ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?

ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ മറുപടിയാണ് പഹല്‍ഗാമില്‍ വീണ ചോരയ്ക്ക്. ഭീകരത കയറ്റി അയക്കുന്ന രാജ്യമെന്ന പേരില്‍ പാകിസ്ഥാനെ തളയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം കൃത്യതയോടെ ക്ലിനിക്കല്‍ പ്രിസിഷനോടെ നടത്തിയ സര്‍ജറി. ലോകത്തിന് മുന്നില്‍ പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് അതിന്റെ ആക്രമണത്തിന്റെ മുമ്പും ശേഷവുമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇന്ത്യന്‍ സൈന്യം. തെറ്റിദ്ധാരണ പരത്താന്‍ പാകിസ്ഥാന് അവസരം നല്‍കാതെ ഞങ്ങള്‍ സിവിലിയന്‍സിനെ അല്ല ഭീകരരേയും ഭീകരകേന്ദ്രങ്ങളേയും മാത്രമാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി തെളിവ് നിരത്തി രണ്ട് കരുത്തരായ വനിത സൈനിക ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്. ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടു പാകിസ്താന്റെ കള്ളപ്രചാരണങ്ങള്‍ക്ക് ഇനി അവസരം കൊടുക്കരുതെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കരസേനയുടെ കേണല്‍ സോഫിയ ഖുറേഷിയും വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read more

ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഇന്ത്യ തങ്ങള്‍ ആക്രമിച്ചത് ഭീകര ക്യാമ്പുകളെ മാത്രമെന്ന് വ്യക്തമാക്കിയത്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂരെന്ന് സോഫിയ ഖുറേഷിയും വ്യോമസേനയുടെ വ്യോമിക സിങും വിശദീകരിക്കുന്നുണ്ട്. ‘കൊളാറ്ററല്‍ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ വരെ തിരഞ്ഞെടുത്തത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഭീകരരുടെ താവളങ്ങളായ കെട്ടിടങ്ങള്‍ മാത്രം ലക്ഷ്യമിട്ടത്. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണമെന്നും ഒരു സര്‍ജറി നടത്തുന്നത്ര ‘ക്ലിനിക്കല്‍ പ്രിസിഷനോടെ’യാണ് സൈന്യം ആക്രമണം നടത്തിയതെന്നും ദൃശ്യങ്ങള്‍ കാണിച്ച് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ആക്രമണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും തെളിവായി നിരത്തി. ഒരു മണിക്കും രണ്ടുമണിക്കും ഇടയിലെ 25 മിനിട്ടുകള്‍ കൊണ്ടാണ് ഇന്ത്യ 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്.