പൂജയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്രം മഠാധിപതി അറസ്റ്റിൽ

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ. മാള കുണ്ടൂർ സ്വദേശി മംത്തിലാൻ രാജീവ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കുണ്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെയാണ് പൂജാരി ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിവന്നിരുന്നത്. ചൈൽഡ് ലൈനിലും പൊലീസിലും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി മാള സി.ഐ. സജിൻ ശശി അറസ്റ്റ് ചെയ്തത്.

വീട്ടിൽ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ആളാണ് മഠത്തിലാൻ രാജീവ്. വിശ്വാസികൾ അച്ഛൻ സ്വാമി എന്നാണ്  ഇയാളെ വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാൻ കൂടുതൽ എത്തിയിരുന്നത്. ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകൾ എത്തിയിരുന്നതായാണ് വിവരം.

ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് നിരവധി പേരാണ് മഠത്തിൽ എത്താറുള്ളത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേക തരം പൂജയാണ് ഇവിടെ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.. ആദ്യം കുടുംബമടക്കം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടി പ്രാർത്ഥിക്കും. പിന്നീട് നാണയ പ്രാർത്ഥനയുടെ ഭാവം മാറ്റും. ആദ്യം ഒരുമിച്ച് വരുത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ തനിച്ചാക്കും. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.

ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ വി.സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു. അതിനിടെയാണ് പെൺകുട്ടിയുടെ പരാതി ലഭിക്കുന്നത്. അതു കൊണ്ടുതന്നെ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ പ്രതിയെ കുടുക്കാൻ പോലീസിനു കഴിഞ്ഞു. ഇയാൾ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്.