കൊടകര കുഴല്‍പ്പണ കേസിലെ പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്ത്; നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നിർണായകമായ പല വിവരങ്ങളും കണ്ടെത്താനുണ്ടെന്നും നിഗൂഢത വ്യക്തമാണെന്നും വിലയിരുത്തിയത്. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അത് മൂന്നര കോടി. നേരത്തെ പദ്ധതി തയാറാക്കി നടത്തിയ കുറ്റകൃത്യമാണ് കുഴൽപണ കവർച്ച എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കേരളത്തിലേക്കു പണം കൊണ്ടുവന്നത് എവിടെ നിന്നാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാനുണ്ട്. കേസിൽ പല പ്രമുഖ പ്രതികളും പിടിയിലാകാനുണ്ട്. ഇവരെല്ലാം ഇപ്പോഴും പുറത്താണ്. നിരവധി സാക്ഷികളിൽനിന്നു മൊഴി ശേഖരിക്കാനുണ്ട്. പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞ മൂന്നരക്കോടിയിൽ വലിയൊരു തുക ഇനിയും കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന മൊബൈൽ ഫോണുകളും കണ്ടെത്താനുണ്ട്. അതുകൊണ്ടുതന്നെ കേസിൽ വിശദമായ അന്വേഷണം നടക്കാനുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

പ്രധാന സാക്ഷിയെ ചോദ്യം ചെയ്യേണ്ട സാഹചര്യമുള്ളതിനാൽ ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമൊരുക്കും തുടങ്ങിയ വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടു വച്ചത്. അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും.