എം‌.എഫ് ഹുസൈൻ പെയിന്റിംഗ് പ്രിയങ്ക ഗാന്ധി യെസ് ബാങ്കിന്റെ റാണ കപൂറിന് വിറ്റു; ആരോപണവുമായി ബി.ജെ.പി

യെസ് ബാങ്ക് പ്രതിസന്ധിയെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്ക്പോര്. യെസ് ബാങ്ക് പ്രതിസന്ധിയുമായി ഗാന്ധി കുടുംബത്തെ ബന്ധിപ്പിക്കാൻ ഭരണകക്ഷി ശ്രമം നടത്തിയതിനെ തുടർന്നാണ് ഞായറാഴ്ച വാക്കുതർക്കമുണ്ടായത്.

അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകനായ റാണ കപൂർ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയിൽ നിന്ന് ഒരു പെയിന്റിംഗ് വാങ്ങിയതായുള്ള വാർത്താ ചാനൽ റിപ്പോർട്ടിന്റെ ക്ലിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വിഭാഗം ചുമതലയുള്ള അമിത് മാൽവിയ, ഇന്ത്യയിലെ ഓരോ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ആരോപിച്ചു.

അതേസമയം ആരോപണം വ്യാജമാണെന്ന് കോൺഗ്രസ് പറഞ്ഞു.

എം.എഫ് ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് പ്രിയങ്ക ഗാന്ധി രണ്ട് കോടി രൂപയ്ക്ക് റാണ കപൂറിന് വിറ്റതായും 2010 ലെ ആദായനികുതി റിട്ടേണിൽ മുഴുവൻ തുകയും വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. “ഇന്ത്യയിലെ എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഗാന്ധികുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് മാൽവിയ ട്വീറ്റ് ചെയ്തു. സോണിയ ഗാന്ധിക്ക് ഫ്ലൈറ്റ് അപ്ഗ്രേഡ് ടിക്കറ്റുകൾ വിജയ് മല്യ അയച്ചിരുന്നു. എം‌എം‌എസ് (മൻ‌മോഹൻ സിംഗ്), പി‌സി (പി ചിദംബരം) എന്നിവരെ സ്വാധീനിച്ചിരുന്നു. ഒളിവിലായ നീരവ് മോദിയുടെ ജൂവലറി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. പ്രിയങ്ക വാദ്രയുടെ പെയിന്റിംഗുകൾ റാണ കപൂർ വാങ്ങി.”

ഇത് കാര്യങ്ങളെ വഴിതിരിച്ചുവിടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

“നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014 മാർച്ചിൽ 55,633 കോടി രൂപ ആയിരുന്നതിൽ നിന്നും 2019 മാർച്ചിൽ 2,41,499 കോടി രൂപയായി ബാങ്കിന്റെ വായ്പാ ഉയർന്നു. “നോട്ടുനിരോധനത്തിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ വായ്പാ 100 ശതമാനം ഉയർന്നത് എന്തുകൊണ്ടാണ്, അതായത് 2016 മാർച്ചിൽ 98,210 കോടിയിൽ നിന്ന് 2018 മാർച്ചിൽ 2,03,534 കോടി രൂപയായി ഉയർന്നത്? പ്രധാനമന്ത്രിയും ധനമന്ത്രിയും റങ്ങുകയാണോ, അറിവില്ലാത്തവരാണോ?,” അഭിഷേക് മനു സിംഗ്വി ചോദിച്ചു.

പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് ലഭിച്ച മുഴുവൻ തുകയും ചെക്കിലാണെന്നും ആദായനികുതി റിട്ടേണിൽ പൂർണമായും ഇത് വെളിപ്പെടുത്തിയെന്നും അഭിഷേക് മനു സിംഗ്വി പറഞ്ഞു.

സാമ്പത്തിക ക്രമക്കേടും ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ദുര്‍ഭരണവും നടത്തിയെന്നാരോപിച്ച് റാണ കപൂറിനെ (62) മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ബാങ്കിന്റെ ഇനിയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നടപടി ആരംഭിച്ചു.