കേന്ദ്ര സർക്കാർ ഫയൽ പങ്കിടൽ സൈറ്റായ വീട്രാൻസ്ഫർ നിരോധിച്ചു

പൊതുതാത്‌പര്യവും ദേശീയ സുരക്ഷയും ഉദ്ധരിച്ച് ജനപ്രിയ ഫയൽ പങ്കിടൽ സൈറ്റായ വീട്രാൻസ്ഫർ.കോം ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് നിരോധിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. വെബ് ട്രാൻസ്ഫർ ഫയൽ കൈമാറ്റ സൈറ്റാണ് വീട്രാൻസ്ഫർ.കോം, ഇത് 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ഇന്റർനെറ്റിലൂടെ മറ്റുള്ളവരുമായി സൗജന്യമായി പങ്കിടാനും സഹായിക്കുന്നു. സേവനത്തിന്റെ പ്രീമിയം പതിപ്പ് വലിപ്പം കൂടിയ ഫയലുകൾ പങ്കിടാൻ ഒരാളെ അനുവദിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, വീട്രാൻസ്ഫറിലെ രണ്ട് നിർദ്ദിഷ്ട യുആർ‌എല്ലുകൾ (ലിങ്കുകൾ) നിരോധിക്കുവാൻ മെയ് 18- ന് ടെലികോം വകുപ്പ് ഇന്ത്യയിലുടനീളമുള്ള ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് (ഐ‌എസ്‌പി) നോട്ടീസ് നൽകി, മൂന്നാമത്തെ നോട്ടീസിൽ മുഴുവൻ സൈറ്റിനെ നിരോധിക്കുകയും ചെയ്തു. നിരോധിക്കേണ്ട രണ്ട് ലിങ്കുകളിൽ എന്ത് ഡാറ്റയാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയില്ല, പക്ഷേ മുഴുവൻ സൈറ്റും നിരോധിക്കുന്നത് സന്ദേശവാഹകനെ വെടിവെച്ചു കൊല്ലുന്നതിന് തുല്യമാണ് എന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.

വീട്രാൻസ്ഫർ ഇവിടെ മെസഞ്ചർ സേവനം മാത്രമാണ്. സിസ്റ്റത്തിലൂടെ അയച്ച ഡാറ്റ, ഫയലുകളിലേക്ക് ഇതിന് ആക്സസ് ഇല്ല.

കോവിഡ് ലോക്ക്ഡൗൺ സമയത്ത്, ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾക്ക്‌ വീട്രാൻസ്ഫർ സേവനം വളരെയധികം പ്രയോജനം ചെയ്തിരുന്നു, വലിയ ഫയലുകൾ പരസ്പരം എളുപ്പത്തിൽ പങ്കിടാൻ വീട്രാൻസ്ഫർ അനുവദിച്ചിരുന്നു. ഇമെയിൽ അറ്റാച്ചുമെന്റുകൾ ഫയൽ വലുപ്പം കുറച്ച് എം‌ബിയായി പരിമിതപ്പെടുത്തുന്നു, അതേസമയം ഒരു കമ്പനിയുടെ സെർവറിൽ സുരക്ഷിത എഫ്‌ടിപി (ഫയൽ-ട്രാൻസ്ഫർ പ്രോട്ടോക്കോൾ) ആക്‌സസ് ചെയ്യുന്നത് ശ്രമകരമാണ്.

എന്നിരുന്നാലും, വീട്രാൻസ്ഫർ സേവനവും ദുരുപയോഗം ചെയ്യാം. സൈറ്റിന് ഫയലുകളോ ഡാറ്റ പങ്കിടുന്നതോ ആക്സസ് ചെയ്യാൻ കഴിയാത്തതിനാൽ ഒരാൾക്ക് ഈ സൈറ്റ് വഴി അശ്ലീല ക്ലിപ്പുകളോ സെൻസിറ്റീവ് ഉള്ളടക്കമോ അയയ്ക്കാൻ കഴിയും. ഇതാണ് നിരോധനത്തിന് കാരണമായി ടെലികോം വകുപ്പ് പറയുന്നത്.

എന്നാൽ, സാധാരണ പോസ്റ്റൽ സംവിധാനം ഉപയോഗിച്ച് ഒരാൾ അശ്ലീല ചിത്രങ്ങൾ ഒരു സുഹൃത്തിന് അയച്ചാൽ, ഇന്ത്യൻ തപാൽ വകുപ്പ് മുഴുവൻ നിരോധിക്കുമോ? അല്ലെങ്കിൽ ഒരാൾ ഇന്റർനെറ്റിൽ ഒരു അശ്ലീല സൈറ്റ് ആക്സസ് ചെയ്താൽ, നിങ്ങൾ ഇന്റർനെറ്റ് നിരോധിക്കുമോ? എന്നാണ് സർക്കാർ നിരോധനത്തിനെതിരെ ഉയരുന്ന വിമർശനം.