ഔദ്യോഗിക രേഖകൾ ആവശ്യപ്പെടാതെ യുപിയിൽ പൗരത്വ സർവേ പുരോഗമിക്കുന്നു; ദുരൂഹത ഉയർത്തി സംസ്ഥാന സർക്കാരിൻറെ നടപടി

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യമെങ്ങും ശക്തമായ പ്രതിഷേധങ്ങൾ നടക്കുമ്പോഴും നിയമം നടപ്പിലാക്കി ഉത്തർപ്രദേശ്. പൗരത്വ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. നിയമം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ പൊതുജനത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലും യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ നടത്തുന്ന പൗരത്വ സർവേ സംശയമുണർത്തുന്നതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.‌

പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡം എന്തൊക്കെയാണെന്ന വിവരം പരസ്യപ്പെടുത്തിയിട്ടില്ലാതിരിക്കെയാണ് യുപി സർക്കാർ സർവേയുമായി മുന്നോട്ടു പോകുന്നത്. വ്യക്തമായ തീയതിയോ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പോ ഒന്നുമില്ലാത്തൊരു രേഖയെ അടിസ്ഥാനമാക്കിയാണു സർവേ പുരോഗമിക്കുന്നത്. പേര്, പിതാവിന്റ പേര്, താമസസ്ഥലം, എവിടെ നിന്നു വന്നു, എപ്പോഴാണു വന്നത്, മാതൃരാജ്യത്ത് ഏതു തരം പീഡനമാണ് ഏൽക്കേണ്ടി വന്നത് തുടങ്ങിയ ചോദ്യങ്ങളുള്ള എട്ടു കോളമാണു പൂരിപ്പിക്കേണ്ടത്. എന്നാൽ കൌതുകം ഉണർത്തുന്നത് പൗരത്വം തെളിയക്കാനായി എന്തെങ്കിലും രേഖകളോ തെളിവുകളോ ആവശ്യപ്പെടുന്നില്ല എന്നതാണ്.

ചോദ്യാവലിയെക്കുറിച്ചുള്ള പ്രതികരണം അറിയിക്കാൻ citizenshipup@gmail.com എന്ന ഇമെയിൽ നൽകിയിട്ടുണ്ട്. സർക്കാർ തയാറാക്കുന്ന പട്ടികയിലേക്കായി സർവേയിൽ പങ്കെടുത്തവരോടു കാര്യങ്ങൾ തിരക്കിയപ്പോൾ, കുടിയേറ്റത്തിന്റെ രേഖകളൊന്നും ആവശ്യപ്പെട്ടില്ലെന്നും ആധാർ കാർഡ് കാണിക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും മറുപടി നൽകി. അഭയാർഥികളുടെ രേഖകൾ പരിശോധിക്കുക മാത്രമാണു ചെയ്തെന്നു പറഞ്ഞ ജില്ലാ മജിസ്ടേറ്റ്, ഒപ്പില്ലാത്ത സർവേ രേഖയെക്കുറിച്ച് അറിയില്ലെന്നും പ്രതികരിച്ചു. ഇങ്ങനെ യുപി സർക്കാർ തയാറാക്കുന്ന പട്ടികയിലുള്ളവർക്ക് പൗരത്വം ലഭിക്കുമോ എന്നതിനെ സംബന്ധിച്ചും വ്യക്തതയില്ല.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്‍ലിം ഇതര അഭയാർഥികൾക്കു പൗരത്വം വാഗ്ദാനം ചെയ്യുന്നതാണു സിഎഎ. സിഎഎ അനുസരിച്ച് അർഹരായവരെ  കണ്ടെത്തുന്നതിനുള്ള സർവേയാണു സംസ്ഥാനത്തു ഇപ്പോൾ പുരോഗമിക്കുന്നത്.

യഥാർഥ കണക്ക് ലഭ്യമല്ലെങ്കിലും ഉത്തർപ്രദേശിൽ പൗരത്വത്തിന് അർഹരായ 32,000 മുതൽ 50,000 വരെ ഗുണഭോക്താക്കൾ ഉണ്ടായിരിക്കുമെന്നാണു കരുതുന്നത്. ഇതിൽ 37,000 പേർ പിലിഭിത്ത് ജില്ലയിൽ മാത്രമുണ്ടെന്നാണു കണക്കാക്കുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണു പിലിഭിത്ത്. പതിറ്റാണ്ടുകളായി ബംഗ്ലദേശിൽനിന്നുള്ള നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. സിഎഎ വിജ്ഞാപനം വരുന്നതു മുൻപേ കഴിഞ്ഞമാസം തന്നെ സർവേ തുടങ്ങിയതായാണ് അധികൃതർ എൻഡിടിവിയോടു വെളിപ്പെടുത്തിയത്.

പൗരത്വം നൽകുന്നതിനു മതം മാനദണ്ഡമാക്കിയതു ഭരണഘടനാ ലംഘനമാണ് എന്നാരോപിച്ചാണു രാജ്യമെങ്ങും കേന്ദ്രത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തുടക്കം മുതൽ സിഎഎയോട് അനുകൂല നിലപാടായിരുന്ന യോഗി സർക്കാറിന്. പ്രതിഷേധങ്ങളെ സർക്കാർ രൂക്ഷമായി അടിച്ചമർത്തി. നിരവധി പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഇതിനെതിരെയും പ്രതിഷേധം രൂപപ്പെട്ടെങ്കിലും പൊലീസിനെ ന്യായീകരിക്കുകയാണു യോഗി ചെയ്തത്. തൊട്ടുപിന്നാലെ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി യുപിയെ പ്രഖ്യാപിക്കുകയും ചെയ്തു. പൗരത്വത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേയാണ് ഇപ്പോൾ വിവാദമാകുന്നത്.