വത്തിക്കാന്‍ ഉത്തരവിന് എതിരായ കേസ്; സിസ്റ്റര്‍ ലൂസി കളപ്പുര നേരിട്ട് ഹെെക്കാേടതിയിൽ വാദിക്കും, ചരിത്രത്തിൽ ആദ്യം

കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം. വത്തിക്കാന്‍ ഉത്തരവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര നേരിട്ട് വാദിക്കും. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. സഭയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടിക്കെതികരെ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതിയില്‍ വാദം നടത്തുക.

’39 വര്‍ഷമായി താന്‍ മഠത്തില്‍ കഴിയുകയാണ്. ഇതുവരെ സഭാമൂല്യങ്ങള്‍ക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല’. നീതിപീഠത്തില്‍ വിശ്വാസമുള്ളതു കൊണ്ടാണ് താന്‍ കേസില്‍ സ്വയം വാദിക്കുന്നതെന്ന് ലൂസി കളപ്പുര വ്യക്തമാക്കി.”

കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാദ്ധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്നും സിസ്റ്റർ വ്യക്തമാക്കി. നിസ്സഹായരായി സ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്.

എൻ്റെ കേസടക്കം അതിന് ഉദാഹരണമാണ്. കന്യാസ്ത്രീ എന്ന സംരക്ഷണത്തിൽ നിന്നാണ് സഭാനേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിൻ്റെ ഇര തന്നെ വാദിക്കുകയും കോടതിയിൽ തൻ്റെ നിലപാട് പറയുകയും ചെയ്യുകയാണ്. എൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായതായും സിസ്റ്റർ ലൂസി പറഞ്ഞു.