കല്ലട ബസ് ജീവനക്കാരുടെ അതിക്രമം പുറംലോകത്ത് എത്തിച്ചത് ജേക്കബ് ഫിലിപ്പ് എന്ന യുവാവ്

യാത്രക്കാരെ മര്‍ദ്ദിച്ച സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ചെയ്തികള്‍ പുറംലോകത്തെ അറിയിച്ചത് ജേക്കബ് ഫിലിപ്പ് എന്ന യുവാവ്. യാത്രക്കാരെ മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത ജേക്കബ്ബ് ഫിലിപ്പ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വഴിയില്‍ ബസ് നിര്‍ത്തി ജീവനക്കാരുടെ ഗുണ്ടകള്‍ ബസിനുള്ളിലേക്ക് കയറി വന്ന് യാത്രക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജേക്കബ് ഫിലിപ്പ് പറഞ്ഞു.

ജേക്കബ് ഫിലിപ്പിന്റെ വാക്കുകള്‍

“ഞാനായിരുന്നു ആ വീഡിയോ എടുത്തത്. ഞങ്ങള്‍ രാത്രി ഉറങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്. രാവിലെ നാലര മണിയോടെ ബഹളം കേട്ടാണ് ഉണര്‍ന്നത്. നേരത്തേ ബസ് ബ്രേക്ക് ഡൗണായി കിടന്നപ്പോള്‍ പകരം സംവിധാനത്തിനായി ചോദ്യം ചെയ്ത പിള്ളാരെ കുറേപേര്‍ ബസിനുള്ളിലേക്ക് വന്ന് തല്ലാന്‍ തുടങ്ങി. ബസിന് പുറത്തും പത്തു പേരോളം നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ആരെങ്കിലും അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചാല്‍ സാഹചര്യം മോശമാകുമായിരുന്നു.

നേരത്തേ ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് പിള്ളാരെയും അവരെ പിന്തുണച്ച മറ്റൊരാളെയും അക്രമികള്‍ അടിച്ച് വെളിയില്‍ ഇറക്കിവിട്ടു. ബസിന് പുറത്തിറക്കിയ അവരെ പിന്നെയും ഓടിച്ചിട്ട് അടിച്ചു. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിക്കുന്നതും എന്നിട്ടും കൂട്ടം കൂടി അവര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ബസിനകത്തിരുന്ന് കാണാമായിരുന്നു. ബസിനുള്ളില്‍ നടന്ന അക്രമത്തിന്റെ വീഡിയോ ആണ് ഞാന്‍ പകര്‍ത്തിയത്.

പുറത്ത് നടക്കുന്ന സംഭവങ്ങള്‍ വിന്‍ഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാന്‍ ഭയമായിരുന്നു. കാരണം ഞാന്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് കല്ലട ബസ് ജീവനക്കാര്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ എന്നെ ആക്രമിക്കുകയോ എന്റെ ഫോണ്‍ വാങ്ങി നശിപ്പിച്ചു കളയുകയോ ചെയ്‌തേനെ. ഇതിനിടെ പുറത്തിറങ്ങി പോകാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാര്‍ അനുവദിച്ചില്ല. ഈ സംഭവം പുറംലോകത്തെ അറിയിക്കാന്‍ ബസില്‍ ഇരുന്നുതന്നെ ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.”

ജേക്കബ്ബ് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read more