ഹത്രാസ് കൂട്ടബലാത്സംഗ പ്രതികളെ പിന്തുണച്ച് സംഘപരിവാർ സംഘടനകളുടെ റാലി

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതികളെ പിന്തുണച്ച് സംഘപരിവാർ സംഘടനകളായ ബജ്രംഗ്ദൾ, ആർ‌.എസ്‌.എസ്, കർണി സേന എന്നിവരും പ്രാദേശിക ബി.ജെ.പി നേതാവും ഉൾപ്പെടുന്ന സംഘം റാലി നടത്തി. ഈ തീവ്ര വലതുപക്ഷ സംഘടനകളിലെ അംഗങ്ങൾ രാഷ്ട്രീയ സവർണ സംഘഥൻ, ക്ഷത്രിയ മഹാസഭ തുടങ്ങിയ ‘ഉയർന്ന ജാതി സംഘടനകളുടെ’ ഭാഗമാണ്. ഹത്രാസ് കേസിലെ പ്രതികളായ നാല് പുരുഷന്മാരും ഉയർന്ന ജാതിയായ താക്കൂർ വിഭാഗത്തിൽ നിന്നുള്ളവരാണ്.

ഒക്ടോബർ 4 ഞായറാഴ്ച, പ്രതികളിലൊരാളുടെ കുടുംബം ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ബി.ജെ.പി നേതാവും മുൻ ഹത്രാസ് എം‌എൽ‌എയുമായ രാജ്‌വീർ സിംഗ് പെഹെൽവാന്റെ വീട്ടിൽ തടിച്ചുകൂടി. “ഇനി സത്യം പുറത്തുവരും,” എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ട സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്ത രാജ്‌വീർ സിംഗ് പറഞ്ഞു.

“സത്യം” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ചോദിച്ചപ്പോൾ, “ഹത്രാസ് പോലുള്ള ഒരു സ്ഥലത്ത്, ഭീകരമായ ഇത്തരമൊരു ബലാത്സംഗം നടന്നു എന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടു,” എന്ന് ബി.ജെ.പി നേതാവ് പറഞ്ഞതായി ദി ക്വിന്റ റിപ്പോർട്ട് ചെയ്തു.

“ബലാത്സംഗമൊന്നും നടന്നിട്ടില്ല. ഇരയുടെ കുടുംബം തുടക്കത്തിൽ ഒരു പ്രതിയുടെ പേര് മാത്രമേ നൽകിയിട്ടുള്ളൂ, തുടർന്ന് മൂന്ന് പേരുകൾ കൂടി ചേർത്തത് എന്തുകൊണ്ടാണ്? പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന അവരുടെ ആരോപണങ്ങളെല്ലാം തെറ്റാണ്. സി.ബി.ഐ ശരിയായ അന്വേഷണം നടത്തും. ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്,” രാജ്‌വീർ സിംഗ് പെഹെൽവാൻ പറഞ്ഞു.

“എല്ലാ സമുദായങ്ങളിലെയും അംഗങ്ങൾ” തന്റെ “സ്വകാര്യ സ്ഥലത്ത്” നടന്ന സമ്മേളനത്തിന്റെ ഭാഗമായെന്നും അതിന് അധികാരികളുടെ അനുമതി ആവശ്യമില്ലെന്നും രാജ്‌വീർ സിംഗ് പറഞ്ഞു.

നേരത്തെ പ്രതികളെ പിന്തുണച്ച് സവർണ സമാജ് എന്ന സംഘടന രംഗത്തെത്തിയിരുന്നു. പ്രതികളായ നാലുപേരും നിരപരാധികൾ ആണെന്ന് അവകാശപ്പെടുന്ന ഇവർ പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധർണ നടത്തി​. ഇരയുടെ ഗ്രാമത്തിനടുത്തുള്ള ബാഗ്ന ഗ്രാമത്തിൽ വെള്ളിയാഴ്ച ഉയർന്ന ജാതിയിലുള്ളവർ പ്രതികൾക്ക് വേണ്ടി ധർണ ഇരിക്കുകയായിരുന്നു. സമാനമായി സവർണ പരിഷത്ത്’ എന്നറിയപ്പെടുന്ന ഒരു സംഘം ഉയർന്ന ജാതിക്കാരും നാല് പ്രതികളെ പിന്തുണച്ച്‌ മുന്നോട്ട് വന്നിരുന്നു.

https://www.facebook.com/amanpratap.amanpratap/videos/2801648746732284/