പഴയ പോലെ കാവി ശൗര്യം ഏക്കുന്നില്ല, ബിഹാറില്‍ നല്ല 'ഝഗഡ'

ഇന്ത്യ സഖ്യത്തില്‍ സീറ്റ് തമ്മില്‍തല്ലെന്ന് പറഞ്ഞു സ്ഥിരം പരിഹസിക്കാറുള്ള ബിജെപി ബിഹാറില്‍ മുന്നണിയ്ക്കുള്ളില്‍ സമവായത്തിന് നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി കല്‍പ്പിക്കും പോലെ കാര്യങ്ങള്‍ നടന്നിരുന്നത് കേന്ദ്രത്തിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തിലായിരുന്നു. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയ്ക്കും മുന്നില്‍ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ബാലന്‍സിങ് തത്രപ്പാടിലാണ്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞകുറി ജെഡിയുവിനേക്കാള്‍ സീറ്റ് നേടിയിട്ടും ഇക്കുറി ഫിഫ്റ്റി- ഫിഫ്റ്റി സീറ്റ് ഷെയറിംഗില്‍ നില്‍ക്കേണ്ടിവന്നത് കേന്ദ്രത്തിലെ ഈ ബാലന്‍സിങിന് വേണ്ടിയാണ്.

Read more

243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നും നിതീഷ് കുമാറിന്റെ ഒരു സീറ്റെങ്കിലും അധികം വേണമെന്ന സമ്മര്‍ദ്ദത്തില്‍ 101- 102 ആകും സീറ്റ് നിലയെന്ന തരത്തിലെല്ലാം വലിയ കോലാഹലം നടന്നിട്ടാണ് ഒടുവിലായി നിതീഷിന് ഫിഫ്റ്റി ഫിഫ്റ്റി ഫോര്‍മുലയില്‍ ആദ്യമായി മല്‍സരിക്കേണ്ടി വരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളായ ചിരാഗ് പസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (റാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവര്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അഞ്ചില്‍ അഞ്ചും ജയിച്ച ചിരാഗ് പസ്വാന്‍ ചില്ലറ സീറ്റില്‍ ഒതുങ്ങാന്‍ തയ്യാറാവാതെ വലിയ വിലപേശല്‍ നടത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റ് അനുവദിച്ചു നിലപാട് മയപ്പെടുത്താന്‍ ബിജെപി തയ്യാറായത് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.