'മകൾ പീഡിപ്പിക്കപ്പെട്ട പരാതി തീർക്കുവാൻ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം'; രാഹുല്‍ മാങ്കൂട്ടത്തില്‍

എന്‍സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണത്തോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ധികാര ദുർവിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. CPIM നെ പോലെ സ്വന്തമായി കോടതിയും കമ്മീഷനും ഇല്ലാത്തത് കൊണ്ട്, സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന AK ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളതെന്നും ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ചോദിക്കുന്നു.

മകൾ പീഡിപ്പിക്കപ്പെട്ട പരാതി തീർക്കുവാൻ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സ്ത്രീ പീഡകരുടെ ആശ്രയ കേന്ദ്രമാകുന്നു സർക്കാരെന്നും രാഹുൽ മാങ്കൂട്ടത്തില്‍ ആരോപിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പിൻറെ പൂർണരൂപം;

“നല്ല നിലയിൽ തീർക്കണം”
ഭരണഘടനയോട് കൂറു പുലർത്തുമെന്ന് പറഞ്ഞ് സത്യപത്രിജ്ഞ ചെയ്ത A K ശശീന്ദ്രൻ എന്ന മന്ത്രി പറഞ്ഞ വാക്കുകളാണ്.
എന്താണ് നല്ല നിലയിൽ തീർക്കേണ്ടത്?
ഒരു BJP നേതാവ് ഒരു പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച പരാതി.
ആരോടാണ് പറയുന്നത്?
ആ പെൺകുട്ടിയുടെ അച്ഛനോട്.
കൃത്യമായ നിയമ ലംഘനവും, അധികാര ദുർവിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണം.
CPIM നെ പോലെ സ്വന്തമായി കോടതിയും കമ്മീഷനും ഇല്ലാത്തത് കൊണ്ട്, സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന AK ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്?
പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് BJP പ്രതിയാകുമ്പോൾ പിണറായി സർക്കാരിൻ്റെ ഭാഗമായവരുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുന്നത്?
മകൾ പീഡിപ്പിക്കപ്പെട്ട പരാതി തീർക്കുവാൻ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സ്ത്രീ പീഡകരുടെ ആശ്രയ കേന്ദ്രമാകുന്നു സർക്കാർ.