കാർഷിക വായ്പ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണം; 2000 കോടി അടിയന്തര വായ്പ വേണം: കേന്ദ്രത്തോട് കേരളം

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണമെന്നും സംസ്ഥാനത്ത് ഈ വർഷവും ഉണ്ടായ പ്രളയം കണക്കിലെടുത്ത് 2000 കോടി രൂപയുടെ അടിയന്തര വായ്പ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിലവില്‍ ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്രം മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹ്രസ്വകാല വായ്പയായി 2000 കോടി രൂപയുടെ അധികസഹായമാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പലിശരഹിത കാർഷിക വായ്പ നല്‍കണം. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാരുടെ മറ്റ് കടങ്ങള്‍ പുനഃക്രമീകരിക്കണം. ഇതിനായി നബാർഡിൽ നിന്ന് അധികസഹായം അനുവദിക്കണം. നബാർഡ് വായ്പയുടെ പലിശ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താനിരിക്കുന്ന കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുക. സന്ദര്‍ശന തിയതി കേന്ദ്രസംഘം അറിയിച്ചിട്ടില്ല.