ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണ സമിതി രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് മദ്രാസ് ഐ.ഐ.ടി

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിനു വേണ്ടി അന്വേഷണ സമിതി രൂപീകരിക്കണമെന്ന  വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കുമെന്ന്  മദ്രാസ് ഐഐടി. വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ഫാത്തിമയുടെ മരണത്തെ കുറിച്ച് പരിശോധിക്കുന്നത് ആലോചിക്കുമെന്നും ഐ.ഐ.ടി അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനാണ് അധികൃതരുടെ മറുപടി. എന്നാല്‍ മറുപടിയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.

എന്നാല്‍ ആഭ്യന്തര അന്വേഷണം അടക്കം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നു നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഐ.ഐ.ടിക്ക് മുമ്പില്‍ നിരാഹാരസമരം ഇന്നാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

അതേസമയം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡി.എം.കെയും പ്രശ്‌നം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

രാവിലെ പത്തുമണിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇറങ്ങുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ചിന്താ ബാര്‍ എന്ന കൂട്ടായ്മയുടെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്കോ പ്രവര്‍ത്തനത്തിനോ അനുവാദമില്ലാത്ത ഐ.ഐ.ടി കാമ്പസില്‍ കടുത്ത തീരുമാനവുമായാണ് വിദ്യാര്‍ത്ഥികള്‍.

ഫാത്തിമയുടെ മരണം ബാഹ്യ ഏജന്‍സിയെ കൊണ്ട് അന്വേഷണിക്കുന്നത് പരിഗണിക്കാമെന്ന് ഡീന്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഐ.ഐ.ടി ഡയറക്ടറുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഫാത്തിമ ലത്തീഫ് മരിച്ചതിന് ശേഷം കുടുംബാംഗങ്ങളോട് സംസാരിക്കുക എന്ന സാമാന്യമര്യാദ പോലും പാലിക്കാത്ത അധികൃതര്‍ക്കെതിരെ കാമ്പസിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണമെന്ന ആവശ്യത്തിന് പുറമേ മുമ്പുണ്ടായ മരണങ്ങളും അന്വേഷിക്കണമെന്നും വിദ്യാര്‍ത്ഥി കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭ നിര്‍ത്തിവെച്ച് മദ്രാസ് ഐഐടി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇന്നലെ നടന്ന സര്‍വ കക്ഷിയോഗത്തില്‍ ടി.ആര്‍ ബാലുവും പ്രശ്‌നം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.