സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും ഭാര്യാപിതാവിനെയും മർദ്ദിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും ഭാര്യപിതാവിനെയും ക്രൂരമായി മ‌‍‍ർദിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസ്സെടുത്തു. സംഭവത്തിൽ അടിയന്തരമായി പൊലീസ് ഇടപെടൽ ഉണ്ടാകണമെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി വൈകിയതായി യുവതി ആരോപിച്ചിരുന്നു.

പച്ചാളം സ്വദേശി ജിപ്‌സനാണ്‌ കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയും ആക്രമിച്ചത്. ജൂലൈ പതിനാറിന് സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നകാര്യം ചോദിക്കാൻ ചെന്നതിന്‌ ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിക്കുകയായിരുന്നു. ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്.

പിറ്റേന്നുതന്നെ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഡയാന പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ പന്ത്രണ്ടിന് മർദ്ദനത്തെപ്പറ്റി വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും കൗൺസിലിങ് നടത്താമെന്നായിരുന്നു മറുപടി.

Read more

മൂന്നുമാസം മുമ്പാണ് ഡയാനയുടെയും ജിപ്സന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹശേഷം വീട്ടിൽ നിന്നു നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് ഡയാന വ്യക്തമാക്കി.