'ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ'; രമ്യ ഹരിദാസിന് എതിരെ പരിഹാസവുമായി പി.ജെ ആർമി

സി.പി.എം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന ആരോപണത്തിന് പിന്നാലെ രമ്യ ഹരിദാസിനെ പരിഹസിച്ച് പി.ജെ ആർമി.” ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ” എന്ന തലക്കെട്ടിൽ രമ്യ ഹരിദാസ് കാലിൽ പ്ലാസ്റ്റർ ഇട്ട് വീൽചെയറിൽ ഇരിക്കുന്ന ചിത്രം ഫെയ്സ്‌ബുക്കിൽ പങ്കുവെച്ചാണ് പരിഹാസം. സി.പി.എം മുൻ കണ്ണൂർ‌ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു രമ്യ ഹരിദാസിൻറെ പരാതി.  സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്. ആലത്തൂർ ടൗണിൽ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് മടങ്ങും വഴി പൊലീസ് സ്‌റ്റേഷന് സമീപം ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു എം.പി. ഈ സമയം ചില സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്.

ഇനി ഇങ്ങോട്ട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഹരിത കര്‍മ സേന പ്രവര്‍ത്തകരോട് സംസാരിച്ച് വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് ‘പട്ടി ഷോ’ കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്നും രമ്യ ഹരിദാസ് എംപി പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.