ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേർ വധിക്കപ്പെട്ടപ്പോൾ ലോകം ശ്രദ്ധിച്ച പേരാണ് ഖാസിം സുലൈമാനി. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മരണം വലിയ ആഘാതമാണ് ഇറാൻ ഭരണകൂടത്തിന് ഏൽപ്പിച്ചിരിക്കുന്നത്. കാരണം ഇറാന്റെ തന്ത്രപരമായ എല്ലാ നീക്കങ്ങളുടെയും ബുദ്ധികേന്ദ്രമായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാട് ഇറാൻ സൈനിക രംഗത്ത് ഉണ്ടാക്കുന്ന ശൂന്യത പെട്ടെന്നു പരിഹരിക്കാൻ കഴിയുന്നതല്ല.
ആരാണ് സുലൈമാനി ?
ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്സിന്റെ എലൈറ്റ് ക്വ്യൂഡസിന്റെ തലവനായ 62- കാരന്‍ ജനറല്‍ ഖാസിം സുലൈമാനി ശാന്തമായ പെരുമാറ്റത്തിന് ഉടമയായിരുന്നു. പക്ഷേ, അമേരിക്കയും സഖ്യ കക്ഷികളും സുലൈമാനിയെ കണ്ടിരുന്നത് മിഡില്‍ ഈസ്റ്റിലെ ഏറ്റവും കുപ്രസിദ്ധനായ സൈനിക ഓപ്പറേറ്റര്‍മാരില്‍ ഒരാളായിട്ടായിരുന്നു.
സിറിയയോടും ഇറാഖിനോടും പോരാടുന്നതില്‍ പ്രധാന പങ്കു വഹിച്ചതോടെയാണ് ഖാസിം സുലൈമാനി ലോകശ്രദ്ധ നേടുന്നത്. മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതില്‍ പ്രാധാന പങ്ക് സുലൈമാനിയുടെതായിരുന്നു. ശത്രുക്കളായ അമേരിക്കയും സൗദി അറേബ്യയും ആ നീക്കങ്ങളെയൊക്കെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഖാസിം സുലൈമാനി തന്റെ പരിശ്രമത്തില്‍ വിജയിച്ചു.
ഇറാനിലെ അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയ സുലൈമാനിയുടെ എലൈറ്റ് ക്വ്യൂഡസ് ഫോഴ്സ്, 2011 മുതല്‍ ആഭ്യന്തരയുദ്ധത്തില്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്ന സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണച്ചിരുന്നു. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനെയും ലെവന്റ് (ഐസിഎല്‍, ഐസിസ് എന്നും അറിയപ്പെടുന്നു) പരാജയപ്പെടുത്താന്‍ സായുധ സംഘങ്ങള്‍ക്ക് സഹായവും നല്‍കിയിരുന്നു.
ഇറാന്റെ എല്ലാ നയപരമായ നീക്കങ്ങളും സുലൈമാനിയാണ് നിയന്ത്രിച്ചിരുന്നത്. എല്ലാ തന്ത്രങ്ങളും അദ്ദേഹത്തില്‍ നിന്നാണ് തയ്യാറാവുന്നത്. സുലൈമാനിയെ ഇല്ലാതാക്കിയാല്‍ ഇറാന്‍ ദുര്‍ബലമാവുമെന്ന വാദം ശത്രുരാജ്യങ്ങള്‍ക്ക് പൊതുവെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദശകങ്ങളായി അമേരിക്കയും ഇസ്രയേലും സൗദി അറേബ്യയുമെല്ലാം സുലൈമാനിയെ വധിക്കാന്‍ നിരവധി തവണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി റിപ്പോര്‍ട്ടുകളും ഇതു സംബന്ധിച്ച് പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
അതേസമയം തന്നെ നിരവധി തവണ സുലൈമാനി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 2006-ലെ വടക്കു-പടിഞ്ഞാറന്‍ ഇറാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സുലൈമാനി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പരന്നിരുന്നു. 2012-ല്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അസദിന്റെ ഉന്നത സഹായികളെ കൊന്നൊടുക്കിയ ഡമാസ്‌കസിലെ ബോംബാക്രമണത്തിലും സുലൈമാനി മരിച്ചതായി അഭ്യൂഹമുണ്ടായിരുന്നു. 2015 നവംബറില്‍ സിറിയയിലെ ആലപ്പോയ്ക്ക് സമീപം യുദ്ധം ചെയ്യുമ്പോള്‍ സുലൈമാനിക്ക് ഗുരുതരമായി പരിക്കേറ്റെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
കിഴക്കന്‍ ഇറാനിലെ ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ഖാസിം സുലൈമാനിയുടെ ജനനം. 1957 മാർച്ച് പതിനൊന്നിനായിരുന്നു ജനനം. കുടുബത്തെ സഹായിക്കാന്‍ പതിമൂന്നാം വയസില്‍ ജോലി ചെയ്ത് തുടങ്ങി. ജിംനേഷ്യത്തിൽ പരിശീലനം നടത്തിയും പ്രഭാഷണങ്ങളില്‍ പങ്കെടുത്തും ഒഴിവു സമയങ്ങള്‍ സുലൈമാനി ചെലവഴിച്ചു. 1979-ലെ ഇറാനിയന്‍ വിപ്ലവകാലത്ത് യുവാവായിരുന്ന സുലൈമാനി ആറ് ആഴ്ച തന്ത്രപരമായ പരിശീലനം ലഭിച്ചതിന് ശേഷം ഇറാനിലെ മിലിട്ടറിയിലൂടെ സെെനിക ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു.
1998-ലാണ് എലൈറ്റ് ക്വ്യൂഡസിന്റെ തലവനായി സുലൈമാനി അധികാരമേല്‍ക്കുന്നത്. ലെബനനിലെ ഹിസ്ബുള്ള, സിറിയയിലെ അസദ്, ഇറാഖിലെ ഷിയ മിലിഷ്യ ഗ്രൂപ്പുകള്‍ എന്നിവയുമായുള്ള ഇറാന്‍ ബന്ധം ശക്തിപ്പെടുത്തിയതും സുലൈമാനി തലവനായതിന് ശേഷമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷമായാണ് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയ്ക്കും മറ്റ് ഷിയ നേതാക്കള്‍ക്കുമൊപ്പം മുന്‍നിരയിലേക്ക് വരുന്നത്.
സുലൈമാനിയുടെ നേതൃത്വത്തിലാണ് ക്വ്യൂഡസ് ഫോഴ്സ് ഇറാന്റെ അതിര്‍ത്തികള്‍ക്കപ്പുറം രഹസ്യാന്വേഷണ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ വിപുലീകരിക്കുകയും ഈ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നത്.
Read more
സുലൈമാനിയുടെ വധത്തോടെ ഇറാന് നഷ്ടപ്പെടുന്നത് ശക്തനായ ഒരു നയതന്ത്ര നേതാവിനെ കൂടിയാണ്. ഖാസിം സുലൈമാനിയുടെ വധം യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.