റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് രേഖയായി നല്‍കാം; ഭക്ഷ്യധാന്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി

റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് രേഖയായി നല്‍കിയാല്‍ റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കും.

941 പഞ്ചായത്തുകളുള്ളതില്‍ 861 പഞ്ചായത്തുകള്‍ കമ്മ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളില്‍ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ ഒമ്പതിടങ്ങളിലായി കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സന്നദ്ധ സേനയെ രംഗത്തിറക്കും.

941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 വീതവും 6 കോര്‍പ്പറേഷനുകളില്‍ 750 വീതവും അംഗങ്ങളാണ് ഈ സേനയില്‍ ഉണ്ടാവുക. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കല്‍, മറ്റു സംവിധാനങ്ങളില്‍നിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങള്‍ നല്‍കുക ആധാര്‍ കാര്‍ഡ് കാട്ടിയാല്‍ റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രയാസം വന്നാല്‍ അത് പരിഹരിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു. ബാങ്കുകള്‍ നല്‍കുന്ന സ്വര്‍ണവായ്പ 4 ശതമാനം പലിശനിരക്കില്‍ തിരിച്ചടയ്ക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ല്‍ നിന്ന് ജൂണ്‍ 30 വരെയായി നീട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.