പരാജയപ്പെട്ടവർ നിരാശപ്പെടേണ്ട, പരീക്ഷാവിജയം മാത്രമല്ല ജീവിതവിജയം; മന്ത്രി ശിവൻകുട്ടി

ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലാത്തവർ നിരാശപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

പരീക്ഷാവിജയം മാത്രമല്ല ജീവിതവിജയം. ഒരുകാര്യം ഉറപ്പു വരുത്തുക. അറിവ് പ്രധാനമായ ലോകക്രമത്തിൽ വിദ്യാഭ്യാസം പരമ പ്രധാനമാണ്. അതുകൊണ്ട് പഠന പാതയിൽ നിന്ന് മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക. വിജയം നിങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പരാജയപ്പെട്ട അര ശതമാനം കുട്ടികൾക്ക് ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറിച്ചു.

ഈ പരീക്ഷയുടെ ഫലം സർക്കാരും സ്‌കൂൾ അധികൃതരും അധ്യാപകരും എല്ലാം കൂടുതൽ പരിശോധനകൾക്കു വിധേയമാക്കണം. ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നു വിലയിരുത്താൻ അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം വിജയശതമാനത്തിന്റെ പേരിൽ താൻ ആയത് കൊണ്ട് മാത്രം പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.

ഗോപാലേട്ടൻ്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല, റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

എസ്.എസ്.എൽ.സി വിജയശതമാനം 90 കഴിഞ്ഞതിന് പിന്നാലെ തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി പി.കെ അബുദുറബ്ബ്. തന്റെ ഫെയ്സ്ബിക്കിലൂടെയാണ് മുൻ മന്ത്രിയുടെ പ്രതികരണം.

യു.ഡി.എഫിൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക, ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയെന്നും അദ്ദേഹം കുറിച്ചു.