇരിക്കെ കോണ്‍ഗ്രസ് പ്രതീക്ഷവെയ്ക്കുന്ന കേരളത്തില്‍ നേതൃമാറ്റം വേണമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നത്. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലും നേതൃമാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.