മസ്‌കിന്റെ പ്രതികാരം; മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷം; ട്വിറ്ററില്‍ ചേരിതിരിഞ്ഞ് പോര്

ലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുന്‍ കാമുകിയോടുള്ള പ്രതികാരമെന്ന് സോഷ്യല്‍ മീഡിയ. ട്വിറ്ററിന്റെ മേധാവിയായി മസ്‌ക് എത്തിയതിന് പിന്നാലെ ആദ്യം അപ്രത്യക്ഷമായത് മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായിരുന്നു. മുന്‍ കാമുകിയോടുള്ള പക വീട്ടാനായാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയതെന്ന് ചിലര്‍ ട്വീറ്റുകളിലൂടെ സൂചിപ്പിക്കുന്നു.

ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് യൂട്യൂബറായ മാത്യു ലെവിസ് ആണ് വെളിപ്പെടുത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം അദേഹം സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍, അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും ഭൂരിപക്ഷം പേരും പറയുന്നത്.

നടന്‍ ഡോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം 2016ലാണ് ആംബര്‍ ഹേര്‍ഡ് മസ്‌കുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം 2018വരെ നീണ്ടുനിന്നു. പിന്നീട് ഇരുവരും പേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ മാസമാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. കമ്പനിയില്‍ സമൂലമാറ്റങ്ങള്‍ കൊണ്ടുവരാനാണ് അദേഹം ശ്രമിക്കുന്നത്.

ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടല്‍ നടപ്പാക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. . പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ 75 ശതമാനം ജീവനക്കാരെയും മസ്‌ക് പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌ക് പണിതുടങ്ങിയിരിക്കുന്നത്. 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ മസ്‌ക് ഉറച്ചു നിന്നാല്‍ അടുത്തിടെ ലോകത്ത് നടന്ന ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലായിരിക്കും ഇത്.

ട്വിറ്റര്‍ ഏറ്റെടുത്ത ഉടനെ ഇന്ത്യാക്കാരനായ സി.ഇ.ഒ പരാഗ് അഗ്രവാളിനെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗല്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.
വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മസ്‌ക് കടുത്ത നടപടികളിലേക്ക് കടന്നത്.

പുറത്താക്കപ്പെട്ട പരാഗ് അഗര്‍വാള്‍ അടക്കമുള്ള കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാര തുകയായി ട്വിറ്റര്‍ 100 മില്യണ്‍ ഡോളറിലധികം നല്‍കേണ്ടിവരും. അടിസ്ഥാന ശമ്പളവും ഓഹരികള്‍ തിരിച്ചെടുക്കുന്നതിന്റെയും മറ്റുമായാണ് ഇത്രയും തുക നല്‍കേണ്ടി വരുന്നത്.