ആശുപത്രിക്കുള്ളിൽ ടിയർഗ്യാസ് പ്രയോഗിച്ച്, ഐ.സി.യു വാതിലുകൾ തകർത്ത് മംഗളൂരു പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെയ്പുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച മംഗളൂരുവിൽ രണ്ടുപേർ മരിച്ചു. അതേസമയം സുരക്ഷാ കവചം അണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ മംഗളൂരുവിലെ ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിച്ച്‌ ആശുപത്രി വാർഡ് വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നത്തിന്റെയും മറ്റും വീഡിയോകൾ ഇന്ന് രാവിലെ പ്രചരിച്ചതോടെ പൊലീസ് അക്രമത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനം ഉയർന്നിരിക്കുകയാണ്.

മംഗളൂരുവിലെ ഹൈലാൻഡ് ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ളതാണ് വീഡിയോകൾ; വെടിവെയ്പ്പിൽ മരിച്ച പ്രതിഷേധക്കാരുടെ മൃതദേഹങ്ങൾ സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നു. വെടിവെയ്പ്പിൽ മരിച്ച ജലീൽ കുദ്രോളി (49), നൗഷീൻ ബെൻ‌ഗ്രെ (23) എന്നിവരെ ഹൈലാൻഡ് ആശുപത്രിയിലെത്തിച്ചതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ അവിടെ സൂക്ഷിക്കാൻ കഴിയില്ലെന്നും കേസ് ഒരു മെഡിക്കൽ-നിയമ കേസാണെന്നും ആശുപത്രി പൊലീസിനെ അറിയിച്ചു.

രണ്ടുപേരുടെ മരണം കേട്ടറിഞ്ഞ ആളുകൾ ഹൈലാൻഡ് ആശുപത്രിക്ക് പുറത്ത് ഒരുമിച്ചു കൂടാൻ തുടങ്ങി, പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പൊലീസുകാർ ഒരു ഇടനാഴിയിലൂടെ ഓടുകയും ഒരു വാതിൽ തുറക്കാൻ ശ്രമിക്കുകയും ലാത്തികളും പരിചകളും ഉപയോഗിച്ച് ആളുകളെ മറുവശത്തേക്ക് തള്ളിവിടുകയും ചെയ്യുന്നതായി വീഡിയോ ക്ലിപ്പുകൾ കാണിക്കുന്നു. ആശുപത്രി ജീവനക്കാരെ പൊലീസ് മർദ്ദിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ ഉണ്ട്.

ഹൈലാൻഡ് ഹോസ്പിറ്റലിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ആശുപത്രിയുടെ ലോബിയിലുള്ള ആളുകളെ പിന്തുടർന്ന് പൊലീസുകാർ ഓടുന്നതായി കാണാം. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് ചിലർ ഹൈലാൻഡ് ആശുപത്രിയിലെ ഐസിയുവിലേക്ക് ഓടിക്കയറുന്നതു കാണാം.

ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തും ലോബിയിലും പൊലീസ് ടിയർഗ്യാസ് ഉപയോഗിച്ചതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. ഐസിയുവിന്റെ വാതിലിൽ പൊലീസ് ഇടിച്ചെന്നും റിപ്പോർട്ട് ഉണ്ട്. പരിക്കേറ്റവരെ കൊണ്ടു വരുന്നവരെയും പൊലീസ് ലക്ഷ്യമിട്ടതായി റിപ്പോർട്ട് ഉണ്ട്.

മരിച്ചവരുടെ കുടുംബങ്ങളും സമുദായ നേതാക്കളും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം മൃതദേഹങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. 45 മിനിറ്റോളം പൊലീസ് ഹൈലാൻഡ് ഹോസ്പിറ്റലിനുള്ളിൽ ഉണ്ടായിരുന്നു. രോഗികളും ബന്ധുക്കളും മാത്രമേ അവിടെയുള്ളുവെന്ന് ഡോക്ടർമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഇവർ പോയത്.