സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സര്‍ക്കാര്‍ നടപടി കടുത്ത അനീതി: കത്തോലിക്ക സഭ

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും യോഗ്യതാ പരീക്ഷകളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന 10% സാമ്പത്തിക സംവരണം (ഇഡബ്‌ളിയു എസ്) കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തില്‍ സമ്മേളിച്ച ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളുടെ മെത്രാന്‍മാരും വികാരി ജനറാള്‍മാരും വിവിധ ചുമതലകള്‍ വഹിക്കുന്ന വൈദികരുമടങ്ങിയ സംയുക്ത സമിതി പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതിനോടകം 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയെങ്കിലും കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങളനുസരിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ നിയമിച്ച കമ്മീഷന്‍ മുമ്പാകെ രണ്ട് തവണ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചിരുന്നുവെങ്കിലും സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ അന്യായമായി നീളുകയാണ് എന്ന് സംയുക്ത സമിതി പറഞ്ഞു. ഈ കമ്മീഷനില്‍ ക്രൈസ്തവര്‍ക്ക് യാതൊരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. കമ്മീഷന്റെ സിറ്റിംഗുകളിലും ക്രൈസ്തവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മതിയായ അവസരങ്ങള്‍ അനുവദിക്കപ്പെട്ടില്ല. ഇത് അത്യന്തം ഖേദകരമാണെന്നും യോഗം വിലയിരുത്തി.

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ് ), എല്‍ ഡി ക്ലാര്‍ക്, അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പടെ നിരവധി തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനങ്ങള്‍ ഈ മാസം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമനങ്ങളിലൊന്നും സാമ്പത്തിക സംവരണം ബാധകമാക്കിയിട്ടില്ല. സാമ്പത്തിക സംവരണം സംബന്ധിച്ച നടപടികള്‍ നീട്ടിക്കൊണ്ട് പോകുന്നതും സാമ്പത്തിക സംവരണം ബാധകമാക്കാതെ സുപ്രധാന തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്നതും സംവരണേതര വിഭാഗങ്ങളിലെ ലക്ഷക്കണക്കിനു വരുന്ന പാവപ്പെട്ടവരോടുള്ള നീതിനിഷേധമാണ്. അതിനാല്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന കെ എ എസ്, എല്‍ ഡി സി ഉള്‍പ്പടെയുള്ള നിയമനങ്ങള്‍ക്ക് 10% സാമ്പത്തിക സംവരണം ബാധകമാക്കി കൊണ്ടുള്ള ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കാലതാമസമുണ്ടെങ്കില്‍ കേന്ദ്ര വിജ്ഞാപനപ്രകാരമുള്ള മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് 10% സാമ്പത്തിക സംവരണം അടിയന്തരമായി നടപ്പിലാക്കണം. കെ എ എസ് -ല്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ പോലും ജാതി സംവരണം ബാധകമാക്കിയിട്ടും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട 10% സാമ്പത്തിക സംവരണം (ഇ ഡബ്‌ളിയു എസ്) നടപ്പിലാക്കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംവരണേതര വിഭാഗങ്ങളോടുള്ള കടുത്ത വിവേചനമാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനായിരുന്നു. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സഹായ മെത്രാന്‍മാരായ മാര്‍ തോമസ് തറയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഈ രൂപതകളിലെ വികാരി ജനറാള്‍മാര്‍ , മറ്റ് വൈദികര്‍ എന്നിവര്‍ യോഗത്തില്‍ സംബദ്ധിച്ചു.