ബോബി ഡിയോളിന്റെ സെറ്റിൽ ബജ്‌റംഗ്ദൾ ആക്രമണം

ഭോപ്പാലിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന വെബ് സീരീസിന്റെ സെറ്റിൽ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ അക്രമം നടത്തി. വെബ് സീരീസിന്റെ സംവിധായകൻ പ്രകാശ് ഝായെ കയ്യേറ്റം ചെയ്യുകയും മുഖത്ത് മഷി പുരട്ടുകയും ചെയ്തു. ബജ്‌റംഗ്ദൾ അക്രമികൾ സിനിമ പ്രവർത്തകരെ ഓടിക്കുകയും അവരിൽ ഒരാളെ പിടികൂടി മെറ്റൽ ലൈറ്റ് സ്റ്റാൻഡ് ഉപയോഗിച്ച് നിഷ്കരുണം മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബോബി ഡിയോൾ നായകനായ പ്രകാശ് ഝായുടെ വെബ് സീരീസ് ‘Ashram’ (ആശ്രമം) ഹിന്ദുമതത്തിനെതിരാണെന്നും വെബ് സീരീസിന്റെ പേര് മാറ്റാതെ ചിത്രീകരണം അനുവദിക്കില്ലെന്നും ബജ്‌റംഗ്ദൾ അക്രമികൾ പറഞ്ഞു.

“അവർ ആശ്രമം 1, ആശ്രമം 2 എന്നിവ ചിത്രീകരിച്ചു, ആശ്രമം 3 ഇവിടെ ഷൂട്ട് ചെയ്യുകയാണ്. ആശ്രമത്തിൽ സന്ന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്നതായി പ്രകാശ് ഝാ കാണിച്ചു. പള്ളിയിലോ മദ്രസയിലോ ഇത്തരമൊരു സിനിമ എടുക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അവൻ ആരാണെന്നാണ് അവൻ കരുതുന്നത്? ബജ്‌രംഗ് ദൾ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, ഞങ്ങൾ അദ്ദേഹത്തെ ഈ സിനിമ ചെയ്യാൻ അനുവദിക്കില്ല. ഇതുവരെ ഞങ്ങൾ പ്രകാശ് ഝായുടെ മുഖം കറുപ്പിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ ബോബി ഡിയോളിനെ തിരയുകയാണ്. അയാൾ തന്റെ സഹോദരനിൽ നിന്ന് (സണ്ണി ഡിയോൾ) കാര്യങ്ങൾ പഠിക്കണം. അദ്ദേഹം എത്രമാത്രം ദേശസ്നേഹമുള്ള സിനിമകളാണ് ചെയ്തത് ,” ബജ്രംഗ്ദൾ നേതാവ് സുശീൽ സുർഹെലെ പറഞ്ഞു.

അക്രമത്തിൽ സിനിമാ സംഘം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും എന്നാൽ പരാതിപ്പെട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഡിഐജി-ഭോപ്പാൽ ഇർഷാദ് വാലി പറഞ്ഞു.