"ഞാനും എ‌.ബി‌.വി‌.പിയിൽ നിന്നാണ്": ജെ.എൻ.യു ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥി

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) കാമ്പസിൽ മൂന്ന് ദിവസം മുമ്പ് മുഖംമൂടിധാരികളായ സംഘം നടത്തിയ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് എ.ബി.വി.പി അംഗമാണെന്ന് കള്ളം പറഞ്ഞതു കൊണ്ടു മാത്രമാണെന്ന് അവകാശപ്പെട്ട് വിദ്യാർത്ഥി. സംഘപരിവാറാണ് ജെ.എൻ.യു കാമ്പസിലെ ആക്രമണത്തിന് പിന്നിൽ എന്നാണ് ആരോപണം.

ഞായറാഴ്ച നടന്ന അക്രമത്തിൽ പരിക്കേറ്റവരുടെയും ദൃക്സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്ന കോൺഗ്രസിന്റെ നാലംഗ വസ്തുതാന്വേഷണ സമിതിയോടാണ് രാജേഷ് കുമാർ ആര്യ എന്ന വിദ്യാർത്ഥി തന്റെ അനുഭവം വെളിപ്പെടുത്തിയത്. ജെ.എൻ.യുവിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് വിദ്യാർത്ഥിയാണ് രാജേഷ് കുമാർ ആര്യ.

വൈകിട്ട് 6.45- ഓടെ 20- ഓളം വരുന്ന ഒരു സംഘം സബർമതി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയതായി രാജേഷ് കുമാർ ആര്യ സമിതിയോട് പറഞ്ഞു. “എന്റെ മുറി ഹോസ്റ്റലിന്റെ രണ്ടാം നിലയിലാണ്. ഞാൻ താഴേക്ക് നോക്കിയപ്പോൾ പുരുഷന്മാർ മുറിയിൽ നിന്ന് മുറിയിലേക്ക് നീങ്ങുന്നതും വിദ്യാർത്ഥികളെ അടിക്കുന്നതും കണ്ടു. അവരിൽ ഭൂരിഭാഗവും മുഖം മൂടി ധരിച്ചിരുന്നു,” രാജേഷ് കുമാർ ആര്യ ഓർമ്മിച്ചു.

മുഖംമൂടി ധരിച്ച ആൾക്കൂട്ടം രാജേഷ് കുമാർ ആര്യയെ കണ്ടപ്പോൾ അവരിലൊരാൾ അവനു നേർക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് “നോക്കൂ, മുകളിലും ആളുണ്ടെന്ന് പറഞ്ഞു”. ഉടൻ രാജേഷ് കുമാർ ആര്യ തന്റെ മുറിയുടെ ലൈറ്റുകൾ അണച്ച് അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു. അക്രമികൾ കുറച്ചു നേരം വാതിലിൽ തട്ടി വെന്റിലേറ്ററിന്റെ ഗ്ലാസ് തകർത്തു. പേടിച്ചരണ്ട രാജേഷ് കുമാർ ആര്യ അവരുടെ മുമ്പിൽ “കീഴടങ്ങി”. “ഞാൻ കൈകൾ കൂപ്പി, അവർ എന്നെ വളഞ്ഞു ഒരു മൂലയിലേക്ക് തള്ളി. ചില ആളുകൾ എന്റെ കട്ടിലിൽ നിന്നു. അവർ എന്റെ പേര് ചോദിക്കുകയും എന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു,” ആര്യ സമിതിയോട് പറഞ്ഞു.

അക്രമികളിൽ ചിലർ ആര്യയെ തറയിൽ കിടത്തി അടിക്കാൻ ആക്രോശിച്ചു. മർദ്ദനമേൽക്കുമെന്ന ഭയത്താൽ ആര്യ എബിവിപിയിൽ നിന്നുള്ളയാളാണെന്നു പറഞ്ഞു. അങ്ങനെയെങ്കിൽ സംഘടനയിൽ ഉള്ള അറിയാവുന്ന ആളുകളുടെ പേര് പറയാൻ അവർ അവനോട് ആവശ്യപ്പെട്ടു. “ഞാൻ ചില പേരുകൾ പറഞ്ഞു, പക്ഷേ അവരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല.” ആര്യ പറഞ്ഞു.

“അവർ തെളിവ് ചോദിച്ചു. ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം “ഹിന്ദു നാഷണലിസം: എ റീഡർ” കാണിച്ചു കൊടുത്തു,”. അക്രമികൾ പുസ്തകം എടുത്ത്, തലക്കെട്ട് വായിച്ചതിന് ശേഷം മുറി വിട്ടു പോയി, ആര്യ കൂട്ടിച്ചേർത്തു.