ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികൾ തീ കൊളുത്തിയ യുവതി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ അക്രമികള്‍ തീ കൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായിരുന്നു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ വെന്റിലേറ്ററിലാക്കിയിരുന്നു.

11.10-ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് 11.40-ന് മരിച്ചുവെന്ന്  ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെ കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദ്ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിനും മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. കേസിന്റെ വിചാരണക്കായി റായ്ബറേലിയിലെ  കോടതിയിലേക്ക് പോകുന്ന വഴിയാണ് പ്രതികള്‍ 23-കാരിയായ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേരാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ ഉന്നാവൊ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു