ഏപ്രില്‍ 22ന്റെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്റെ സൈന്യത്തിനും പങ്കുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ നയതന്ത്ര തിരിച്ചടി ശക്തമാക്കിയതോടെ ആഗോള തലത്തില്‍ ഭീകരവാദം വളര്‍ത്തുന്ന രാജ്യമെന്ന പേര് കുറച്ചുകൂടി ഉറപ്പോടെ ലോകരാജ്യങ്ങള്‍ പാകിസ്താന് ചാര്‍ത്തി നല്‍കി. അപ്പോഴെല്ലാം വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും യുദ്ധത്തിന്റേയും ഭാഷയില്‍ മാത്രം സംസാരിക്കുന്ന പാകിസ്താന്‍ സൈനിക മേധാവിയും അയാളുടെ നിലപാടുകളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി. സ്വന്തം രാജ്യത്ത് ദ്വിരാഷ്ട്ര വാദം ഉന്നയിച്ച് ബലൂചിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തി സര്‍ക്കാരിനും സൈന്യത്തിനും നേര്‍ക്ക് ആക്രമണം നടത്തുമ്പോഴാണ് അതിര്‍ത്തിയ്ക്കപ്പുറത്ത് ഭീകരവാദത്തിന് പാകിസ്താന്‍ സൈനിക മേധാവിയുടെ ഒത്താശ.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും പദ്ധതിയും നടപ്പാക്കിയത് മൂന്ന് പേരാണ് എന്നാണ് സൈന്യം കണ്ടെത്തിയിരിക്കുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹഫീസ് സെയ്ദും, ഡെപ്യൂട്ടി സെയ്ഫുള്ള കസൂരിയുമാണ് സൂത്രധാരന്‍മാരെന്നും ഇവര്‍ക്കൊപ്പം പദ്ധതി നടപ്പാക്കാന്‍ കശ്മീരിലെത്തിയ മൂന്നാമന്‍ ഹഷിം മൂസയുമാണെന്നാണ് സുരക്ഷസേന കണ്ടെത്തിയത്. ഇതില്‍ ഹഷിം മൂസ കിഴക്കന്‍ കശ്മീരിലെ കാടുകളില്‍ ഒളിച്ചിരുപ്പുണ്ടെന്നും ഇയാളെ ജീവനോടെ പിടികൂടുന്നതിലൂടെ പാകിസ്താന്റെ പങ്ക് ലോകത്തിന് മുന്നില്‍ എല്ലാ തെളിവുകളോടേയും തുറന്നുകാട്ടാമെന്നും ഇന്ത്യന്‍ സൈന്യം കരുതുന്നു. ഇനി ഇവിടെയാണ് പാക് ജനറിലിന്റെ ഇടപെടല്‍ സംശയാധീതമാകുന്നത്.
Read more
ഹാഷിം മൂസ പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ പാരാ കമാന്‍ഡോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ലഷ്‌കര്‍-ഇ- തൊയ്ബയില്‍ ചേര്‍ന്നു, അതിനുശേഷം നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023 ല്‍ ഹഷിം മൂസ ഇന്ത്യയിലേക്ക് കടന്നതായാണ് സംശയിക്കപ്പെടുന്നത്. പഹല്‍ഗാം ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിരപരാധികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിലെ പ്രധാന കുറ്റവാളികളില്‍ ഹാഷിം മൂസയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.